❝ആധുനിക ഫുട്ബോളിൽ നിന്നും പത്താം നമ്പർ സ്ഥാനം മറയുകയാണ്❞ : കക്ക |Kaka

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ക്രിയേറ്റീവ് മിഡ്ഫീൽഡർ ആരെന്ന ചോദ്യത്തിന് ഒരു ഉത്തരമുണ്ടെങ്കിൽ അത് ബ്രസീലിയൻ താരം കക്ക ആയിരിക്കും. കാക്കയെ പോലെ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ താരങ്ങൾ ഫുട്ബോൾ ചരിത്രത്തിൽ വളരെ കുറവാണ്. എസി മിലാൻ, റയൽ മാഡ്രിഡ് എന്നീ വമ്പൻ ക്ലബുകൾക്ക്‌ വേണ്ടി കളിക്കുകയും ബാലൺ ഡി ഓർ അടക്കം നിരവധി നേട്ടങ്ങൾ സ്വന്തമാക്കുകയും ചെയ്‌തിട്ടുള്ള കക്ക ബ്രസീലിനൊപ്പവും കിരീടനേട്ടങ്ങളിൽ പങ്കാളിയായിട്ടുണ്ട്.

ബ്രസീലിയൻ ഇതിഹാസ താരങ്ങളുടെ ഒപ്പമെത്തുമെന്നുമെന്ന് കരുതിയ കക്കയുടെ കരിയറിലെ അവിശ്വസനീയമായ തകർച്ച ആരാധകർക്ക് വിശ്വസിക്കാൻ സാധിച്ചിരുന്നില്ല. എന്നിരുന്നാലും ഫുട്ബോൾ ലോകത്ത് തന്റെ പേര് നിലനിർത്തിയാണ് കളിയവസാനിപ്പിച്ചത് . മിഡ്‌ഫീൽഡിനും അറ്റാക്കിങ് ലൈനിനും ഇടയിലുള്ള സ്‌പേസ് കൃത്യമായി ഉപയോഗപ്പെടുത്തി കളിക്കുന്ന നമ്പർ 10 പൊസിഷൻ അനശ്വരമാക്കിയിട്ടുള്ള താരം അതുകൊണ്ടു തന്നെ ഇപ്പോഴും ആരാധകരുടെ മനസ്സിൽ ജീവിക്കുന്നു. എന്നാൽ താൻ ഏറ്റവും മികച്ച പ്രകടനം നടത്തിയിട്ടുള്ള ആ പൊസിഷൻ കായികശേഷിക്ക് ഊന്നൽ നൽകുന്ന ആധുനിക ഫുട്ബോളിൽ ഇല്ലാതാവുകയാണെന്നാണ് കക്ക പറയുന്നത്.

“അതു നഷ്‌ടപ്പെടുകയാണെന്നല്ല, അതു പൂർണമായും നഷ്‌ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. മറ്റു പല കാര്യങ്ങൾക്കൊപ്പം പ്രതിരോധവും പൂർണമായി പുരോഗമിച്ചു കഴിഞ്ഞിട്ടുണ്ട് എന്നതിനാൽ മൈതാനത്തിന്റെ മധ്യത്തിൽ യാതൊരു ഇടവും അവശേഷിക്കുന്നില്ല. ഫുട്ബോൾ കളിക്കാൻ സ്പേസ് കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടാണ്. ഇക്കാരണത്താൽ എല്ലാ ടീമുകളും വിങ്ങുകളിൽ കളിക്കാൻ ശ്രമിക്കുന്നു.” പത്താം നമ്പർ സ്ഥാനം മരിക്കുകയാണോ എന്ന ചോദ്യത്തിന് കക്ക മറുപടി പറഞ്ഞു.

“എല്ലാറ്റിലുമുപരിയായി പൊസിഷനുകൾ മാറിയിട്ടുണ്ട്. ഞാൻ നിരവധി വർഷങ്ങൾ മിലാനിൽ ഒരു മധ്യനിര താരമായി കളിച്ചു. ബോക്‌സ് ടു ബോക്‌സ് മിഡ്‌ഫീൽഡർമാർ വന്നതിലൂടെ അതു പരിണമിച്ചു. ഈ കായികപരമായ ഫുട്ബോളിൽ ഞാൻ ഏതു പൊസിഷനിൽ കളിക്കുമെന്ന് എനിക്കറിയില്ല. ചിലപ്പോൾ ഇടതുഭാഗത് ആയിരിക്കാം, അതോ ബോക്‌സ് ടു ബോക്സോ ആവാം.” കക്ക പറഞ്ഞു.കാക റയൽ മാഡ്രിഡിൽ കളിച്ചിരുന്നപ്പോൾ ജോസ് മൗറീഞ്ഞോ ആയിരുന്നു പരിശീലകൻ. ബ്രസീലിയന് പകരം മെസട്ട് ഓസിലിനെ പത്താം നമ്പറായി ഉപയോഗിക്കാൻ മൗറിഞ്ഞോ ഇഷ്ടപ്പെട്ടു., എന്നാൽ പത്താം നമ്പർ മൊത്തത്തിൽ ഉപയോഗിക്കാൻ എപ്പോഴും വിമുഖത കാണിച്ചിരുന്നു.