“കേരള ഫുട്ബോളിൽ വലിയൊരു മാറ്റത്തിന് തിരികൊളുത്താൻ ബ്ലാസ്റ്റേഴ്സിന് നാളെ വിജയിച്ചേ മതിയാവു “

ആറു വർഷത്തെ ആരാധകരുടെ നീണ്ട കാത്തിരിപ്പിന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്.ചങ്ക് പറിച്ചു സ്നേഹിക്കുന്ന ആരാധകർക്ക് വേണ്ടിയുള്ളതെയിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഈ ഫൈനൽ പ്രവേശനം. മുൻ വര്ഷങ്ങളിലെ പിഴവുകൾ എല്ലാം തിരുത്തിയ ബ്ലാസ്റ്റേഴ്‌സ് ആധികാരികമായാണ് ഇത്തവണ ഫൈനലിലെത്തിയത്.

മൂന്നാം തവണയാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തിയത്.എഴുതിത്തള്ളിയവരും പഴി പറഞ്ഞവരും വിമര്‍ശിച്ചവരും ഏറെയായിരുന്നെങ്കിലും അവര്‍ക്കെല്ലാം മുന്നിലൂടെ തല ഉയര്‍ത്തിത്തന്നെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണ കലാശപ്പോരിനിറങ്ങുന്നത്.2014, 2016 വര്‍ഷങ്ങളില്‍ കിരീടത്തിന് തൊട്ടരികില്‍ ബ്ലാസ്റ്റേഴ്സ് വീണപ്പോള്‍ എതിരാളികള്‍ എടികെയായിരുന്നു. ഇത്തവണ കച്ചമുറുക്കിയെത്തിയ ബ്ലാസ്റ്റേഴ്സിനെയായിരുന്നു സീസണില്‍ കണ്ടത്.

ഷീല്‍ഡ് വിന്നേഴ്സായ ജംഷധ്പൂര്‍ എഫ് സിയെ സെമി ഫൈനലില്‍ ഇരു പാദങ്ങളിലുമായി 2-1 ന് പരാജയപ്പെടുത്തിയാണ് ഫൈനലിലേക്ക് കുതിച്ചത്.മറുവശത്ത് ഹൈദരാബാദ് കരുത്തരായ എടികെ മൊഹന്‍ ബഗാനെയാണ് കീഴടക്കിയത്. ആദ്യ പാദത്തില്‍ 3-1 ന്റെ ഉജ്വല ജയം നേടിയെങ്കിലും രണ്ടാം പാദത്തില്‍ ഒരു ഗോളിന് പരാജയപ്പെട്ടു. തോല്‍വി നേരിട്ടാണ് ഫൈനലില്‍ എത്തിയതെങ്കിലും ബര്‍ത്തലോമിയൊ ഒഗ്ബച്ചെ, ഷാവിയര്‍ സിവെയ്റൊ എന്നിവരുടെ ഫോം ഹൈദരാബാദിന് ആശ്വാസം പകരും.

37 കാരനായ നൈജീരിയൻ ഫോർവേഡ്, 19 മത്സരങ്ങളിൽ നിന്ന് 18 സ്‌ട്രൈക്കുകളുമായി സീസണിലെ മുൻനിര ഗോൾ സ്‌കോററാണ്, കൂടാതെ 53 ഗോളുകളുമായി ഐഎസ്‌എൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഗോൾ സ്‌കോററാണ്.എന്നാൽ ലെസ്‌കോവിച്ചും ഹോർമിപാമും അടങ്ങുന്ന കരുത്തുറ്റ പ്രതിരോധത്തെ മറികടക്കാൻ മുൻ ബ്ലാസ്റ്റേഴ്‌സ് സ്‌ട്രൈക്കർ പാടുപെടും . ലീഗിലെ തന്നെ ഏറ്റവും മികച്ച കീപ്പറായ ഗില്ലിന്റെ സാനിധ്യവും ബ്ലാസ്റ്റേഴ്സിന് ഗുണം ചെയ്യും. പ്യൂട്ടിയ -ജീക്സൺ മിഡ്‌ഫീൽഡും ഡയസ് – വാസ്‌ക്വാസ് മുന്നേറ്റനിരയും അവസരത്തിനൊത്തുയരും എന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ.

ഐഎസ്എൽ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിന് മഞ്ഞ ജഴ്സി ഇടാനാവില്ല. ലീഗ് ഘട്ടത്തിൽ കൂടുതൽ പോയിന്‍റ് നേടിയതിനാൽ ഹൈദരാബാദിന് ഹോം ജേഴ്സിയായ മഞ്ഞ ജഴ്സി ധരിക്കാം. എങ്കിലും ഗാലറിയില്‍ മഞ്ഞപ്പടയെത്തുക ബ്ലാസ്റ്റേഴ്‌സിന്‍റെ ഹോം ജഴ്‌സിയായ മഞ്ഞയണിഞ്ഞാവാനാണ് സാധ്യത. ഗാലറി മഞ്ഞയിൽ കുളിച്ചുനിൽക്കുമ്പോൾ കളത്തിൽ കറുപ്പില്‍ നീലവരകളുള്ള ജഴ്സി ധരിച്ചാവും ബ്ലാസ്റ്റേഴ്സ് താരങ്ങളെത്തുക.

നാളത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ പ്ലെ മേക്കർ അഡ്രിയാൻ ലൂണ കളിക്കുമോ എന്നത് ഇപ്പോഴും വ്യക്തമല്ല. ലൂണ കളിച്ചില്ലെങ്കിൽ ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയായി മാറും. സഹൽ പരിശീലനം ആരംഭിച്ചു എന്ന വാർത്ത ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആശ്വാസം നല്കുന്നതാണ്.ടീമിന്റെ ദൗര്‍ബല്യവും കരുത്തും തിരിച്ചറിഞ്ഞ കൃത്യമായി താരങ്ങളെ ഉപയോഗിക്കാന്‍ വുക്കോമാനോവിച്ചിന് സാധിച്ചു ഈ സീസണിൽ നാം കണ്ടതാണ്.അത് കൊണ്ട് തന്നെ ലൂണായും സഹാളും കളിച്ചില്ലെങ്കിലും ആ വിടവ് നികത്താൻ കഴിവുള്ള താരങ്ങൾ ബ്ലാസ്റ്റേഴ്‌സ് നിരയിലുണ്ട്.ഫൈനലിലും വുക്കോമാനോവിച്ചിന്റെ തന്ത്രങ്ങളിലാണ് ടീമിന്റെ പ്രതീക്ഷ.രണ്ട് വർഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ സൂപ്പർ ലീഗ് മത്സരം കാണികളുടെ സാന്നിധ്യത്തിൽ നടക്കുന്നത്. ഗോവൻ സർക്കാർ ഫട്ടോർഡയിലെ പിജെഎൻ സ്റ്റേഡിയത്തിൽ 100% ശേഷി അനുവദിച്ചു, ടിക്കറ്റുകളുടെ വിൽപ്പന വളരെ വേഗത്തിൽ വിറ്റുതീർന്നു. ഇത് കേരള ബ്ലാസ്റ്റേഴ്സിന് വലിയ പ്രതീക്ഷ നൽകുന്നു.

ഹൈദരാബാദ് എഫ്‌സി (4-2-3-1): ലക്ഷ്മികാന്ത് കട്ടിമണി (ജികെ); നിം ദോർജി, സന സിംഗ്, ജുവാനൻ, ആകാശ് മിശ്ര; ജോവോ വിക്ടർ, സൗവിക് ചക്രവർത്തി; മുഹമ്മദ് യാസിർ, ബാർട്ട് ഒഗ്ബെചെ, അനികേത് ജാദവ്; ജാവി സിവേരിയോ

കേരള ബ്ലാസ്റ്റേഴ്സ് എഫ്സി (4-2-2-2): പ്രബ്സുഖൻ ഗിൽ (ജികെ); ഹർമൻജോത് ഖബ്ര, ഹോർമിപം റൂയിവ, മാർക്കോ ലെസ്കോവിച്ച്, സഞ്ജീവ് സ്റ്റാലിൻ; പ്യൂട്ടിയ , ജീക്സൺ സിംഗ് ; നിഷു കുമാർ, അഡ്രിയാൻ ലൂണ/ ചെഞ്ചോ ; അൽവാരോ വാസ്‌ക്വസ്, ജോർജ് പെരേര ഡയസ്

Rate this post