കാരുണ്യത്തിന്റെ നിറകുടമായി ക്രിസ്റ്റ്യാനോ റൊണാൾഡോ,ഭൂകമ്പ ബാധിതരെ സഹായിക്കാൻ ജേഴ്സി ലേലത്തിൽ വെക്കും |Cristiano Ronaldo

ലോകത്തിന് ഏറെ സങ്കടം നൽകുന്ന വാർത്തകളായിരുന്നു കഴിഞ്ഞ ദിവസങ്ങളിലായി തുർക്കിയിൽ നിന്നും സിറിയയിൽ നിന്നും പുറത്തേക്ക് വന്നത്.7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അവിടെ നടക്കുകയായിരുന്നു. അതിന്റെ ഫലമായി കൊണ്ട് ആയിരക്കണക്കിന് ആളുകൾക്കാണ് തങ്ങളുടെ ജീവൻ നഷ്ടമായത്.നിരവധി നാശ നഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്.

ഒരു പ്രൊഫഷണൽ ഫുട്ബോൾ താരവും ഈ ഭൂകമ്പത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.അങ്ങനെ ഒരു പ്രതിസന്ധിയിലൂടെയാണ് തുർക്കി ഇപ്പോൾ കടന്നുപോകുന്നത്.സഹായ വാഗ്ദാനവുമായി ലോകത്തെ എല്ലാ രാജ്യങ്ങളും മുന്നോട്ടുവന്നു കഴിഞ്ഞു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും തുർക്കിയെ സഹായിക്കുന്നതിൽ പങ്കാളിയാവുന്നുണ്ട്.

തുർക്കി താരവും മുൻ യുവന്റസ് താരവുമായ മെറിഹ് ഡെമിറാൽ തന്റെ രാജ്യത്തെ സഹായിക്കാൻ വേണ്ടി ഒരു ലേലം സംഘടിപ്പിക്കുന്നുണ്ട്.തന്റെ പേഴ്സണൽ കളക്ഷനിൽ ഉള്ളതെല്ലാം അദ്ദേഹം ലേലം വെക്കുന്നുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒപ്പ് ഉള്ള ഒരു ജേഴ്സിയും ഈ ലേലത്തിൽ വെക്കും. അതുവഴി നല്ല ഒരു തുക തന്നെ സമാഹരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യവുമായി ബന്ധപ്പെട്ടു കൊണ്ട് ക്രിസ്റ്റ്യാനോയുമായി സംസാരിച്ചുവെന്നും ഡെമിറാൽ അറിയിച്ചു.

‘ ഞാൻ കുറച്ചു മുമ്പ് ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി സംസാരിച്ചിരുന്നു. തുർക്കിയിൽ സംഭവിച്ച കാര്യങ്ങളിൽ തനിക്ക് വളരെയധികം ദുഃഖമുണ്ടെന്ന് റൊണാൾഡോ എന്നോട് പറഞ്ഞു.റൊണാൾഡോയുടെ ഒപ്പ് ഉള്ള ഒരു ജേഴ്സി എന്റെ കളക്ഷനിൽ ഉണ്ട്.ഞങ്ങൾ അത് ലേലം ചെയ്യുകയാണ്. ലേലത്തിൽ നിന്നും ലഭിക്കുന്നതെല്ലാം ഭൂകമ്പ ബാധിതരെ സഹായിക്കാൻ ഉപയോഗിക്കും.

മാത്രമല്ല ലിയനാർഡോ ബൊനൂച്ചിയുമായും താൻ സംസാരിച്ചിട്ടുണ്ട് എന്നും അദ്ദേഹവും തുർക്കിയിലെ ജനങ്ങൾക്കൊപ്പമുണ്ടെന്നും ഡെമിറാൽ പറഞ്ഞിട്ടുണ്ട്. കൂടാതെ അദ്ദേഹം സൈൻ ചെയ്ത ജേഴ്സി ഡൊണേറ്റ് ചെയ്തിട്ടുണ്ടെന്നും ഈ താരം അറിയിച്ചു. തുർക്കിയുടെ ദേശീയ ടീമിന് വേണ്ടി 35 മത്സരങ്ങൾ കളിക്കാൻ ഈ 24 കാരനായ താരത്തിന് കഴിഞ്ഞിട്ടുണ്ട്.