മെസ്സിയുടെ യു-ടേൺ, ഗ്രീസ്‌മാനെ കിട്ടുമോ എന്നന്വേഷിച്ച് വമ്പൻ ക്ലബുകൾ.

സൂപ്പർ താരം ലയണൽ മെസ്സി ഈ സീസണിൽ ക്ലബ് വിടലിന്റെ തൊട്ടരികിലെത്തിയിരുന്നു.എന്നാൽ പിന്നീട് കാര്യങ്ങൾ മാറിമറിയുകയായിരുന്നു. താരം ഈ വരുന്ന സീസണിൽ കൂടി ബാഴ്സ ഉണ്ടാവുമെന്ന് ഫുട്ബോൾ ലോകത്തെ അറിയിക്കുകയായിരുന്നു. എന്നാൽ മെസ്സിയുടെ ഈ തീരുമാനം സൂപ്പർ താരം അന്റോയിൻ ഗ്രീസ്‌മാന് തിരിച്ചടിയാവുമെന്നാണ് പലരുടെയും വിലയിരുത്തൽ. മെസ്സി ക്ലബ് വിട്ടിരുന്നുവെങ്കിൽ മെസ്സിയുടെ സ്ഥാനം വഹിക്കേണ്ട ആളായിരുന്നു ഗ്രീസ്‌മാൻ.

മെസ്സിയുടെ റോൾ ഏറ്റെടുക്കാൻ താൻ തയ്യാറാണ് എന്ന് ഗ്രീസ്‌മാൻ കൂമാനെ അറിയിച്ചിരുന്നു. കൂമാൻ താരത്തിന് നല്ലൊരു സ്ഥാനം വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഗ്രീസ്‌മാൻ വിങ്ങർ അല്ലെന്നും താരത്തെ അവിടെയല്ല കളിപ്പിക്കേണ്ടതെന്നും കൂമാൻ അറിയിച്ചിരുന്നു. എന്നാൽ മെസ്സി തുടരാൻ തീരുമാനിച്ച സാഹചര്യത്തിലും കൂട്ടീഞ്ഞോ തിരിച്ചെത്തിയതിനാലും ഡിപേയെ ടീമിൽ എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതിനാലും സ്ഥാനത്തിന് കോട്ടം തട്ടിയിരിക്കുന്നത് ഗ്രീസ്‌മാന്റെതിനാണ്. അതിനാൽ തന്നെ താരം മറ്റേതെങ്കിലും ക്ലബ്ബിനെ കുറിച്ച് ചിന്തിച്ചേക്കും എന്ന വാർത്തകൾ വന്നു തുടങ്ങി.

ഇതോടെ താരത്തിന്റെ ലഭ്യതയെ കുറിച്ച് അന്വേഷിച്ചിരിക്കുകയാണ് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്സണൽ എന്നിവർ. മുമ്പ് ഗ്രീസ്‌മാനെ ടീമിൽ എത്തിക്കാൻ ശ്രമിച്ച ടീം ആയിരുന്നു യുണൈറ്റഡ്. താരത്തെ ബാഴ്സ വിൽക്കാൻ തയ്യാറാണ് എങ്കിൽ ഈ ക്ലബുകൾ ട്രാൻസ്ഫർ മാർക്കറ്റിൽ രംഗത്ത് വന്നേക്കും. പക്ഷെ ബാഴ്സ ഇതുവരെ അങ്ങനെയൊരു തീരുമാനം എടുത്തിട്ടില്ല.

നിലവിൽ 108 മില്യൺ പൗണ്ടോളം വിലമതിക്കുന്ന താരമാണ് ഗ്രീസ്‌മാൻ. പക്ഷെ 720 മില്യൺ പൗണ്ട് ആണ് താരത്തിന്റെ റിലീസ് ക്ലോസ്. ഒരുപക്ഷെ താരം ബാഴ്സ വിടണം എന്നാഗ്രഹിക്കുകയും അറിയിക്കുകയും ചെയ്താൽ ബാഴ്‌സ അനുവദിച്ചേക്കും. പക്ഷെ മുടക്കിയതിലേറെ കിട്ടണം എന്ന നിലപാടിലാണ് ബാഴ്സ. കോവിഡ് പ്രതിസന്ധി കാരണം സാമ്പത്തികപ്രതിസന്ധി അനുഭവിക്കുന്ന ബാഴ്സ താരത്തെ വിൽക്കുന്നതിൽ മടികാണിക്കാൻ സാധ്യതയില്ല.

Rate this post