“ആറിൽ ആറും ജയിച്ച് പ്രതാപകാലത്തെ ഓർമിപ്പിക്കുന്ന പ്രകടനവുമായി അയാക്സ് “

യൂറോപ്യൻ ഫുട്ബോളിന്റെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ എന്നും തലയെടുപ്പോടെ നിൽക്കുന്ന ക്ലബ്ബാണ് ഡച്ച് ടീം അയാക്സ് ആംസ്റ്റർഡാം . ചാമ്പ്യൻസ് ലീഗിൽ എക്കാലവും വമ്പൻമാർക്ക് ഭീഷണി ഉയർത്തുന്ന ഡച്ച് ക്ലബ് ഈ സീസണിലും ആ പതിവ് തെറ്റിച്ചില്ല. നാല് തവണ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ഡച്ച് ക്ലബ് 1995 ലെ അവരുടെ സുവര്ണ കാലഘട്ടത്തിനു ശേഷം വീണ്ടും യൂറോപ്പിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. ഗ്രൂപ്പിലെ ആറ് മത്സരങ്ങളും ജയിച്ച് 18 പോയിന്റുമായാണ് എറിക് ടെൻ ഹാഗ് പരിശീലിപ്പിക്കുന്ന ക്ലബ് റൗണ്ട് ഓഫ് 16 ൽ കടന്നത്. ബൊറൂസിയ ഡോട്ട്മുണ്ടും സ്പോർട്ടിങ് സിപിയും ബെസിക്ടാസും അടങ്ങിയ ഗ്രൂപ്പിൽ 20 ഗോളുകളാണ് സെബാസ്റ്റ്യൻ ഹാലറും ആന്റണിയും ഉൾപ്പെടെ അയാക്സിനായി അടിച്ചു കൂട്ടിയത്. ആറ് മത്സരങ്ങളിൽ നിന്ന് നാല് ഗോളുകൾ മാത്രമാണ് ഡച്ച് ടീം വഴങ്ങിയത്. ഫ്രെങ്കി ഡി ജോങ്, മത്തിജ്സ് ഡി ലിഗ്റ്റ്, ഡോണി വാൻ ഡി ബീക്ക് തുടങ്ങിയ സൂപ്പർ താരങ്ങൾ വമ്പൻ ക്ലബ്ബുകളിലേക്ക് ചേക്കേറിയെങ്കിലും യുവ താരങ്ങളുടെ മികവിലാണ് പരിശീലകൻ എറിക് ടെൻ ഹാഗ് അയാക്സിനെ ഉയരങ്ങളിലേക്ക് നയിക്കുന്നത്.

ആ മൂന്ന് കളിക്കാരും ക്ലബ് വിടുന്നത് കണ്ട ടെൻ ഹാഗ് പുനർനിർമ്മിക്കുകയും തന്റെ നിലവിലെ ടീമിനെ ഈ കാലയളവിൽ അതിലും ഉയർന്ന തലത്തിൽ പ്രകടനം നടത്താൻ പ്രാപ്തരാക്കുകയും ചെയ്തു. ചാമ്പ്യൻസ്‌ ലീഗിന്റെ ഗ്രൂപ്പ് സ്റ്റേജിൽ എല്ലാ മത്സരവും ജയിക്കുന്ന യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകൾക്ക്‌ പുറത്ത് നിന്നുള്ള രണ്ടാമത്തെ ടീമെന്ന ബഹുമതിയും സ്വന്തമാക്കാൻ അയാക്സിനായി.ഇതിന് മുൻപ് ഈ നേട്ടം കൈവരിച്ചത് റഷ്യൻ ക്ലബ് സ്പാർട്ടക് മോസ്‌കോയാണ്. 95-96 സീസണിൽ ആയിരുന്നു സ്പാർട്ടകിന്റെ മുന്നേറ്റം.ആധുനിക കാലഘട്ടത്തിലെ ഏറ്റവും മികച്ച പരിശീലകനായാണ് ടെൻ ഹാഗ് അറിയപ്പെടുന്നത് .

പരീക്ഷങ്ങളിലും തന്ത്രങ്ങളിലും ടീം ഒരുക്കുന്നതിലും യുവ താരങ്ങളെ വളർത്തിയെടുക്കുന്നതിലും ആധുനിക യുഗത്തിലെ മിക്കവാറും എല്ലാ അജാക്സ് പരിശീലകനെയും ടെൻ ഹാഗ് മറികടക്കുന്നു. ആദ്യ കാലങ്ങളിൽ ടെൻ ഹാഗിന്റെ അയാക്സ് ടീമിനെതിരെ ഉയർന്ന പ്രധാന വിമർശനങ്ങളിലൊന്ന് അവരുടെ പ്രതിരോധ ദൃഢതയുടെ അഭാവമായിരുന്നു. എന്നാൽ അതിനെല്ലാം വലിയ മാറ്റം വരുത്തി കൊണ്ട് ശക്തിയായ എല്ലാ മേഖലയിലും ശക്തിയായ ടീമായി ടച്ച് ക്ലബ്ബിനെ അദ്ദേഹം വളർത്തി.

അയാക്സിന്റെ സുവർണ്ണ കാലം 1970കളിലായിരുന്നു. മൂന്ന് തവണ തുടർച്ചയായി ചാമ്പ്യൻസ്‌ ലീഗ് കിരീടം നേടിയ ഏക ടീമാണ് അയാക്സ്. 71,72,73 വർഷങ്ങളിലായിരുന്നു നേട്ടം. 1995ലാണ് അയാക്സ്‌ ആംസ്റ്റർഡാം അവസാനമായി യൂറോപ്യൻ ചാമ്പ്യൻമാരായത്. 96ൽ ഫൈനൽ വരെയെത്താനും ഡച്ച് ടീമിനായി.യൊഹാൻ ക്രൈഫ്, ഫ്രാങ്ക് റൈക്കാർഡ്, മാർക്കോ വാൻ ബാസ്റ്റിൻ, പയറ്റ് കൈസർ, പാട്രിക് ക്ലയ്വർട്ട്, ഫ്രാങ്ക് ഡി ബോയർ, എഡ്വിൻ വാൻ ഡെർസാർ, എഡ്ഗാർ ഡേവിഡ്സ്‌ തുടങ്ങിയ ലോക ഫുട്ബോളിലെ എക്കാലത്തെയും വലിയ നാമങ്ങളായ ഇവരെല്ലാം അയാക്സ്‌ ആംസ്റ്റർഡാമിന്റെ മുൻ താരങ്ങളാണെന്നത് തന്നെ ആ ക്ലബിന്റെ മഹത്വം വിളിച്ചോതുന്നു. എന്നും നിരവധി പ്രതിഭകളെ സംഭാവന ചെയ്ത അയാക്സ് തങ്ങളുടെ തങ്ങളുടെ പഴയ പ്രതാപം തിരിച്ചു പിടിക്കാനുള്ള ഒരുക്കത്തിലാണ്.

ചാമ്പ്യൻസ് ലീഗിൽ അയാക്സ് നേടിയ ഗോളുകളിൽ പകുതിയും നേടിയത് ഐവറി കോസ്റ്റ് സ്‌ട്രൈക്കർ സെബാസ്റ്റ്യൻ ഹാളർ ആണ്. മുന്നേറ്റ നിരയിൽ ഹാലർ -റ്റാഡിച്ച്- ആന്റണി കൂട്ട്കെട്ട് യൂറോപ്പിലെ തന്നെ ഏറ്റവും മികച്ചതായി മാറിയിരിക്കുകയാണ്. ഗ്രൂപ്പ് മത്സരങ്ങളിൽ ഉടനീളം മികച്ച പ്രകടനം പുറത്തെടുത്ത ബ്രസീലിയൻ താരം ആന്റണിയുടെ പ്രകടനം എടുത്തു പറയേണ്ടതാണ്.അയാക്സിന്റെ ഫ്രണ്ട് ത്രീ അറ്റാക്കിൽ റൈറ്റ് വിങ്ങിലൂടെയുള്ള ഡ്രിബ്ലിങ് സ്കിൽസുമായി ഡിഫെൻസിനെ വെട്ടിയൊഴിഞ്ഞു കുതിച്ചുപായുന്ന തരാം പല ക്രൂഷ്യൽ പാസുകളും, ഗോൾ ചാൻസുകളും., ഗോൾ ലക്ഷ്യമിട്ടുള്ള നിരന്തരമായ ഷോട്ടുകളുമൊക്കെയായി നിറഞ്ഞു നിന്നു. പ്രീ ക്വാർട്ടറിൽ നിന്നും അനായാസം മുന്നേറാം എന്ന കണക്കു കൂട്ടലിലാണ് ഡച്ച് ക്ലബ്.

Rate this post