ഫുട്‌ബോൾ ചരിത്രത്തിലെ ഉയർന്ന ഗോൾ സ്‌കോറർ, ബ്രസീലിയൻ ഇതിഹാസം റൊമാരിയോയെ മറികടന്ന് ലയണൽ മെസ്സി |Lionel Messi

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായാണ് അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സിയെ കണക്കാക്കുന്നത്.ഇന്നലെ ലില്ലിക്കെതിരായ ലീഗ് 1 മത്സരത്തിൽ പിഎസ്ജിക്ക് വേണ്ടി ഗോൾ നേടി പിഎസ്ജിയുടെ അർജന്റീനിയൻ സ്ട്രൈക്കർ ഫുട്ബോൾ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ല് പിന്നിട്ടു.

ചരിത്രത്തിൽ ഏറ്റവുമധികം ഗോളുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ ലയണൽ മെസ്സി.ലില്ലെക്കെതിരായ തന്റെ ഗോളോടെ, ബ്രസീലിയൻ ഇതിഹാസം റൊമാരിയോയെ മറികടന്ന് ലയണൽ മെസ്സി ഔദ്യോഗിക ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന മൂന്നാമത്തെ താരമായി. സ്പാനിഷ് ക്ലബ് എഫ്‌സി ബാഴ്‌സലോണ, പാരീസ് സെന്റ് ജെർമെയ്ൻ, അർജന്റീന ദേശീയ ടീമിന് വേണ്ടി മെസ്സി നേടിയ ഗോളുകളാണ് പരിഗണിച്ചത്. കരിയറിൽ ഇതുവരെ 978 മത്സരങ്ങൾ കളിച്ചിട്ടുള്ള മെസ്സി 773 ഗോളുകൾ നേടിയിട്ടുണ്ട്.

ഇതോടെ 772 ഗോളുകൾ നേടിയ റൊമാരിയോയെ മറികടന്ന് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന മൂന്നാമത്തെ താരമായി മെസ്സി.ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബോൾ ഹിസ്റ്ററി ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം ( ഐഎഫ്എഫ്എച്ച്എസ് ) ജോസെഫ് ബിക്കാനും (805), ക്രിസ്റ്റ്യാനോ റൊണാൾഡോയും (815) മാത്രമാണ് മെസ്സിക്ക് മുന്നിലുള്ളത്.767 ഗോളുകളുമായി ബ്രസീലാലിൻ ഇതിഹാസം പെലെ നാലാമതാണ്.മെസ്സി തന്റെ കരിയറിൽ ബാഴ്‌സലോണയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുകയും ഏറ്റവും കൂടുതൽ ഗോളുകൾ നേടുകയും ചെയ്തിട്ടുണ്ട്.

ബാഴ്‌സലോണയ്ക്ക് വേണ്ടി 778 മത്സരങ്ങളിൽ നിന്ന് 672 ഗോളുകളാണ് മെസ്സി നേടിയത്. അതേസമയം, തന്റെ നിലവിലെ ക്ലബ് പാരീസ് സെന്റ് ജെർമെയ്‌നിനായി 38 മത്സരങ്ങളിൽ നിന്ന് 15 ഗോളുകൾ മെസ്സി ഇതിനകം നേടിയിട്ടുണ്ട്. അർജന്റീന ദേശീയ ടീമിനായി 162 മത്സരങ്ങളിൽ നിന്ന് 86 മത്സരങ്ങൾ മെസ്സി നേടിയിട്ടുണ്ട്. മെസ്സിയുടെ കരിയറിലെ ഗോൾ ശരാശരി 104′ മിനിറ്റാണ്.മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പോർച്ചുഗീസ് സ്ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ഫുട്ബോൾ താരം.

റൊണാൾഡോ തന്റെ കരിയറിൽ 1124 മത്സരങ്ങളിൽ നിന്ന് 815 ഗോളുകൾ നേടിയിട്ടുണ്ട്. അതേസമയം, ലോക ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ രണ്ടാമത്തെ താരമാണ് ഓസ്ട്രിയൻ ഫുട്ബോൾ ഇതിഹാസം ജോസഫ് ബികാൻ. 1931 മുതൽ 1957 വരെ ഫുട്ബോൾ കളിച്ച ബികാൻ തന്റെ കരിയറിൽ 805 ഗോളുകൾ നേടി. കൂടുതൽ ഗോളുകൾ നേടാനും ഉയരങ്ങളിലെത്താനും മെസ്സിക്ക് കഴിയുമെന്നാണ് പ്രതീക്ഷ.