അവിശ്വസനീയം, തിരിച്ചുവരവുകളുടെ രാജാവ്, അഥവാ മിസ്റ്റർ ചാമ്പ്യൻസ് ലീഗ് !!!

അതേ, ഒരിക്കൽ കൂടി ആ വിശ്വരൂപം രക്ഷകനായി അവതരിച്ചു. റൊണാൾഡോ ഇന്നലെയും അവസാനനിമിഷത്തിൽ ടീമിന്റെ നിർണായകഗോളിൽ പങ്കാളിയായി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രക്ഷകനായി.ഇന്നലത്തെ പ്രകടനം കൊണ്ട് അറ്റലാന്റയുടെ ഹോം ഗ്രൗണ്ടിലെ പുൽനാമ്പുകളെ പോലും കോരിത്തരിപ്പിച്ച ഒന്നാക്കി മാറ്റാൻ റൊണാൾഡോയ്ക്ക് സാധിച്ചു. അറ്റലാന്ടക്കെതിരെ രണ്ടു തവണ പുറകിൽ നിന്ന ശേഷമാണ് റൊണാൾഡോ യുണൈറ്റഡിന് സമനില നേടിക്കൊടുത്തത്.പതിവ് ശൈലിയിൽ റോണോ ടീമിനെ ഒറ്റയ്ക്ക് ചുമലിലേറ്റിയപ്പോൾ, ഉറപ്പായ തോൽവിയിൽ നിന്ന് രക്ഷപെട്ട ആശ്വാസത്തിലായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡും പരിശീലകൻ ഒലെ ഗുണ്ണാർ സോൾഷെയറും.

ഓൾഡ് ട്രാഫോർഡിലേക്കുള്ള രണ്ടാം വരവ് വെറുതെയല്ലെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നതായി ക്രിസ്റ്റിയാനോയുടെ അത്യുഗ്രൻ പ്രകടനം. രണ്ട് തവണ ലീഡ് നേടിയ ശേഷമാണ് അറ്റ്‌ലാന്റാ റൊണാൾഡോയെ പ്രതിരോധിക്കാൻ കഴിയാതെ സമനില വഴങ്ങിയത്.91ആം മിനുട്ടിൽ പെനാൾട്ടി ബോക്സിന് പുറത്ത് നിന്ന് ഒരു ലോ വോളിയിൽ നിന്നായിരുന്നു റൊണാൾഡോയുടെ യുണൈറ്റഡിനെ തോൽ‌വിയിൽ നിന്നും രക്ഷിച്ച ഗോൾ പിറന്നത്.ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് ബ്രൂണോയുടെ പാസിൽ നിന്നായിരുന്നു റോനോയുടെ ആദ്യ ഗോൾ.

“അവസാനം വരെ ഞങ്ങൾ പ്രതീക്ഷ കൈവിടില്ല…ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാൻ ഞങ്ങൾ പരമാവധി പരിശ്രമിക്കും! ഞങ്ങൾ മാഞ്ചസ്റ്റർ യൂണൈറ്റഡാണ്‌ ” ഇനങ്ങളെ മത്സരത്തിന് മുന്നോടിയായി ക്രിസ്റ്റ്യാനോ റൊണാൾഡോ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകളാണിത്. ഇത് അക്ഷരം പ്രതി പ്രാവർത്തികമാകുന്ന പ്രകടനമാണ് റൊണാൾഡോ ഇറ്റലിയിലേക്കുള്ള തിരിച്ചു വരവിൽ പുറത്തെടുത്തത്.ഇന്നലത്തെ റൊണാൾഡോയുടെ പ്രകടനത്തെ അഭിനന്ദിച്ച് പരിശീലകൻ സോൾഷ്യരും രംഗത്തെത്തി. റൊണാൾഡോയെ വിമർശിക്കുന്നവർ ഇന്നത്തെ മത്സരം കാണണം എന്ന് ഒലെ മത്സര ശേഷം പറഞ്ഞു. റൊണാൾഡോയുടെ പ്രയത്നങ്ങളും മനോഭാവവും കളി കാണുന്നവർക്ക് മനസ്സിലാകും എന്നും ഒലെ പറഞ്ഞു. റൊണാൾഡോയുടെ പ്രകടനം അവശ്വസനീയമാണെന്നും ഇഞ്ചുറി ടൈമിൽ റൊണാൾഡോ നേടിയ ഗോളിനെ മൈക്കൽ ജോർദാൻ ചാമ്പ്യൻഷിപ്പ് നേടുന്ന നിമിഷമായാണ് ഉനിറെദ് പരിശീലകൻ താരതമ്യം ചെയ്തത്.

ലീഗിൽ റൊണാൾഡോയുടെ പ്രകടനം താഴപോയാലും ചാമ്പ്യൻസ് ലീഗിൽ സ്ഥായിയായായ ഫോം നിലനിര്ത്താന് സൂപ്പർ താരത്തിന് സാധിക്കാറുണ്ട്. അവസാന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഓൾഡ്‌ട്രാഫൊർഡിലും അറ്റ്ലാന്റാക്കെതിര യുണൈറ്റഡിന്റെ രക്ഷകൻ റോണോ തന്നെയായിരുന്നു . ക്രിസ്റ്റ്യാനോ അല്ലാതെ മറ്റാര്, ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ , ഏറ്റവും കൂടുതൽ ഗോളുകൾ , അസിസ്റ്റുകൾ , ഏറ്റവും കൂടുതൽ കിരീടങ്ങൾ, അതേ അക്ഷരം തെറ്റാതെ വിളിക്കാം മിസ്റ്റർ ചാമ്പ്യൻസ് ലീഗ് എന്ന്. ഇതിനെല്ലാം പുറമെ എണ്ണിയാൽ തീരാത്ത ചാമ്പ്യൻസ് ലീഗ് റെക്കോർഡുകൾ എല്ലാം ക്രിസ്റ്റ്യാനോയുടെ പേരിലാണെന്ന് പറഞ്ഞാൽ ഒരു പക്ഷെ വിശ്വസിക്കാൻ ബുദ്ധിമുട്ട് ആയെന്നു വരും.

റൊണാൾഡോയുടെ അവസാന നിമിഷ വിജയഗോളുകൾ ഇതിനു മുൻപും നാം ഒരുപാട് കണ്ടതാണ്. എന്നാൽ കൂടുതൽ തിരിച്ചടികളും അദ്ദേഹം കൊടുത്തിട്ടുള്ളത് ചാമ്പ്യൻസ് ലീഗ് ടീമുകൾക്ക് എതിരെയാണ്. അവസാനം കളിച്ച രാജ്യാന്തര മത്സരത്തിൽ അയർലന്റിനെതിരെ ഇന്റർനാഷണൽ റെക്കോർഡോടെ ടീമിന്റെ രക്ഷകനായി റൊണാൾഡോ അവതരിച്ചത് നാം ആവശത്തോടെ നോക്കി നിന്നു. ഒരു പെനാൽറ്റി കിട്ടി അത് പാഴാക്കിയ ശേഷമാണ് അവസാന നിമിഷത്തെ രണ്ടു ഗോളുകളോടെ ക്രിസ്റ്റ്യാനോ ആരാധകരുടെ മനം കവർന്നത്. ഇത് പോലെ സ്വീഡനെതിരെയും , ഈജിപ്ത് നെതിരെയും , സ്പെയിനെതിരെയുമെല്ലാം റൊണാൾഡോ മാജിക് ആവർത്തിച്ചത് നാം കണ്ടതാണ്.

ക്ലബ് തലത്തിൽ നോക്കുമ്പോൾ തന്നെ റയൽമാഡ്രിഡിൽ ക്രിസ്റ്റ്യാനോ നടത്തിയ തിരിച്ചു വരവെല്ലാം ലോകപ്രശസ്തമാണ്. എന്നാൽ ഇതിലധികവും ചാമ്പ്യൻസ് ലീഗിൽ തന്നെയാണ്. ഒന്നാം പാദ മത്സരത്തിൽ തന്റെ ടീം എത്ര ഗോളുകൾക്ക് തോറ്റു നിൽക്കുകയാണെങ്കിൽ പോലും രണ്ടാം പാദമത്സരത്തിൽ മുറിവേറ്റ പാമ്പിന്റെ വീര്യത്തോടെ റൊണാൾഡോ തിരിച്ചടിക്കുന്നത് എതിരാളികളെ ഭയപ്പെടുത്തി. ഇതിൽ സ്പാനിഷ് വമ്പൻമാരായ അത്ലറ്റിക്കോ മാഡ്രിഡും ജർമെൻ കരുത്തരായ ബയേൺ മ്യൂണിച്ചും ,വുൾഫ്ബർഗുമെല്ലാം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രഹരമേറ്റവരാണ്.

റയൽ മാഡ്രിഡിൽ മാത്രമല്ല, ഇറ്റാലിയൻ ക്ലബായ യുവന്റസിൽ കളിക്കുമ്പോഴും,പണ്ട് യുണൈറ്റഡിൽ കളിച്ചിരുന്നപ്പോഴുമെല്ലാം താൻ നടത്തിയ തിരിച്ചു വരവുകൾ മൈതാനം കണ്ടതാണ്. റെക്കോർഡുകൾ കൊണ്ടും തിരിച്ചു വരവുകൾ കൊണ്ടും റൊണാൾഡോ തന്റെ ആരാധകരെ അമ്പരപ്പിക്കുമ്പോൾ യു.സി.എൽ എന്നത് തീർത്തും യുവേഫ ക്രിസ്റ്റ്യാനോ ലീഗ് ആക്കി മാറ്റുകയാണ് ആ മനുഷ്യൻ. ചാമ്പ്യൻസ് ലീഗിൽ ഈ സീസണിലെ റൊണാൾഡോയുടെ ഗോൾ സമ്പാദ്യം ഇതോടെ അഞ്ചായി. യുണൈറ്റഡിനായി രണ്ടാം വരവിൽ ഇതുവരെ 9 ഗോളുകളാണ് സൂപ്പർ താരം സ്വന്തമാക്കിയത്.

Rate this post