” ഗോളുകൾ വഴങ്ങാനും ഗോളുകൾ നേടാനും മടി കാണിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് “

ഇന്ത്യൻ സൂപ്പർ ലീഗിൽ പ്ലെ ഓഫ് ഓഫ് സ്പോട്ട് ഉറപ്പാക്കാൻ തുടർച്ചയായ രണ്ടാം ജയം തേടി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് എടികെ മോഹന്‍ ബഗാനെതിരെ ഇറങ്ങും.പോയിന്റ് പട്ടികയില്‍ നാലാമതുള്ള ബ്ലാസ്റ്റേഴ്സിന് ജയിക്കാനായാല്‍ മൂന്നാം സ്ഥാനത്തെത്താം. എന്നാല്‍ മറുവശത്ത് തലപ്പെത്തെത്താനാകും എടികെയുടെ പോരാട്ടം.ടീമിലെ കോവിഡ് വ്യാപനത്തിന് ശേഷം ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം അത്ര ശുഭകരമല്ല. അവസാന നാല് മത്സരങ്ങളില്‍ രണ്ട് വീതം തോല്‍വിയും ജയവുമാണ് സമ്പാദ്യം. സീസണിലെ ഏറ്റവും മോശം ഫോമിലുള്ള എസ് സി ഈസ്റ്റ് ബംഗാളിനോട് തലനാരിഴയ്ക്കാണ് കഴിഞ്ഞ മത്സരത്തില്‍ ജയം സ്വന്തമാക്കിയത്.

ഈ വർഷത്തെ ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കുറവ് ഗോൾ വഴങ്ങിയ ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. 15 മത്സരങ്ങൾ കളിച്ചു കഴിഞ്ഞപ്പോൾ 7 ജയവും അഞ്ചു സമനിലയും മൂന്നു തോൽവിയും നേരിട്ട ബ്ലാസ്റ്റേഴ്‌സ് 26 പോയിന്റാണ് നേടിയത്. ഇത്രയും മത്സരങ്ങളിൽ നിന്നും 15 ഗോളുകൾ മാത്രമാണ് കേരള ടീം വഴങ്ങിയത്. ലെസ്‌കോവിക് -ഹോർമീപാം -സിപോവിച്ച് എന്നിവർ അണിനിരന്ന പ്രതിരോധത്തെ മറികടക്കാൻ എതിരാളികൾ പാടുപെടുന്ന കാഴ്ച നാം കണ്ടിട്ടുണ്ട്. മുന്നേറ്റനിര പരാജയപെടുമ്പോഴും പാറ പോലെ ഉറച്ചു നിൽക്കുന്ന പ്രതിരോധമാണ് ബ്ലാസ്റ്റേഴ്സിന് വിജയം കൊണ്ട് വരുന്നത്.

2021 – 2022 ഐഎസ്എല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ ക്ലീന്‍ ഷീറ്റുള്ള ടീമാണ് ബ്ലാസ്‌റ്റേഴ്‌സ്. ബ്ലാസ്‌റ്റേഴ്‌സിന്റെ വലയില്‍ ഈ സീസണില്‍ മൂന്നോ അതില്‍ കൂടുതലോ ഗോള്‍ അടിച്ച രണ്ട് ടീമില്‍ ഒന്നാണ് എടികെ മോഹന്‍ ബഗാന്‍. ജംഷഡ്‌പൂർ എഫ്സി ബ്ലാസ്റ്റേഴ്‌സ് വലയിൽ മൂന്നു ഗോളുകൾ അടിച്ചിട്ടുണ്ട്.ഇതിഹാസ പരിശീലകൻ സർ അലക്സ് ഫെർഗുസൺ പറഞ്ഞ ““Attack wins you games, defence wins you titles.” എന്ന പ്രസക്തമായ വാക്ക് ഫുട്ബോൾ പ്രേമികൾ ഒരിക്കലും മറക്കില്ല. അതെ, ഒരു സീസണിൽ കിരീടത്തിലേക്കുള്ള യാത്രയിൽ പ്രതിരോധം പാളിയാൽ എല്ലാം പാളുമെന്ന് ഉറപ്പ്. ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് ഫൈനലിൽ എത്തിയ രണ്ട് സീസണുകളിലും പ്രതിരോധം മികച്ചതായിരുന്നു. ബ്ലാസ്റ്റേഴ്‌സ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച പ്രതിരോധ സഖ്യമായ ഹ്യൂഗ്സ്-ഹെങ്ബർട് സഖ്യത്തെ ഓർമപ്പെടുത്തിയാണ് ഈ വർഷം ലെസ്‌കോവിച്ച് – സിപോവിച്ച് സഖ്യം ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്.

എന്നാൽ കുറവ് ഗോളുകൾ വഴങ്ങുമ്പോഴും പലപ്പോഴും കേരള ബ്ലാസ്റ്റേഴ്‌സ് ഗോളടിക്കാൻ മറന്നു പോകുന്നുണ്ട്. 15 മത്സരങ്ങളിൽ നിന്നും 21 ഗോളുകൾ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ഇതുവരെ നേടാൻ സാധിച്ചത്. 11 ആം സ്ഥാനത്തുള്ള ഈസ്റ്റ് ബംഗാളും എട്ടാം സ്ഥാനത്തുള്ള ചെന്നൈയിൻ എഫ് സിയുമാണ് കേരള ടീമിനെക്കാൾ കുറവ് ഗോളുകൾ നേടിയിട്ടുള്ളത്. അഞ്ചു ഗോളുകൾ നേടിയ അൽവാരോ വാസ്ക്വസ് ആണ് ബ്ലാസ്റ്റേഴ്സിന്റെ ടോപ് സ്‌കോറർ. ഡേയ്സും, സഹലും നാല് ഗോളുകൾ വീതം നെടുകയും ചെയ്തു,

മുന്നേറ്റ നിരയിൽ വാസ്‌ക്വസ് – ഡയസ് മികച്ച പ്രകടനമാണ് നടത്തുന്നതെങ്കിലും പലപ്പോഴും ലഭിക്കുന്ന അവസരങ്ങൾ മുതലാക്കാൻ അവർക്ക് സാധിക്കുന്നില്ല. നാല് ഗോളുകൾ നേടിയ കേരള തരാം സഹലിന് കഴിഞ്ഞ ഏഴു മത്സരങ്ങളിൽ ഗോൾ നേടാൻ സാധിക്കാത്തത് ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയാണ് നൽകുന്നത്.തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ സഹല്‍ ഈ സീസണില്‍ ഗോള്‍ നേടിയശേഷമാണ് ഈ വരള്‍ച്ച എന്നതും ശ്രദ്ധേയം. ഇനിയുള്ള മത്സരങ്ങളിൽ സ്‌ട്രൈക്കര്മാര് കൂടുതൽ മികവിലേക്കുയരേണ്ടിയിരിക്കുന്നു. ഇനിയുള്ള ഓരോ മത്സരവും ബ്ലാസ്റ്റേഴ്സിന് ജീവൻ മരണ പോരാട്ടമാണ്.

Rate this post