ആദ്യം റൊണാൾഡോ, ഇപ്പോൾ സാഞ്ചോ; വില്ലൻ പരിശീലകൻ തന്നെ; ടെൻ ഹാഗിനെതിരെ ആരാധക രോഷം

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ടെൻ ഹാഗിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർത്തിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ യുണൈറ്റഡ് വിടുന്നത്. ടെൻ ഹാഗിനെ താൻ ബഹുമാനിക്കുന്നില്ല എന്നും, കാരണം അദ്ദേഹം എന്നോട് ബഹുമാനം കാണിക്കുന്നില്ലെന്നും ടെൻഹാഗും മാഞ്ചസ്റ്റർ യുണൈറ്റഡിലെ ചിലയാളുകളും തന്നെ യുണൈറ്റഡിൽ നിന്ന് ഒഴിവാക്കാൻ ശ്രമിക്കുന്നു എന്നതടക്കമുള്ള ഗുരുതര ആരോപണം നടത്തിയാണ് റോണോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുന്നത്.

റൊണാൾഡോയുടെ ഈ വിമർശനത്തിന് പിന്നാലെ യുണൈറ്റഡ് ആരാധകരിൽ ചിലർ ടെൻഹാഗിന് പിന്തുണ പ്രഖ്യാപിച്ചിരിന്നു. ടെൻ ഹാഗിന്റേത് ശരിയായ നടപടിയാണെന്നും റൊണാൾഡോയുടെ ഭാഗത്താണ് തെറ്റന്നടക്കമുള്ള അഭിപ്രായങ്ങൾ അന്ന് ചില യുണൈറ്റഡ് ആരാധകർ പങ്കുവെച്ചിരുന്നു.എന്നാൽ ഇപ്പോൾ യുണൈറ്റഡിന്റെ യുവ താരം ജെഡൻ സാഞ്ചോ ടെൻ ഹാഗിനെതിരെ കടുത്ത വിമർശനവുമായി രംഗത്തുവന്നതോടെ ടെൻഹാഗിനെതിരെ യുണൈറ്റഡ് ആരാധകരുടെ വലിയ പ്രതിഷേധം ഉയരുകയാണ്.

ഇന്നലെ ആഴ്സനലിനെതിരെ സാഞ്ചോയെ ഉൾപ്പെടുത്താത്തത് അദ്ദേഹത്തിന്റെ പരിശീലന സെക്ഷനിലെ പ്രകടനം തൃപ്തികരമല്ലാത്തതുകൊണ്ടെന്നാണ് ടെൻഹാഗ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകിയത്. എന്നാൽ ഇതിന് മറുപടിയായി സാഞ്ചോ രംഗത്ത് വന്നിരുന്നു. പരിശീലന സെക്ഷനിൽ താൻ മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്നും തന്നെ ഒഴിവാക്കാൻ മറ്റു പല കാരണങ്ങൾ ഉണ്ടെന്നും സാഞ്ചോ പ്രതികരിച്ചിരുന്നു. യുണൈറ്റഡിൽ താൻ ബലിയാടാവുകയാണെന്നും സാഞ്ചോ പ്രതികരിച്ചതോടെ യുണൈറ്റഡ് ആരാധകരിൽ പലരും ടെൻ ഹാഗിനെതിരെ തിരിഞ്ഞിരിക്കുകയാണ്.

റൊണാൾഡോ ടെൻഹാഗിനെതിരെ വിമർശനം ഉയർത്തിയപ്പോൾ അത് റൊണാൾഡോയുടെ കുഴപ്പമാണെന്നാണ് കരുതിയിരുന്നത്. എന്നാൽ റൊണാൾഡോക്ക് പിന്നാലെ സാഞ്ചോയും ടെൻഹാഗിനെതിരെ വിമതസ്വരം ഉയർത്തിയതോടെ യുണൈറ്റഡിലെ യഥാർത്ഥ പ്രശ്നക്കാരൻ ടെൻ ഹാഗണെന്നാണ് യുണൈറ്റഡ് ആരാധകർ പറയുന്നത്.ആദ്യം റൊണാൾഡോ, ഇപ്പോൾ സാഞ്ചോ എന്ന അഭിപ്രായം ഉയർത്തി #firstronaldo എന്ന ഹാഷ് ടാഗ് അടക്കം ഇപ്പോൾ ട്വിറ്ററിൽ (എക്സ്) ട്രെൻഡിങ്ങാണ്.