“ഏഴാം ബഹറിലെ രാജകുമാരൻ” ;ഏഴാം തവണയും ബാലൻ ഡി ഓർ സ്വന്തമാക്കി ലയണൽ മെസ്സി

ഏഴാം തവണയും ലോകത്തിലെ ഏറ്റവും മികച്ച താരത്തിന് നൽകുന്ന ബാലൻ ഡിയോർ പുരസ്‌കാരം സ്വന്തം പേരിലാക്കി പാരീസ് സെന്റ് ജർമ്മന്റെ അർജന്റീന താരം ലയണൽ മെസ്സി. ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബാലൻ ഡിയോർ നേടുന്ന താരമെന്ന നേട്ടം ഏഴു ആയി ഉയർത്താൻ താരത്തിന് ആയി.അവസാന നിമിഷം വരെ ഉദ്വേഗം നിറച്ചാണ് ഇത്തവണത്തെ 2021ലെ ബാലൻ ഡി ഓർ പുരസ്‌കാര പ്രഖ്യാപനം നടന്നത്.

ബാഴ്‌സലോണയിലും പിഎസ്‌ജിയിലും വലിയ നേട്ടം അവകാശപ്പെടാനില്ലെങ്കിലും ഗോൾ വേട്ടയിൽ മെസിക്ക് ഇത്തവണയും കുറവുണ്ടായിരുന്നില്ല. ബാഴ്‌സയിൽ കഴിഞ്ഞ സീസണിൽ 30 ഗോൾ കണ്ടെത്തിയ മെസി കോപ്പ ഡെൽറെ കിരീടം കൊണ്ട് തൃപ്തിപ്പെട്ടു. എന്നാൽ അർജന്റീന ജേഴ്‌സിയിലെ ആദ്യ അന്താരാഷ്‍ട്ര കിരീടം കോപ്പ അമേരിക്കയിലൂടെ മെസി നേടിയത് ഈ വർഷമാണ്. കോപ അമേരിക്കയിൽ ഏറ്റവും കൂടുതൽ ഗോളുകൾ, മികച്ച താരം തുടങ്ങി എല്ലാ നേട്ടവും മെസ്സി തന്നെയാണ് സ്വന്തമാക്കിയത്. കൂടാതെ സീസണിൽ രാജ്യത്തിനു ആയുള്ള ഗോൾ വേട്ടയിൽ പെലെയെ മറികടക്കാനും മെസ്സിക്ക് ആയി.

സീസണിൽ ബാഴ്‌സലോണയിൽ നിന്നു പി.എസ്.ജിയിൽ എത്തിയ മെസ്സി അവിടെയും തന്റെ മികവ് തുടരാനുള്ള ശ്രമത്തിൽ ആണ്. 2009,2010,2011,2012,2015,2019 എന്നീ വർഷങ്ങളിൽ ആണ് മെസ്സി മുമ്പ് ബാലൻ ഡിയോർ നേടിയത്. ബയേൺ മ്യൂണിക്കിനായി ​ഗോളുത്സവം തീർക്കുന്ന ലെവൻഡോവ്സ്‌കി അവസാന നിമിഷം വരെ മെസിയുമായി മികച്ച പോരാട്ടം തന്നെ നട‌ത്തിയ ശേഷമാണ് രണ്ടാം സ്ഥാനം പേരിൽ കുറിച്ചത്. യൂറോ കപ്പും ചാമ്പ്യൻസ് ലീഗും കൈവശമുള്ള കരുത്തിൽ ജോർജീഞ്ഞോ ഇരുവര്‍ക്കും കനത്ത വെല്ലുവിളി ഉയർത്തി. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഇത്തവണ ആറാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. ജോർജീഞ്ഞോ, കരീം ബെൻസേമ, എൻ​ഗോളോ കാന്റെ എന്നിവരാണ് യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിൽ എത്തിയത്.

അതേസമയം, ഏറ്റവും മികച്ച പുരുഷ യുവതാരത്തിനുള്ള കോപ്പാ പുരസ്കാരം ബാഴ്സലോണയുടെ സ്പാനിഷ് താരം പെഡ്രി സ്വന്തമാക്കി. മിന്നുന്ന പ്രകടനമാണ് പത്തൊൻപതുകാരനായ പെഡ്രി നടത്തിയിരുന്നത്. രണ്ടാം സ്ഥാനത്ത് ബൊറൂസ്യ ഡോർട്ട്മുണ്ടിന്റെ ജൂഡ് ബെല്ലിം​ഗ്ഹാം എത്തിയപ്പോൾ മൂന്നാമത് ബയേണിന്റെ ജമാൽ മുസൈലയാണ്. ഗോൾ വേട്ടയിൽ ഇതിഹാസ താരം ഗെർഡ് മുള്ളറിന്‍റെ റെക്കോർഡുകൾ പോലും കടപുഴക്കി മുന്നേറുന്ന റോബർട്ട് ലെവൻഡോവ്സ്‌കിക്കാണ് ഏറ്റവും മികച്ച സ്ട്രൈക്കർക്കുള്ള പുരസ്കാരം ലഭിച്ചത്. ബുണ്ടസ്‍ലി​ഗയിൽ മാത്രം കഴിഞ്ഞ സീസണിൽ 41 ​ഗോളുകളാണ് പോളിഷ് താരം അടിച്ച് കൂട്ടിയത്.

പുരുഷ വിഭാ​ഗത്തിൽ ഏറ്റവും മികച്ച ​ഗോൾകീപ്പർക്കുള്ള ലെവ് യാഷിൻ ട്രോഫി പിഎസ്ജിയുടെ ഇറ്റാലിയൻ കാവൽക്കാരൻ ജിയാൻലുജി ഡോണറുമ പറന്നെടുത്തു. ചെൽസിയുടെ എഡ്വാർഡോ മെൻഡിയെ പിന്തള്ളിയാണ് യുറോ കപ്പിലെ ഇറ്റലിയുടെ വിജയത്തിന് ചുക്കാൻ പിടിച്ച ഡോണറുമ പുരസ്കാരത്തിന് അർഹനായത്. എ സി മിലാനിൽ നിന്ന് ഈ സീസണിൽ ആണ് താരം പിഎസ്‍ജിയിൽ എത്തിയത്. ക്ലബ്ബ് ഓഫ് ദി ഇയർ പുരസ്കാരം ചാമ്പ്യൻസ് ലീ​ഗും വുമൺസ് സൂപ്പർ ലീ​ഗും നേടിയ ചെൽസിയാണ് നേടിയത്.

ഏറ്റവും മികച്ച വനിത ഫുട്‌ബോൾ താരമായി ബാഴ്‌സലോണയുടെ ക്യാപ്റ്റൻ അലക്സിയ പുറ്റലാസിനെ തിരഞ്ഞെടുത്തു. സീസണിൽ ലീഗിലും ചാമ്പ്യൻസ് ലീഗിലും കപ്പിലും അടക്കം ട്രബിൾ നേടി ബാഴ്‌സലോണയെ ജേതാക്കൾ ആക്കുന്നതിൽ സ്പാനിഷ് താരം നിർണായക പങ്ക് ആണ് വഹിച്ചത്.27 കാരിയായ താരം ഈ സീസണിൽ 57 കളികളിൽ നിന്നു 39 ഗോളുകൾ ആണ് അടിച്ചു കൂട്ടിയത്. തന്റെ സഹ ബാഴ്‌സലോണ താരങ്ങളെയും ആഴ്‌സണലിന്റെ മിയെദമ, ചെൽസിയുടെ സാം കെർ എന്നിവരെ മറികടന്നു ആണ് അലക്‌സിയയുടെ നേട്ടം. വനിതകൾക്ക് ബാലൻ ഡിയോർ അവാർഡ് നൽകി തുടങ്ങിയ ശേഷം ഇത് മൂന്നാമത്തെ താരമാണ് അവാർഡ് നേടുന്നത്.

Rate this post