മുടി മുറിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ലോകകപ്പ് ടീമിൽ നിന്നും പുറത്തായ അർജന്റീനിയൻ മിഡ്ഫീൽഡ് മാസ്റ്റർ |Fernando Redondo

അർജന്റീനയുടെ ഏറ്റവും പ്രശസ്തമായ നമ്പർ ‘5’ ആരെന്ന ചോദ്യം ഉയരുമ്പോൾ ഒരു മുഖം മാത്രമാണ് ഫുട്ബോൾ ആരാധകരുടെ മനസ്സിൽ കടന്നു വരുന്നത്. നീളൻ മുടിയുമായി പച്ച പുൽ മൈതാനത്ത് ഒഴുകി നടന്ന ഇതിഹാസതാരം ഫെർണാണ്ടോ കാർലോസ് റെഡോണ്ടോ.

ആധുനിക ഫുട്ബോളിൽ ഇപ്പോൾ വളരെയധികം അംഗീകാരവും പ്രാധാന്യവും നേടിയ ഒരു സ്ഥാനത്തിന്റെ തുടക്കം അർജന്റീനിയൻ താരത്തിലൂടെയായിരുന്നു. തൊണ്ണൂറുകളിൽ റയൽ മാഡ്രിഡ് മധ്യനിരയുടെ നട്ടെല്ലായിരുന്നു റെഡോണ്ടോ. അക്കാലങ്ങളിൽ അവരുടെ ലാലിഗ വിജയങ്ങളിലും, ചാമ്പ്യൻസ് ലീഗ് വിജയങ്ങളിലും നിർണായകമായിരുന്നു. എന്നാൽ ഫുട്ബോൾ ആരാധകർ അധിക ഈ താരത്തെക്കുറിച്ച് കേട്ടിട്ടുണ്ടാവില്ല. ദേശീയ ടീമിനെക്കാൾ കൂടുതൽ ക്ലബ് തലത്തിൽ തിളങ്ങിയത് കൊണ്ടാവും മറ്റു അര്ജന്റീന താരങ്ങളെ പോലെ റെഡോണ്ടോ കൂടുതൽ അറിയപ്പെടാതെ പോയത് .

അക്കാലത്തു റയലിന്റെ പ്ലേ മേക്കിങ് റോൾ അയാളുടെ ബൂട്ടുകളിൽ നിന്നുമായിരുന്നു. മാത്രവുമല്ല, തന്റെ ടീമിലെ മറ്റാരേക്കാളും ഏറ്റവും മികച്ച ഡ്രിബ്ലറും അയാളായിരുന്നു. എതിർ ഡിഫൻസിനെ വെട്ടിയൊഴിഞ്ഞു സഹതാരങ്ങൾക്കു നൽകിയിരുന്ന പാസുകളും അളന്നു മുറിച്ച ലോങ് ബോളുമെല്ലാം അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു.ഫുട്ബാൾ ലോകം കണ്ട ഏറ്റവും ബുദ്ധിമാനായ കളിക്കാരിലൊരാളായിരുന്നു റെഡോണ്ടോ. 1994 മുതൽ 2000 വരെ റയലിനായി കളിച്ച അർജന്റീനിയൻ ആവർക്കൊപ്പം രണ്ടു വീതം ചാമ്പ്യൻസ് ലീഗും .ല ലിഗയും ,ഇന്റർ കോണ്ടിനെന്റൽ കപ്പും സ്വന്തമാക്കി.

ആൽഫിയോ ബേസിലിന്റെ കീഴിൽ 1992-നും 1994-നും ഇടയിൽ 29 തവണ റെഡോണ്ടോ അർജന്റീനക്ക് വേണ്ടി ബൂട്ട് കെട്ടിയിട്ടുണ്ട്.1992 ജൂൺ 18-ന് ഓസ്‌ട്രേലിയയ്‌ക്കെതിരായ സൗഹൃദ മത്സരത്തിൽ ആയിരുന്നു ആദ്യമായി റെഡോണ്ടോ അര്ജന്റീനക്കായി കളിച്ചത്.1990 ഫിഫ ലോകകപ്പിന് തൊട്ടുമുമ്പ് കാർലോസ് സാൽവഡോർ ബിലാർഡോ പരിശീലിപ്പിച്ചപ്പോൾ ദേശീയ ടീമിലേക്കുള്ള കോൾ റെഡോണ്ടോ നിരസിച്ചു. തന്റെ നിയമപഠനം തടസ്സപ്പെടുത്താൻ ആഗ്രഹിക്കാത്തതിന്റെ പേരിൽ കളിക്കാരൻ സ്വയം ഒഴിഞ്ഞുമാറി.1994 ലോകകപ്പിൽ, അർജന്റീനയുടെ എല്ലാ മത്സരങ്ങളിലും റെഡോണ്ടോ ആരംഭിച്ചു, പക്ഷേ 16-ാം റൗണ്ടിൽ റൊമാനിയയോട് രാജ്യം 2-3 ന് വീഴുന്നത് തടയാനായില്ല.

യുണൈറ്റഡ് സ്റ്റേറ്റ്സിലെ ടൂർണമെന്റിന് ശേഷം ഡാനിയൽ പാസരെല്ലയുടെ കീഴിൽ കളിക്കാൻ അദ്ദേഹം വിസമ്മതിച്ചു.1998 ൽ മുടി മുറിക്കാൻ വിസമ്മതിച്ചതിന് അന്നത്തെ അർജന്റൈൻ കോച് പാസറെല്ല ലോകകപ്പ് ടീമിൽ ടീമിൽ നിന്നും താരത്തെ ഒഴിവാക്കുകയും ചെയ്തു.1999-ൽ, അർജന്റീനയെ മാർസെലോ ബീൽസ കൈകാര്യം ചെയ്തപ്പോൾ, ബ്രസീലുമായുള്ള രണ്ട് പ്രദർശന മത്സരങ്ങൾക്കായി റെഡോണ്ടോയെ ദേശീയ ടീമിലേക്ക് തിരിച്ചുവിളിച്ചു.

ബ്യൂണസ് ഐറിസിലെ 2-0 വിജയത്തിൽ കളിയിലെ കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും, ക്ലബ്ബ് ഫുട്ബോളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അദ്ദേഹം താൽപ്പര്യം പ്രകടിപ്പിച്ചു. 1999 നു ശേഷം താരം അർജന്റീനക്ക് വേണ്ടി ബൂട്ട് കിട്ടിയിട്ടില്ല.2000-ൽ അദ്ദേഹം റയൽ മാഡ്രിഡ് വിട്ട് എസി മിലാനിൽ ഒപ്പുവച്ചു, എന്നാൽ പരിക്കുകൾ ഇറ്റാലിയൻ ടീമുമായുള്ള അദ്ദേഹത്തിന്റെ മുന്നേറ്റത്തിന് തടസ്സമായി. നാല് വർഷത്തിന് ശേഷം അദ്ദേഹം വിരമിച്ചു.

4.4/5 - (5 votes)