ചെൽസിയുടെ രക്ഷകനായി മെൻഡി ; സിരി എ യിലെ ആദ്യ പരാജയവുമായി ഇന്റർ മിലാൻ

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനം ചെൽസി നിലനിർത്തി‌. ഇന്നലെ ബ്രെന്റ്ഫോർഡിനെ ഏക ഗോളിന് തോൽപ്പിച്ച് കോണ്ടാണ് ചെൽസി ലീഗിന്റെ തലപ്പത്തേക്ക് വീണ്ടും എത്തിയത്. ബ്രെന്റ്ഫോർഡിന്റെ തുടർ ആക്രമണങ്ങളിൽ നിന്ന് കഷ്ടപ്പെട്ടു രക്ഷപ്പെട്ടാണ് ചെൽസി ബ്രെന്റ്ഫോർഡിൽ നിന്ന് മടങ്ങിയത്. ഇന്ന് രണ്ട് തവണയാണ് ബ്രെന്റ്ഫോർഡിന്റെ താരം എമുബുവെമോയുടെ ഷോട്ട് ഗോൾപോസ്റ്റിൽ തട്ടി മടങ്ങിയത്. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഷോട്ട് പോസ്റ്റിൽ തട്ടുക ആയിരുന്നു. ഈ സീസണിൽ ഇതുവരെ 6 തവണയാണ് എമ്പുവെമോയുടെ ഗോൾ ശ്രമങ്ങൾ പോസ്റ്റിൽ തട്ടി മടങ്ങിയിട്ടുള്ളത്.

ഇത് കൂടാതെ രണ്ടാം പകുതിയിൽ ചെൽസി ഗോൾ കീപ്പർ മെൻഡിയുടെ മൂന്ന് ലോകോത്തര സേവുകളും ചെൽസിയുടെ വിജയം ഉറപ്പിക്കാൻ കാരണമായി. ഇതിൽ 93ആം മിനുട്ടിലെ ഒരു ബൈസൈക്കിൾ കിക്കിൽ നിന്നുള്ള സേവും ഉണ്ടായിരുന്നു. ഇന്ന് മത്സരത്തിന്റെ ആദ്യ പകുതിയുടെ അവസാന നിമിഷത്തിൽ ആയിരുന്നു ചിൽവെലിലൂടെ ചെൽസി ലീഡ് എടുത്തത്. ഈ വിജയത്തോടെ ചെൽസിക്ക് 8 മത്സരങ്ങളിൽ 19 പോയിന്റായി. 12 പോയിന്റുമായി ബ്രെന്റ്ഫോർഡ് 7ആം സ്ഥാനത്താണ് ഉള്ളത്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ ഏറ്റവും ആവേശകരമായ മത്സരം നടന്നത് വില്ല പാർക്കിൽ ആയിരുന്നു. വോൾവ്സും ആസ്റ്റൺ വില്ലയും തമ്മിലുള്ള മത്സരം 80ആം മിനുട്ട് വരെ 2-0 എന്ന നിലയിൽ ആസ്റ്റൺ വില്ലക്ക് അനുകൂലമായിരുന്നു. അവിടെ നിന്ന് തിരിച്ചടിച്ച് 3-2ന്റെ വിജയം നേടാൻ ഇന്ന് വോൾവ്സിനായി.48ആം മിനുട്ടിൽ ഇംഗ്സും 69ആം മിനുട്ടിൽ മഗിന്നും നേടിയ ഗോളുകൾ ആയിരുന്നു ലീഡ്സിനെ 2-0 എന്ന ലീഡിൽ എത്തിച്ചത്.എന്നാൽ 80ആം മിനുട്ടിൽ സൈസ് 86ആം മിനുട്ടിൽ കോഡി 93ആം മിനുട്ടിൽ റുബൻ നെവസ് എന്നിവരുടെ ഗോളിൽ വോൾവ്സ് വിജയം നേടി.

സീരി എയിൽ ഈ സീസണിൽ ആദ്യമായി ഇന്റർ മിലാൻ പരാജയപ്പെട്ടു. ലാസിയോ ആണ് ഇന്ററിനെ മുട്ടുകുത്തിച്ചു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു സാരിയുടെ ടീമിന്റെ വിജയം. റോമിൽ നടന്ന മത്സരത്തിൽ തുടക്കത്തിൽ തന്നെ ഇന്റർ മിലാൻ ഒരു ഗോളിന് മുന്നിൽ എത്തിയിരുന്നു. 12ആം മിനുട്ടിൽ ലഭിച്ച പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചു കൊണ്ട് പെരിസിച് ആണ് ഇന്ററിന് ലീഡ് നൽകിയത്. രണ്ടാം പകുതിയിൽ ആയിരുന്നു ലാസിയോയുടെ തിരിച്ചടി.64ആം മിനുട്ടിൽ ഇമ്മൊബിലെ ,81ആം മിനുട്ടിൽ ഫിലിപ്പെ ആൻഡേഴ്സൺ, ഇഞ്ച്വറി ടൈമിൽ മിലിങ്കോവിച് സാവിച് എന്നിവരാണ് ലാസിയോയുടെ ഗോളുകൾ നേടിയത്.

Rate this post