❝മെസ്സിയെ ഇനി എന്ത് പറഞ്ഞു വിമർശിക്കും ? ;മെസ്സി ഇനി അർജന്റീനക്കൊപ്പം കിരീടമുള്ള രാജാവ്❞

തന്റെ പതിനഞ്ചു വർഷത്തിലേറെ നീണ്ടു നിൽക്കുന്ന ഇതിഹാസ കരിയറിൽ നേടാവുന്നതെല്ലാം സ്വന്തമാക്കിയ താരമായിരുന്നു ലയണൽ മെസ്സി. ബാഴ്സയ്ക്കൊപ്പം ക്ലബ് തലത്തിലും അർജന്റീനക്കൊപ്പം ഗോൾ സ്കോറിങ്ങിലും മെസ്സി നേടിയ നേട്ടങ്ങൾ വളരെ വലുതാണ്. എന്നാൽ എതിരാളികൾ എന്നും മെസ്സിയെ വിമര്ശിക്കുന്നതിന്റെ ഒരു കാരണം ദേശീയ ടീമിനൊപ്പം ഒരു കിരീടം ഇല്ല എന്നതിനാലാണ്. ഇന്ന് കോപ്പ അമേരിക്കയിൽ ബ്രസീലിനെതിരെയുള്ള വിജയത്തോടെ അതിനു അവസാനമായിരിക്കുകയാണ്. തുടർച്ചയായുള്ള ഫൈനലിലെ തോൽവികളിൽ മനസ്സ് മടുക്കാത്ത വിട്ടു കൊടുക്കാത്ത പോരാളിയെ പോലെ പൊരുതി നേടിയ ഈ കോപ്പ കിരീടത്തിനു മധുരം കുറച്ചു കൂടുതൽ തന്നെയാണ്. കാല്പന്തിനു മാത്രമായൊരു നീതിയുണ്ട് എത്ര വൈകിയാലും ആ നീതി നടപ്പിലാകുക തന്നെ ചെയ്യും വേറൊരു ഗെയിമിനും അവകാശപെടാൻ ആകാത്ത ഒന്നാണത്. ആ നീതി ഇന്ന് മറക്കാനയിലെ സ്റ്റേഡിയത്തിൽ അർജന്റീനയും മെസ്സിയും കിരീടം ഉയർത്തിയതോടെ പുലരുന്നതാണ് നാം കണ്ടത്.

ദേശീയ ടീമിനൊപ്പമുള്ള കിരീട നേട്ടത്തോടെ ഇതിഹാസങ്ങളുടെ നിരയിലേക്ക് മെസ്സിയുടെ പേരും എഴുതി ചേർത്തിരിക്കുകയാണ്.ഫൈനലിൽ ഗോൾ നേടാൻ ആയില്ലെങ്കിലും മെസ്സി തന്നെ നേടിക്കൊടുത്ത കിരീടമായിരുന്നു ഈ വർഷത്തെ കോപ്പ അമേരിക്ക. മെസ്സി അര്ജന്റീനക്കായി കളിച്ച അഞ്ചു പ്രധാനപ്പെട്ട ഫൈനലുകളിലും അദ്ദെഅഹത്തിനു ഗോൾ നേടാനായിരുന്നില്ല. എന്നാൽ ഇത്തവണ ഗോൾ നേടിയില്ലെങ്കിലും കിരീടം അര്ജന്റീന മണ്ണിലെത്തി. ടൂർണമെന്റിൽ ഇതുവരെ നാല് ഗോളും അഞ്ചു അസിസ്റ്റുമായി മികച്ച കളിക്കാരനുള്ള അവാർഡും ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ടും മെസ്സി നേടിയിരിക്കുകയാണ്. കിരീട നേട്ടത്തോടെ ഈ വർഷത്തെ ബാലൺ ഡി ഓർ മെസ്സിയിലേക്ക് കൂടുതൽ അടുക്കുകയാണ്. തന്റെ ഏഴാമത്തെ ബാലൺ ഡി ഓർ ആണ് സൂപ്പർ ലക്‌ഷ്യം വെക്കുന്നത്.

2007ലെ കോപ അമേരിക്ക ഫൈനൽ ആയിരുന്നു മെസ്സിയുടെ ആദ്യത്തെ ഫൈനൽ. അന്ന് ബ്രസീലിനോട് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് അർജന്റീന പരാജയപ്പെട്ടു.2014ലെ വേദനിപ്പിക്കുന്ന ലോകകപ്പ് ഫൈനൽ ആയിരുന്നു മെസ്സിയുടെ രണ്ടാമത്തെ ഫൈനൽ. അന്ന് ഗോട്സെയുടെ ഏക ഗോൾ മെസ്സിയിൽ നിന്നും അർജന്റീനയിൽ നിന്നും കിരീടം തട്ടിയെടുത്തു. പിന്നീട് 2015ലും 2016ലും ചിലിക്കു മുന്നിൽ കോപ അമേരിക്ക ഫൈനലുകളിലും അർജന്റീനയും മെസ്സിയും പരാജയപ്പെട്ടു. ചിലിക്ക് എതിരായ പെനാൾട്ടി മിസ്സും മെസ്സിക്ക് മറക്കാനാകില്ല. ഈ നാലു ഫൈനലിലും മെസ്സി ഒരു ഗോൾ പോലും നേടിയിരുന്നില്ല.

തന്റെ 34 വയസ്സിലും മെസ്സി പുലർത്തുന്ന സ്ഥിരതയും ഗോളടി മികവും മറ്റൊരു താരത്തിലും നമുക്ക്കാണാൻ സാധിക്കില്ല. ഈ കോപ്പയിൽ മെസ്സിയെന്ന ഗോൾ സ്കോറാരെയും പ്ലെ മേക്കറെയും ക്യാപ്റ്റനെയും നമുക്ക കാണാൻ സാധിച്ചു. അടുത്ത വര്ഷം ഖത്തറിൽ നടക്കുന്ന വേൾഡ് കപ്പിൽ മെസ്സി കിരീടം ഉയർത്തുന്നത് കാണാന് ആരാധകർ ആകാംഷയോടെ കാത്തിരിക്കുനന്ത്. ഒരു ലോകകപ്പും കൂടി നേടി തന്റെ കരിയറിന് ഒരു പൂർണത വരുത്താനാണ് സൂപ്പർ ലിയോയുടെ ലക്‌ഷ്യം.

Rate this post