❝ഗോളടിച്ചു കൂട്ടി പ്രീമിയർ ലീഗിലെ ആദ്യ ജയം നേടി മാഞ്ചസ്റ്റർ സിറ്റി ; വിജയം തുടർന്ന് ലിവർപൂൾ ; അപ്രതീക്ഷിത തോൽവിയുമായി ഡോർട്ട്മുണ്ട്❞

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആദ്യ ജയം നേടി ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി. എത്തിഹാദിൽ നടന്ന മത്സരത്തിൽ നോർവിച് സിറ്റിയെ ഏകപക്ഷീയമായ മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു സിറ്റിയുടെ വിജയം.മത്സരത്തിന്റെ ഏഴാം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ ആയിരുന്നു സിറ്റി ലീഡ് എടുത്തത്. നോർവിച് കീപ്പർ ടിം ക്രൂളിന്റെ വകയായിരുന്നു ഗോൾ.പിന്നാലെ 22ആം മിനുട്ടിൽ ഗ്രീലിഷ് തന്റെ ആദ്യ ഗോൾ നേടി. രണ്ടാം പകുതിയിൽ സെന്റർ ബാക്ക് ലപോർടെ സിറ്റിയുടെ മൂന്ന ഗോൾ നേടി. 71ആം മിനുട്ടിൽ വീണ്ടും ഗബ്രിയേൽ ജീസുസ് ക്രിയേറ്റർ ആയപ്പോൾ സ്റ്റെർലിംഗ് ഫിനിഷർ ആയി. ഇതോടെ സ്കോർ 4-0 എന്നായി. പിന്നാലെ സബ്ബായി എത്തിയ മെഹ്റസും സിറ്റിക്കായി ഗോൾ നേടി.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ രണ്ടാം മത്സരത്തിൽ തകർപ്പൻ ജയം നേടി ലിവർപൂൾ.ബേർൺലിയെ നേരിട്ട ലിവർപൂൾ എതിരില്ലാത്ത രണ്ടൂ ഗോളുകൾക്കാണ് വിജയിച്ചത്. 18ആം മിനുട്ടിൽ പോർച്ചുഗീസ് താരം ജോട്ടയിലൂടെ ആണ് ലിവർപൂൾ ആദ്യ ഗോൾ നേടിയത്.സിമികാസിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ജോടയുടെ ഗോൾ. ആദ്യ മത്സരത്തിലും ജോട ലിവർപൂളിനായി ഗോൾ നേടിയിരുന്നു.ആദ്യ പകുതിയിൽ സലാ ലീഡുയർത്തിയെങ്കിലും ഓഫ്‌സൈഡ് കെണിയിൽ കുടുങ്ങി.രണ്ടാം പകുതിയുടെ തുടക്കത്തിൽ ആഷ്ലി ബാർൻസ് ബേർൺലിക്കായി സമനില ഗോൾ നേടിയപ്പോഴും ഓഫ്സൈഡ് ഫ്ലാഗ് ഉയർന്നു. പിന്നീട്‌ തുടരെ മുന്നേറ്റം നടത്തിയ ലിവർപൂൾ 69ആം മിനുട്ടിൽ സാഡിയോ മാനെയിലൂടെ തങ്ങളുടെ ലീഡ് ഇരട്ടിയാക്കി.അലക്സാണ്ടർ അർനോൾഡ് നൽകിയ പാസിൽ നിന്നായിരുന്നു മാനേയുടെ ഗോൾ.

മറ്റു മത്സരങ്ങളിൽ ആസ്റ്റൺ വില്ല എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ന്യൂ കാസിൽ യുണൈറ്റഡിനെ പരാജയപ്പെടുത്തി. ഡാനി ഇങ്സ് ബൈ സൈക്കിൾ കിക്കിലൂടെയും രണ്ടാം പകുതിയിൽ എൽ ഗാസി പെനാൽറ്റിയിലൂടെ രണ്ടാം ഗോൾ നേടി. മറ്റൊരു മത്സരത്തിൽ ലീഡ്സ് യുണൈറ്റഡും എവെർട്ടനും രണ്ടു ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. ഡി കാൽവർട്ട്-ലെവിൻ (30 ‘PEN), ഡി ഗ്രേ (50’) എന്നിവർ എവെർട്ടനു വേണ്ടിയും എം ക്ലിച്ച് (41 ‘), റാഫിൻഹ (72’) എന്നിവർ ലീഡ്‌സിന്റെ ഗോളും നേടി.

ബുണ്ടസ് ലീഗയിൽ കരുത്തരായ ബൊറൂസിയ ഡോർട്ട്മുണ്ടിന് ജയം.അവേ മത്സരത്തിൽ എസ്.സി ഫ്രെയ്‌ബർഗിനോട് ആണ് തോൽവി വഴങ്ങിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു ഡോർട്ടുമുണ്ട് തോൽവി ഏറ്റുവാങ്ങിയത്. ആറാം മിനുട്ടിൽ തന്നെ മികച്ചൊരു ഫ്രീ കിക്കിലൂടെ വിൻസെഷോ ഗ്രിഫോ ഫ്രെയ്‌ബർഗിനെ മുന്നിലെത്തിച്ചു.രണ്ടാം പകുതിയിൽ 53 മത്തെ മിനിറ്റിൽ ലൂക്കാസ് ഹോളറിന്റെ പാസിൽ നിന്നു ഗോൾ നേടിയ റോളണ്ട് സലായ് ഫ്രെയ്‌ബർഗിന് രണ്ടാം ഗോൾ സമ്മാനിച്ചു. 59 മത്തെ മിനിറ്റിൽ യാനിക് കെയ്‌റ്റലിന്റെ സെൽഫ് ഗോൾ ഡോർട്ട്മുണ്ടിനു പ്രതീക്ഷ നൽകിയെങ്കിലും ഫ്രെയ്‌ബർഗ് പ്രതിരോധം പിടിച്ചു നിന്നു.ബുണ്ടസ് ലീഗിലെ മറ്റു മത്സരങ്ങളിൽ ഹെർത്ത ബെർലിനെ വോൾവ്സ്ബർഗ് 2-1 നു മറികടന്നപ്പോൾ ഫ്രാങ്ക്ഫർട്ട് ഓഗ്സ്ബർഗ് മത്സരം സമനിലയിൽ കലാശിച്ചു. ബൊക്കോം മൈൻസിനെ എതിരില്ലാത്ത 2 ഗോളുകൾക്ക് തോൽപ്പിച്ചു തങ്ങളുടെ ആദ്യ ജയം കുറിച്ചു.

Rate this post