കോപ്പ അമേരിക്ക നറുക്കെടുപ്പിന് അർജന്റീനയുടെ കോച്ചിംഗ് സ്റ്റാഫുകൾ പങ്കെടുക്കില്ല |Argentina

ഖത്തറിൽ വച്ച് നടന്ന ഫിഫ വേൾഡ് കപ്പിന്റെ ഫൈനൽ മത്സരത്തിൽ ശക്തരായ ഫ്രാൻസിനെ പരാജയപ്പെടുത്തിയാണ് അർജന്റീന ഏറെ വർഷങ്ങൾക്കുശേഷം ലോകകപ്പിന്റെ കിരീടം ഉയർത്തുന്നത്. ഇഞ്ചോടിഞ്ച് അരങ്ങേറിയ പോരാട്ടത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് അർജന്റീന ഫൈനലിൽ വിജയം നേടി ഖത്തർ ലോകകപ്പ് സ്വന്തമാക്കിയത്. അർജന്റീന താരങ്ങളെ പോലെ അർജന്റീന ടീമിലെ കോച്ചിംഗ് സ്റ്റാഫുകളും വലിയ പങ്കാണ് കിരീടനേട്ടത്തിൽ വഹിച്ചത്.

എന്നാൽ ഫിഫ വേൾഡ് കപ്പ് വിജയിച്ചതിന്റെ ബോണസ് പോലും അർജന്റീന കോച്ചിംഗ് സ്റ്റാഫുകൾക്ക് ലഭിച്ചിട്ടില്ല, മാത്രമല്ല ഫിഫ ലോകകപ്പ് ജേതാക്കളെന്ന പരിഗണന തങ്ങൾക്ക് ലഭിക്കുന്നില്ല എന്ന് അർജന്റീന കോച്ചിംഗ് സ്റ്റാഫുകൾക്ക് പരാതിയുണ്ട്. ഇത് സംബന്ധിച്ച് അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി പരിശീലകനായ ലയണൽ സ്കലോണി ഉൾപ്പെടെയുള്ള കോച്ചിംഗ് സ്റ്റാഫുകൾ പിണക്കത്തിലാണ്.

അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റായ ചിക്വി ടാപിയയുമായുള്ള അർജന്റീന പരിശീലകന്റെ ബന്ധത്തിലും വലിയ വിള്ളൽ വീണിട്ടുണ്ട്. ഈ വർഷം അവസാനിക്കുന്നതിനു മുൻപായി അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റുമായി കോച്ചിംഗ് സ്റ്റാഫുകളെ പ്രതിനിധീകരിച്ച് അർജന്റീന പരിശീലകൻ ലയണൽ സ്കലോണി കൂടിക്കാഴ്ച നടത്തും. അതേസമയം അടുത്തവർഷം നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിനുള്ള നറുക്കെടുപ്പ് ചടങ്ങിൽ അർജന്റീന കോച്ചിംഗ് സ്റ്റാഫുകൾ പങ്കെടുക്കില്ല.

അർജന്റീന കോച്ചിംഗ് സ്റ്റാഫുകളും അർജന്റീന ഫുട്ബോൾ അസോസിയേഷനും തമ്മിലുള്ള പ്രശ്നങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ വേണ്ടിയാണ് കൂടിക്കാഴ്ച നടത്തുന്നത്. അർജന്റീനയുടെ സുവർണ്ണതലമുറയ്ക്ക് കിരീടങ്ങൾ നേടിക്കൊടുത്ത പരിശീലകൻ ലയണൽ സ്കലോണി ടീം വിടുമെന്നും ശക്തമായ റൂമറുകൾ പുറത്തുവരുന്നുണ്ട്. അർജന്റീന ദേശീയ ടീം അധികൃതർ സ്കലോണിയെ ഒരു താൽക്കാലിക പരിശീലകനായിയാണ് കാണുന്നതെന്നും റൂമറുകളുണ്ട്.