❝മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം അർജുൻ ജയരാജ് ഗോകുലം കേരളയിലേക്ക് മടങ്ങിയെത്തി❞

കേരള ബ്ലാസ്റ്റേഴ്‌സിന്റെയും കേരള യുണൈറ്റഡിന്റെയും മുൻ മിഡ്ഫീൽഡർ അർജുൻ ജയരാജ് തന്റെ മുൻ ക്ലബ് ഗോകുലം കേരള എഫ്‌സിയിലേക്ക് മടങ്ങിയെത്തി.സന്തോഷ് ട്രോഫി 2022-ജേതാവായ മിഡ്ഫീൽഡർ സൗജന്യ ട്രാൻസ്ഫറിൽ മലബാരിയൻസിൽ ചേരുന്നത്.കേരള പ്രീമിയർ ലീഗിൽ (കെപിഎൽ) കേരള യുണൈറ്റഡിന്റെ ക്യാപ്റ്റനായിരുന്നു ജയരാജ്. അടുത്തിടെ ഗോകുലം കേരള വിട്ട് നോർത്ത് ഈസ്‌റ്റ് യുണൈറ്റഡിലേക്ക് ചേക്കേറിയ ജിതിൻ എംഎസിനു പകരക്കാരനാവും ജയരാജ്.

മലപ്പുറം എം.എസ്.പി സ്‌കൂളിൽ നിന്ന് കരിയർ ആരംഭിച്ച അർജുൻ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുമായുള്ള സൗഹൃദ മത്സരത്തിനിടെ അന്നത്തെ പരിശീലകൻ ബിനോ ജോർജിനെ വിസ്മയിപ്പിച്ചാണ് ഗോകുലം കേരളയ്ക്കുവേണ്ടി സൈൻ ചെയ്തത്. കാലിക്കറ്റ് സർവകലാശാലയ്‌ക്കൊപ്പം അഖിലേന്ത്യാ ചാമ്പ്യൻഷിപ്പ് നേടിയ അദ്ദേഹം മുമ്പ് എംഎസ്‌പി സ്‌കൂളിനൊപ്പം 2012 ലെ സുബ്രതോ കപ്പിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു.

മലബാരിയൻസിന് വേണ്ടിയുള്ള തന്റെ അരങ്ങേറ്റ സീസണിൽ, റിസർവ്സ് ടീമിനൊപ്പം കേരള പ്രീമിയർ ലീഗ് കിരീടം നേടിയ അദ്ദേഹം ഒടുവിൽ ഐ-ലീഗ് 2017-18 സീസണിൽ ഗോകുലം കേരളയ്ക്കായി സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചു. ഐ-ലീഗിലെ അദ്ദേഹത്തിന്റെ പ്രകടനങ്ങൾ ഇന്ത്യൻ സൂപ്പർ ലീഗ് (ഐ‌എസ്‌എൽ) ക്ലബ്ബുകളുടെ ശ്രദ്ധ പിടിച്ചുപറ്റി, അതിനാൽ ഗോകുലത്തിലെ രണ്ട് സീസണുകൾക്ക് ശേഷം അർജുൻ കേരള ബ്ലാസ്റ്റേഴ്സിലേക്ക് മാറി.

എന്നിരുന്നാലും പ്രീ-സീസണിൽ അദ്ദേഹത്തിന് പരിക്കേറ്റതിനാൽ ISL 2019-20 സീസൺ മുഴുവൻ നഷ്‌ടമായി. 2020 ഡിസംബറിൽ അദ്ദേഹം ബ്ലാസ്റ്റേഴ്‌സ് വിട്ടു.വൈകാതെ ജയരാജിനെ കേരള യുണൈറ്റഡ് ടീമിലെത്തിച്ചു. അടുത്ത വർഷം കെപിഎൽ സെമിഫൈനൽ വരെ ടീമിനെ നയിച്ചു. 2021 ലെ ഐ-ലീഗ് യോഗ്യതാ മത്സരങ്ങളിലും അദ്ദേഹം കളിച്ചു, പക്ഷേ രണ്ടാം ഡിവിഷനിലേക്ക് മുന്നേറുന്നതിൽ പരാജയപ്പെട്ടു.ഈ വർഷമാദ്യം കേരളത്തെ 75-ാമത് സന്തോഷ് ട്രോഫി ഉയർത്തുന്നതിൽ ജയരാജ് പ്രധാന പങ്കുവഹിച്ചു. സെമിയിൽ കർണാടകയെ 7-3ന് തോൽപ്പിച്ചപ്പോൾ ഒരു ഗോളും നേടി.

രണ്ടാം ഡിവിഷൻ ലീഗ് കിരീടം ഉയർത്തിയ വിജയകരമായ ഐ-ലീഗ് കാമ്പെയ്‌നിന് ശേഷം ഗോകുലം കേരള ഒരു പരിവർത്തനത്തിലൂടെയാണ് കടന്നുപോകുന്നത്. അവസാന ദിനത്തിൽ മുഹമ്മദൻ എസ്‌സിയെ മലബാറിയൻസ് പരാജയപ്പെടുത്തി ഐ ലീഗ് ട്രോഫി വിജയകരമായി നിലനിർത്തുന്ന ആദ്യ ടീമായി. കഴിഞ്ഞ സീസൺ പോലെ തന്നെ ഈ വർഷവും മുഖ്യ താരങ്ങളിൽ പലരും മറ്റ് ക്ലബ്ബുകളിലേക്ക് ചേക്കേറുകയാണ്. കൂടാതെ, അടുത്ത സീസണിൽ ഐ ലീഗ് ജേതാവിന് ഐഎസ്എല്ലിലേക്ക് ലഭിക്കുന്ന സ്ഥാനകയറ്റം കൂടി ലക്ഷ്യമിട്ടാകും ക്ലബ് പ്രവർത്തിക്കുക.

Rate this post