ചെൽസിയുടെ സൂപ്പർ താരത്തെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ച് കോന്റെയുടെ ഇന്റർമിലാൻ.

കഴിഞ്ഞ സീസണിൽ രണ്ട് കിരീടങ്ങളാണ് അന്റോണിയോ കോന്റെയുടെ ഇന്റർമിലാന് കയ്യെത്തുംദൂരത്ത് നഷ്ടമായത്. ഒരു പോയിന്റിന് സിരി എ കിരീടം നഷ്ടമായപ്പോൾ സെവിയ്യയോട് യൂറോപ്പ ലീഗ് കിരീടവും ഇന്റർമിലാന് അടിയറവ് വെക്കേണ്ടി വന്നു. എന്നാൽ പുതിയ താരങ്ങളെ എത്തിച്ചു കൊണ്ട് ടീമിനെ ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ് കോന്റെ.ചെൽസിയുടെ സൂപ്പർ താരമായ മാർക്കോസ് അലോൺസോയാണ് ഇന്ററിന്റെ പുതിയ ലക്ഷ്യം.

സ്കൈ സ്പോർട്സ് ഇറ്റാലിയയാണ് അലോൺസോയെ കോന്റെ ലക്ഷ്യമിടുന്ന കാര്യം ഫുട്ബോൾ ലോകത്തെ അറിയിച്ചത്. ചെൽസിയുടെ ഫുൾ ബാക്കുമാരിൽ ഒരാളായ അലോൺസോ കോന്റെക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിൽ അലോൺസോയെ സൈൻ ചെയ്യാൻ ഇന്റർ ശ്രമിച്ചിരുന്നുവെങ്കിലും അത്‌ പരാജയപ്പെടുകയായിരുന്നു. ആ ശ്രമങ്ങൾ ഇന്റർ വീണ്ടും ആരംഭിക്കുകയാണ്. 2016-ൽ ഇറ്റാലിയൻ ക്ലബ്ബായ ഫിയോറെന്റിനയിൽ നിന്നായിരുന്നു അലോൺസോ ചെൽസിയിൽ എത്തിയത്.

സ്പെയിനിന് വേണ്ടി മൂന്ന് മത്സരങ്ങൾ കളിച്ച താരമാണ് അലോൺസോ. പുതിയ താരങ്ങൾ വന്നതോടെ താരത്തിന് അവസരങ്ങൾ കുറയും എന്നാണ് അനുമാനിക്കപ്പെടുന്നത്. ചെൽസിക്ക് വേണ്ടി 149 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. ഇതിൽ നിന്നായി ഇരുപത്തിരണ്ടു ഗോളുകളും പതിനെട്ടു അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്. താരത്തെ ടീമിൽ എത്തിച്ചാൽ അത്‌ ഗുണം ചെയ്യുമെന്നാണ് കോന്റെയുടെ പ്രതീക്ഷകൾ.

അതേ സമയം ഇന്റർ താരമായ ഡാൽബെർട്ടിനെ ഒഴിവാക്കാൻ കോന്റെ ഉദ്ദേശിക്കുന്നുണ്ട്. ഇരുപത്തിയൊമ്പതുകാരനായ താരം കഴിഞ്ഞ സീസൺ ഫിയോറെന്റിനയിൽ ലോണിലായിരുന്നു കളിച്ചിരുന്നത്. താരത്തെ സ്വന്തമാക്കാൻ ക്ലബ്ബിന് താല്പര്യമുണ്ടെങ്കിലും ഇരുക്ലബുകൾക്കും ധാരണയിൽ എത്താൻ കഴിയാത്തതിനാൽ താരം തിരിച്ച് സാൻസിറോയിൽ എത്തുകയായിരുന്നു.

Rate this post