പോർച്ചുഗൽ പരിശീലകൻ ലയണൽ മെസ്സിക്ക് വോട്ട് നൽകിയപ്പോൾ റൊണാൾഡോ വോട്ട് ചെയ്യാതെ വിട്ടു നിന്നു

ഫിഫ ദി ബെസ്റ്റ് അവാർഡ്‌സ് കഴിഞ്ഞ ദിവസം പാരീസിൽ പ്രഖ്യാപിച്ചപ്പോൾ അർജന്റീന താരങ്ങളുടെ വ്യക്തമായ ആധിപത്യമാണ് നമ്മൾ കണ്ടത്. ലയണൽ മെസ്സിയെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുത്തിരുന്നു അതിനു പുറമെ ലയണൽ സ്‌കലോണി മികച്ച പരിശീലകനുള്ള പുരസ്‌കാരവും ലോകകപ്പിൽ അവിശ്വസനീയ പ്രകടനം കാഴ്ചവച്ച എമിലിയാനോ മാർട്ടിനസ് മികച്ച ഗോൾകീപ്പർക്കുള്ള അവാർഡും സ്വന്തമാക്കി.

എന്നാൽ മുൻ ബെൽജിയം പരിശീലകനും നിലവിൽ പോർച്ചുഗൽ പരിശീലകനുമായ റോബർട്ടോ മാർട്ടിനസ് തന്റെ ആദ്യത്തെ വോട്ട് ലയണൽ മെസിക്കാണ് നൽകിയത്.അത് മാത്രമല്ല തന്റെ മുൻ ടീമായ ബെൽജിയത്തിലെ മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർതാരമായ കെവിൻ ഡി ബ്രൂയ്ൻ, ഫ്രാൻസ് താരം കിലിയൻ എംബാപ്പെ എന്നിവർക്ക് തന്റെ രണ്ടാമത്തെയും മൂന്നാമത്തെയും വോട്ടുകൾ അദ്ദേഹം യഥാക്രമം നൽകി.

വോട്ട് ചെയ്യാനുള്ള മാനദണ്ഡം എന്ന് പറയുന്നത് ദേശീയ ടീമിലെ ക്യാപ്റ്റനും പരിശീലകനും വോട്ട് ചെയ്യാം എന്നുള്ളതാണ്. ഇതിനു പുറമെ ഫിഫയുടെ പാനൽ കൂടി വിശകലനം നടത്തിയാണ് ആർക്കാണ് പുരസ്‌കാരം നൽകുകയെന്ന് തീരുമാനിക്കുക. ഇവരുടെയെല്ലാം വോട്ടുകൾ ആർക്കാണ് നൽകിയത് എന്നും പരസ്യപ്പെടുത്തുകയും ചെയ്യും.

പോർച്ചുഗൽ ദേശീയ ടീമിന്റെ നായകനായിട്ടും ക്രിസ്റ്റ്യാനോ റൊണാൾഡോ വോട്ടു ചെയ്യാൻ തയ്യാറായിട്ടില്ല എന്നത് വളരെയധികം ശ്രദ്ധേയമാണ്, റൊണാൾഡോക്ക് പകരം പോർച്ചുഗൽ പ്രതിരോധ താരവും വൈസ് ക്യാപ്റ്റനുമായ പെപ്പെയാണ് ഫിഫ ബെസ്റ്റ് അവാർഡ്‌സിൽ വോട്ടു രേഖപ്പെടുത്തിയത്.

അദ്ദേഹം വോട്ടു ചെയ്‌തതിൽ ഒരെണ്ണം പോലും ലയണൽ മെസിക്ക് ലഭിച്ചില്ലെന്ന പ്രത്യേകത കൂടിയുണ്ട്. പെപ്പെയുടെ ആദ്യത്ത വോട്ട് ഫ്രഞ്ച് താരമായ കിലിയൻ എംബാപ്പെക്കാണ് ലഭിച്ചിരിക്കുന്നത്. രണ്ടാമത്തെയും മൂന്നാമത്തെയും വോട്ടുകൾ യഥാക്രമം റയൽ മാഡ്രിഡിൽ തന്റെ മുൻ സഹതാരങ്ങളായ ലൂക്ക മോഡ്രിച്ച്, കരിം ബെൻസിമ എന്നിവർക്കാണ് പോർച്ചുഗൽ താരം നൽകിയത്.

അതേസമയം നിലവിൽ സൗദി പ്രൊ ലീഗിൽ കളിക്കുന്ന സൂപ്പർതാരം ക്രിസ്ത്യാനോ റൊണാൾഡോ ഫിഫ അവാർഡിൽ എന്തുകൊണ്ടാണ് വോട്ട് ചെയ്യാതിരുന്നതെന്നതിന്റെ കാരണം വ്യക്തമല്ല. തന്റെ വോട്ടുകൾ വാർത്തകളിൽ നിറയുമെന്ന കാരണം കൊണ്ടോ, അതല്ലെങ്കിൽ ഇത്തവണ അവാർഡിനായി യാതൊരു തരത്തിലും താൻ പരിഗണിക്കപ്പെട്ടില്ലെന്നതു കൊണ്ടോ ആയിരിക്കാം താരത്തിന്റെ തീരുമാനമെന്നാണ് കരുതേണ്ടത്.