‘ഞാൻ ജയിക്കാനാണ് കളിക്കുന്നത്’ : ചാമ്പ്യൻസ് ലീഗ് കിരീടം സ്വപ്നം കാണാൻ ഇന്ററിന് എല്ലാ അവകാശമുണ്ടെന്ന് ലൗട്ടാരോ മാർട്ടിനെസ് | Lautaro Martinez

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന ക്വാർട്ടർ പോരാട്ടത്തിൽ ബെൻഫിക്കയ്‌ക്കെതിരെ ഇന്റർ മിലാൻ 3-3ന് സമനില വഴങ്ങിയതിന് ശേഷം സെമിയിലേക്ക് യോഗ്യത ഉറപ്പാക്കിയിരിക്കുകയാണ്. ആദ്യ പാദത്തിൽ 2 -0 ത്തിനു വിജയം നേടിയ ഇന്റർ (5 -3 ) എന്ന അഗ്രഗേറ്റ് സ്കോറിലാണ് സെമിയിലെത്തുന്നത്.

സെമി ഫൈനലിൽ ഇന്റർ മിലാൻ നഗര എതിരാളികളായ എസി മിലാനെ നേരിടും.മത്സരത്തിന്റെ എൺപത്തിയാറാം മിനുട്ട് വരെയും ഇന്റർ മിലാൻ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് മുന്നിലായിരുന്നെങ്കിലും അതിനു ശേഷം രണ്ടു ഗോളുകൾ തിരിച്ചടിച്ചാണ് ബെനഫിക സമനില നേടിയത്. എന്നാൽ ഈ സീസണിൽ പോർച്ചുഗീസ് ക്ലബ് നടത്തിയ മികച്ച പ്രകടനം ക്വാർട്ടർ ഫൈനലിൽ അവസാനിച്ചു.ഇന്റർ മിലാനായി ഗംഭീര പ്രകടനമാണ് ലൗറ്റാറോ മാർട്ടിനസ് നടത്തിയത്.

ബാരെല്ല നേടിയ ആദ്യത്തെ ഗോളിന് വഴിയൊരുക്കിയ അർജന്റൈൻ താരം രണ്ടാം പകുതിയിൽ ഒരു ഗോൾ നേടുകയും ചെയ്‌തു. ഇതിനു പുറമെ രണ്ടു കീ പാസുകളും താരം മത്സരത്തിൽ നൽകി. മത്സരത്തിൽ ഇന്റർ മിലാണ് വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തിയ താരം തന്നെയാണ് മാൻ ഓഫ് ദി മാച്ചും നേടിയത്.ചാമ്പ്യൻസ് ലീഗ് കിരീടം സ്വപ്നം കാണാൻ ഇന്ററിന് എല്ലാ അവകാശമുണ്ടെന്ന് ലൗട്ടാരോ മാർട്ടിനെസ് അഭിപ്രായപ്പെടുകയും ചെയ്തു.ഈ സീസണിൽ ലോകകപ്പും ചാമ്പ്യൻസ് ലീഗും നേടാനാകുമെന്ന് വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, “ഞാൻ ഫുട്ബോൾ കളിക്കുന്നത് ജയിക്കാനാണ്, എങ്കിലും ഇപ്പോൾ സെമിഫൈനലിൽ എത്തിയതിൽ ഞങ്ങൾക്ക് സന്തോഷമേയുള്ളൂ” എന്ന് മാർട്ടിനെസ് പറഞ്ഞു.

“ഇതൊരു പ്രത്യേക മത്സരമായിരിക്കും, അതിന്റെ അർത്ഥമെന്താണെന്ന് ഞങ്ങൾക്കറിയാം” സെമിയിൽ എസി മിലാൻ നേരിടുന്നതിനെക്കുറിച്ച് മാർട്ടിനെസ് പറഞ്ഞു.“ഇപ്പോൾ ലീഗിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, ഞങ്ങൾക്ക് നേടേണ്ട പോയിന്റുകൾ നേടണം തുടർന്ന് ഞങ്ങൾ ചാമ്പ്യൻസ് ലീഗിനെക്കുറിച്ച് ചിന്തിക്കും.ഈ മഹത്തായ ക്ലബ്ബിനെ പ്രതിനിധീകരിക്കുന്നതിൽ സന്തോഷവും അഭിമാനവും ” ഉണ്ടെന്ന് അർജന്റീനിയൻ പറഞ്ഞു.