ലൂക്ക മോഡ്രിച്ചിന്റെ ‘മാജിക്കുകൾ; റയൽ മാഡ്രിഡ് ജേഴ്സിയിൽ ഇനിയും കാണാം |Luka Modric

ആധുനിക ഫുട്ബോളിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരെ തെരഞ്ഞെടുത്താൽ പട്ടികയിലെ ആദ്യ സ്ഥാനക്കാരനായി ഇടം പിടിക്കുന്ന താരമാണ് റയൽ മാഡ്രിഡിന്റെ ക്രോയേഷ്യൻ മിഡ്ഫീൽഡർ ലൂക്കാ മോഡ്രിച്ച്. 37 ആം വയസ്സിലും ക്ലബിന് വേണ്ടിയും ദേശീയ ടീമിന് വേണ്ടിയും മിഡ്ഫീൽഡിൽ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന താരം കഴിഞ്ഞ ഒരു ദശകത്തിലേറെയായി ഒരേ ഫോമിൽ തന്നെയാണ് കളിക്കുന്നത്.

കഴിഞ്ഞ ഒരു ദശകത്തിനിടയിൽ റയൽ മാഡ്രിഡ് നേടിയ വിജയങ്ങളിൽ മോഡ്രിച്ചിന്റെ പങ്ക് വിസമരിക്കാനാവാത്തതാണ്.അടുത്ത കാലത്തായി അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ച് ചോദ്യചിഹ്നങ്ങൾ ഉണ്ടായിരുന്നു.എല്ലാത്തിനുമുപരി മോഡ്രിച്ചിന് 37 വയസ്സായി ലോകകപ്പിന് ശേഷം അദ്ദേഹത്തിന്റെ പ്രകടന നിലവാരം കുറഞ്ഞതായി ചിലർക്ക് തോന്നുന്നു. അത് അദ്ദേഹത്തിന്റെ കരാർ നീട്ടലിനെക്കുറിച്ച് ചില സംശയങ്ങൾ ഉന്നയിച്ചിരുന്നുവെങ്കിലും അക്കാര്യത്തിൽ ചില നല്ല വാർത്തകൾ പുറത്ത് വന്നിരിക്കുകയാണ്.ക്രൊയേഷ്യൻ താരം സാന്റിയാഗോ ബെർണബ്യൂവിൽ തന്റെ കരാർ ഒരു വര്ഷം കൂടി നീട്ടിയിരിയ്ക്കുകയാണ്.

മോഡ്രിച്ച് വളരെ പ്രധാനപ്പെട്ട ഒരു കളിക്കാരൻ മാത്രമല്ല, ഒരു നേതാവ് കൂടിയാണ്. റയൽ മാഡ്രിഡിന്റെ പരിവർത്തന കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ അനുഭവം സുപ്രധാനമാണ്.എല്ലാത്തിനുമുപരിയായി, വലിയ ഗെയിമുകളിൽ തന്റെ നിലവാരം ഇപ്പോഴും കാണിക്കുന്ന താരമാണ്.പലപ്പോഴും ഏറ്റവും വലിയ അവസരത്തിൽ ഒരു വ്യത്യാസം ഉണ്ടാക്കുന്ന ആളാണ്, വർഷങ്ങളായി അത് റയൽ മാഡ്രിഡി കാണാൻ സാധിച്ചിട്ടുണ്ട്.പകരം വെക്കാനില്ലാത്തതും കണ്ടെത്താൻ പ്രയാസമുള്ളതുമായ ഒരു ഗുണമാണത്.സൗദി അറേബ്യയിൽ മുൻ സഹതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുന്ന അൽ നസ്റിൽ നിന്നും വമ്പൻ ഓഫർ 37 കാരനെ തേടിയെത്തിയിരുന്നെങ്കിലും റയലിൽ തുടരാനായി അത് വേണ്ടെന്നു വെച്ചു.

റയൽ മാഡ്രിഡിന്റെ മിഡ്ഫീൽഡ് നിയന്ത്രിക്കുനന്ത് ഇപ്പോഴും ഈ 37 കാരൻ തന്നെയാണ്.ഫെഡെ വാൽവെർഡെ അല്ലെങ്കിൽ എഡ്വാർഡോ കാമാവിംഗ പോലുള്ള കഴിവുള്ള ചെറുപ്പക്കാർ ഉയർന്നുവന്നിട്ടും ടീമിലെ തർക്കമില്ലാത്ത സ്റ്റാർട്ടറാണ് മോഡ്രിച്. 37 ലും മികച്ച ഫിറ്റ്നസ് നിലനിർത്തുന്ന മോഡ്രിച്ചിനോട് മത്സരിച്ചു വേണം റയലിൽ പല യുവ താരങ്ങൾക്കും തങ്ങളുടെ സ്ഥാനം നിലനിർത്താൻ.കഴിഞ്ഞ കുറച്ച് വർഷങ്ങളായി മോഡ്രിച് നിലനിർത്തുന്ന കർശനമായ ഫിറ്റ്നസ് പ്ലാനിംഗ് തന്നെയാണ് ഇപ്പോഴും ടോപ്-ഫ്ലൈറ്റ് ഫുട്ബോളിൽ പിടിച്ചു നിക്കാൻ സാധിക്കുന്നത്.

2003 ൽ ഡൈനാമോ സാഗ്രെബിലൂടെ കരിയർ ആരംഭിച്ച മോഡ്രിച്ച് 2008 ൾടോട്ടൻഹാമിൽ എത്തിയതോടെ മികച്ച മിഡ്ഫീൽഡറായി മാറി . നാലു വർഷത്തിന് ശേഷം 2012 ൽ റയൽ മാഡ്രിഡ് താരത്തെ സ്വന്തമാക്കി. റയലിനൊപ്പം രണ്ടു ലാ ലിഗയും ,നാലു ചാമ്പ്യൻസ് ലീഗും ,മൂന്നു യുവേഫ സൂപ്പർ കപ്പും ,മൂന്നു ഫിഫ ക്ലബ് വേൾഡ് കപ്പും നേടിയിട്ടുണ്ട്. റയലിന് വേണ്ടി 413 മത്സരങ്ങളിൽ നിന്നും 29 ഗോളുകൾ നേടിയിട്ടുണ്ട്.2006 മാർച്ചിൽ അർജന്റീനയ്‌ക്കെതിരെയായിരുന്നു റയൽ മാഡ്രിഡ് താരത്തിന്റെ ക്രോയേഷ്യക്ക് വേണ്ടിയുള്ള സീനിയർ അരങ്ങേറ്റം. ഒന്നര പതിറ്റാണ്ടിനിടയിൽ മിഡ്ഫീൽഡർ ക്രൊയേഷ്യൻ ടീമിന്റെ കേന്ദ്രമായി മാറുകയും അവരെ അഭൂതപൂർവമായ ഉയരങ്ങളിലേക്ക് നയിക്കുകയും ചെയ്തു.

മോഡ്രിച്ചിന്റെ മികവിൽ ക്രോയേഷ്യ നാല് തവണ യൂറോപ്യൻ ചാംപ്യൻഷിപ്പിനും, മൂന്നു തവണ വേൾഡ് കപ്പിലും പങ്കെടുത്തിട്ടുണ്ട്. 2018 ൽ ഫൈനലിൽ ഇടം നേടുകയും ചെയ്തു.ക്രൊയേഷ്യൻ ദേശീയ ടീമിനായി മോഡ്രിച്ച് 146 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.2006 ലും 2014 ലും വേൾഡ് കപ്പുകളിൽ ആദ്യ റൗണ്ടിൽ പുറത്തായെങ്കിലും 2018 ൽ ഫൈനലിൽ എത്തിയെങ്കിലും ഫ്രാൻസിനോട് പരാജയപെട്ടു. മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 2018 വേൾഡ് കപ്പിൽ ഗോൾഡൻ ബോൾ നേടിയ മോഡ്രിച്ച് ദശകത്തിൽ ബാലൻ ഡിയോർ നേടുന്ന ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഒഴികെയുള്ള ഒരു കളിക്കാരനായി.

Rate this post