യു എ ഇയിലെ പ്രീസീസൺ കളികൾ നടക്കില്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ്|Kerala Blasters

യുഎയിൽ നടക്കാനിരുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ മൂന്നു മത്സരങ്ങൾ റദ്ദാക്കിയിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്‌സ് പ്രസ്താവനയിലൂടെയാണ് ഈ കാര്യം അറിയിച്ചത്.ഫിഫ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനെ റദ്ദാക്കിയത് ആണ് പ്രീസീസൺ മത്സരം റദ്ദാകാൻ കാരണം.

ഫിഫ എല്ലാ ഫുട്ബോൾ അസോസിയേഷനും ഇന്ത്യയുമായി സഹകരിക്കരുത് എന്ന് സന്ദേശം അയച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയിലെ ഒരു ക്ലബുമായി സൗഹൃദ മത്സരം കളിക്കാൻ മറ്റു ക്ലബുകൾക്ക് ആകില്ല.ഓഗസ്റ്റ് 20 ഞായറാഴ്ച ദുബായിലെ അല്‍മക്തൂം സ്‌റ്റേഡിയത്തിൽ അല്‍നാസ്ര്‍ എസ്‌സിക്കെതിരെയും . ഓഗസ്റ്റ് 25ന് ദിബ അല്‍ ഫുജൈറ സ്‌റ്റേഡിയത്തിൽ ദിബ എഫ്‌സിയെയും, 28ന് അവസാന മത്സരത്തില്‍ ഹംദാൻ ബിൻ റാഷിദ് സ്‌റ്റേഡിയത്തിൽ ഹത്ത സ്‌പോര്‍ട്‌സ് ക്ലബിനെയുമാണ് ബ്ലാസ്റ്റേഴ്‌സ് നേരിടാനിരുന്നത്.യു എ ഇയിലെ മത്സരങ്ങൾ നടക്കില്ല എങ്കിലും പരിശീലനം നടത്തുന്നത് ബ്ലാസ്റ്റേഴ്സ് തുടരും. ഐ എസ് എല്ലിന് മുമ്പ് ടീം പൂർണ്ണ ഫിറ്റ്നസിൽ എത്തുമെന്ന് ക്ലബ് ഉറപ്പിക്കും എന്നും പ്രസ്താവനയിൽ പറയുന്നു.

കഴിഞ്ഞ ദിവസമാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെ വിലക്കിക്കൊണ്ടുള്ള ഫിഫ പ്രസ്താവന പുറത്തുവന്നത്. ഫെഡറേഷൻ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പ്രഫുൽ പട്ടേലിനെ പുറത്താക്കിക്കൊണ്ടുള്ള സുപ്രീം കോടതി ഇടപെടൽ വന്നതിനെത്തുടർന്നുള്ള പ്രതിസന്ധികൾക്കൊടുവിലാണ് ഫിഫ നടപടി.ഫിഫ വിലക്ക് വന്നതോടെ ഇന്ത്യയ്ക്ക് അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കാനാകില്ല. ഇതിനുപുറമെ ഒക്ടോബറിൽ ഇന്ത്യയിൽ നടത്താനിരുന്ന അണ്ടർ 17 ഫിഫ വനിതാ ലോകകപ്പും മാറ്റിവച്ചു. ഏഎഫ്സി ടൂർണമന്റുകളിൽ ഇന്ത്യൻ ക്ലബുകൾക്കും ഇതോടെ കളിക്കാൻ സാധിക്കില്ല.

ഇന്ത്യയിലെ ആഭ്യന്തര ലീഗുകൾ ആയതിനാൽ രണ്ട് ലീഗുകളും സംഘടിപ്പിക്കുന്നതിൽ തടസങ്ങൾ ഇല്ലെങ്കിലും. ഇനി പുതിയ വിദേശതാരങ്ങളെ ടീമിലെത്തിക്കാൻ ഇന്ത്യയിലെ ടീമുകൾക്ക് ഫിഫ വിലക്ക് വിലങ്ങുതടി ആവും.ബ്ലാസ്റ്റേഴ്സിന് ഇനി ഒരു വിദേശ താരത്തെക്കൂടി ടീമിൽ എത്തിക്കേണ്ടതുണ്ട്. എന്നാൽ ഓഗസ്റ്റ് 31 വരെ മാത്രമാണ് ട്രാൻസ്ഫർ വിന്ഡോ പ്രവർത്തിക്കുക. ഇതിനിടെ താരത്തിനെ സൈൻ ചെയ്യാമെങ്കിലും ഓഗസ്റ്റ് 31നകം ഫിഫ വിലക്ക് നീക്കിയില്ലെങ്കിൽ സൈൻ ചെയ്ത താരത്തെ രജിസ്റ്റർ ചെയ്യാൻ സാധിക്കില്ല. ഇത്തരം ഒരു സാഹചര്യം വന്നാൽ നിലവിൽ മറ്റു ടീമുകളിൽ ഒന്നും കരാർ ഇല്ലാത്ത ഫ്രീ ഏജന്റ് താരത്തെ ടീമിലെടുക്കാൻ ബ്ലാസ്റ്റേഴ്‌സ് നിർബന്ധിതരാവും.

Rate this post