കുപ്പിയേറ്, കയ്യാങ്കളി, കൂട്ടയടി,കാണികള്‍ ഇരച്ചിറങ്ങി; ഫ്രഞ്ച് ലീഗില്‍ മത്സരം നിര്‍ത്തിവച്ചു

ഫ്രഞ്ച് ലീഗ് വണ്‍ പോരാട്ടത്തില്‍ നീസും മാഴ്‌സയും തമ്മിലുള്ള പോരാട്ടം കയ്യാങ്കളിയില്‍ കലാശിച്ചതിനെ തുടര്‍ന്ന് ഉപേക്ഷിച്ചു. നീസിന്റെ മൈതാനത്ത് നടന്ന മത്സരത്തിനിടെ മാഴ്‌സ താരങ്ങള്‍ക്ക് നേരെ നീസ് ആരാധകര്‍ പ്രകോപനം സൃഷ്ടിച്ചതിനെ തുടര്‍ന്നാണ് കൈയാങ്കളി അരങ്ങേറുകയായിരുന്നു. ഇതോടെയാണ് മത്സരം സസ്‌പെന്‍ഡ് ചെയ്തത്. മത്സരത്തില്‍ നീസ് 1-0ത്തിന് മുന്നില്‍ നില്‍ക്കേയാണ് ആരാധകര്‍ പ്രകോപനം സൃഷ്ടിച്ചത്.

മാഴ്‌സിലെ താരം ദിമിത്രി പയേറ്റിനെതിരെ കുപ്പിയേറ് നടത്തിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം. കോര്‍ണര്‍ കിക്കെടുക്കാന്‍ വരുമ്പോഴൊക്കെ താരത്തെ അക്രമിച്ചുകൊണ്ടിരുന്നു. എന്നാല്‍ ഒരു തവണ പയേറ്റ് തിരിച്ചെറഞ്ഞു പിന്നാലെ കാണികള്‍ ഗ്രൗണ്ടിലേക്ക് പ്രവേശിക്കുകയായിരുന്നു. നീസെയുടെ ഹോം ഗ്രൗണ്ടായ അലയന്‍സ് റിവീറ സ്‌റ്റേഡിയത്തില്‍ 75-ാം മിനിറ്റിലാണ് സംഭവം. കാണികള്‍ ഗ്രൗണ്ടിലേക്ക് ഇരച്ചെത്തിയതോടെ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ക്ക് കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല.

ഇതോടെ മാഴ്‌സിലെ താരങ്ങളായ അല്‍വാരോ ഗോണ്‍സാലസ്, മാതിയോ ഗ്യുന്‍ഡൂസി എന്നിവര്‍ ആരാധകരുടെ ഇടയിലേക്ക് ചെന്നു. നീസെ ക്യാപ്റ്റന്‍ ഡാന്റെ കാര്യങ്ങള്‍ ശാന്തമാക്കാനുള്ള ശ്രമം നടത്തി. സെക്യൂരിറ്റിയും ഇടപ്പെട്ടു. പിന്നാലെ റഫറി ഇരു ടീമിലേയും താരങ്ങളെ ഡ്രസിംഗ് റൂമിലേക്ക് കൊണ്ടുപോയി. 18 മിനിറ്റോളം മത്സരം മുടങ്ങി. ഇതിനിടെ നീസെ താരങ്ങള്‍ മത്സരം തുടരാന്‍ തയ്യാറാണെന്ന് അറിയിച്ചു. കാസ്പര്‍ ഡോള്‍ബര്‍ഗിന്റെ ഗോളില്‍ മുന്നിലായിരുന്നു അവര്‍. എന്നാല്‍ മാഴ്‌സിലെ താരങ്ങള്‍ കളിക്കാന്‍ തയ്യാറായില്ല. റഫറിക്കും മത്സരും തുടരാന്‍ താല്‍പര്യമില്ലെന്നായിുരുന്നു പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.


സംഭവം കൂടുതല്‍ അക്രമങ്ങളിലേക്ക് കടക്കമുമെന്ന പ്രതീതി ഉടലെടുത്തു. എന്നാല്‍ സുരക്ഷാ ജീവനക്കാരും ചില താരങ്ങളും മറ്റ് ഒഫീഷ്യല്‍സും അവസരോചിതമായി സ്ഥിതിഗതികള്‍ ശാന്തമാക്കാനുള്ള ശ്രമം നടത്തി. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറി.ഞങ്ങളുടെ താരങ്ങള്‍ അക്രമിക്കപ്പെട്ടുവെന്നാണ് മാഴ്‌സിലെ ടീം മാനേജ്‌മെന്റ് വ്യക്തമാക്കിയത്. താരങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്ന് മാഴ്‌സിലെ പ്രസിഡന്റ് പാബ്ലോ ലൊങോറിയ വ്യക്തമാക്കി. മത്സരശേഷം പുറത്തുവന്ന ചില ഫോട്ടോകളില്‍ താരങ്ങള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് വ്യക്തമായിരുന്നു.

Rate this post