“ബേൺലിക്കെതിരെ തകർപ്പൻ ജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ്”

ഓൾഡ് ട്രാഫോർഡിൽ ബേൺലിയെ 3-1ന് പരാജയപ്പെടുത്തി താത്കാലിക മാനേജർ റാൽഫ് റാങ്‌നിക്കിന്റെ കീഴിൽ അപരാജിത തുടക്കം നിലനിർത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്. വിജയത്തോടെ പ്രീമിയർ ലീഗിൽ ആറാം സ്ഥാനത്തേക്ക് ഉയരാനും യുണൈറ്റഡിന് സാധിച്ചു .ന്യൂകാസിലിൽ തിങ്കളാഴ്ച നടന്ന 1-1 സമനിലയിൽ മോശം പ്രകടനത്തിന് ശേഷം, ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കൊപ്പം എഡിൻസൺ കവാനി തുടക്കം കുറിക്കുകയും ചെയ്തു.റാംഗ്നിക്ക് ടീമിൽ ആറു മാറ്റങ്ങൾ വരുത്തിയാണ് ഇന്നലെ ഇറങ്ങിയത്.

ഇന്നലെ എട്ടാം മിനുട്ടിൽ തന്നെ ലീഡ് എടുക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായി. പെനാൾട്ടി ബോക്സിന് പുറത്ത് നിന്നുള്ള ഷോട്ടിൽ നിന്ന് മക്ടോമിന ആണ് യുണൈറ്റഡിനായി ഗോൾ നേടിയത്. കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷമുള്ള മക്ടോമിനയുടെ ആദ്യ ലീഗ് ഗോളായിരുന്നു ഇത്. 27ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ യുണൈറ്റഡ് ലീഡ് ഇരട്ടിയാക്കി. ഇടതു വിങ്ങിൽ നിന്ന് മുന്നേറി സാഞ്ചോ തൊടുത്ത ഷോട്ട് ബേർൺലി ക്യാപ്റ്റൻ മീയുടെ കാലിൽ തട്ടി വലയിൽ എത്തുക ആയിരുന്നു.

35ആം മിനുട്ടിൽ ഒരു ടാപിന്നുലൂടെ റൊണാൾഡോ യുണൈറ്റഡിന്റെ മൂന്നാം ഗോൾ നേടി. മക്ടോമിനയുടെ ഗംഭീര ഷോട്ട് ഹെന്നെസിയും പോസ്റ്റും കൂടെ തടഞ്ഞ് പന്ത് മടങ്ങി വരുമ്പോൾ ആയിരുന്നു റൊണാൾഡോയുടെ ഫിനിഷ്. 38 മിനുട്ടിലെ ലെനന്റെ ഗോൾ ബേർൺലിക്ക് പ്രതീക്ഷ നൽകി.എന്നാൽ ആ ഗോളിൽ മുന്നേറാൻ ബേർൺലിക്കായില്ല. രണ്ടാം പകുതിയിൽ യുണൈറ്റഡ് നിരവധി അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും കൂടുതൽ ഗോളുകൾ പിറന്നില്ല.

വിജയത്തോടെ, യുണൈറ്റഡ് സ്പർസിന് മുകളിൽ ആറാം സ്ഥാനത്തേക്ക് മുന്നേറി. വെസ്റ്റ് ഹാമിനൊപ്പം 31 പോയിന്റ് ഉണ്ടെങ്കിലും ഗോൾ ശരാശരിയിൽ അവരാണ് മുന്നിൽ. 11 പോയിന്റുമായി ബേർൺലി റിലഗേഷൻ സോണിൽ നിൽക്കുകയാണ്.

Rate this post