ബാഴ്‌സ വൻ പ്രതിസന്ധിയിൽ, യുവന്റസിലേക്കുള്ള ട്രാൻസ്ഫർ ഒഴിവാക്കി സുവാരസ്

ബാഴ്സയുടെ പദ്ധതികളെ തകിടംമറിച്ചിരിക്കുകയാണ്‌ സൂപ്പർതാരം ലൂയിസ് സുവാരസിന്റെ ട്രാൻസ്ഫർ ഗാഥ. യുവന്റസുമായുള്ള കരാർ സുവാരസ് ഉപേക്ഷിച്ചുവെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇറ്റാലിയൻ പാസ്പോർട്ട്‌ കിട്ടുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളാണ് സുവാരസ് യുവന്റസിലേക്കുള്ള ട്രാൻഫറിൽ നിന്നും ഒഴിവാകാനുള്ള കാരണമായി കണക്കാക്കുന്നത്.

കാറ്റാലൻ മാധ്യമമായ റാക് വണ്ണിന്റെ റിപ്പോർട്ടുകൾ പ്രകാരം ഇറ്റാലിയൻ പാസ്പോർട്ട്‌ കിട്ടുന്നതിനുള്ള അവസാനതീയതി ട്രാൻഫർ ജാലകം അടക്കുന്ന ദിവസമായല്ലോ ഒക്ടോബർ ആറിനേക്കാൾ നീണ്ടുപോകുമെന്നാണ്. ആ തീയതി തന്നെയാണ് ചാമ്പ്യൻസ് ലീഗിൽ കളിക്കേണ്ട താരങ്ങളുടെ ലിസ്റ്റ് കൊടുക്കേണ്ട അവസാനതീയതിയെന്നതും ഈ തീരുമാനത്തിന് കാരണമായി. എന്നാൽ സുവാരസ് ക്ലബ്ബ് വിടണമെങ്കിൽ ഒരു വർഷം കൂടി ബാക്കിയുള്ള കരാറിലെ ശമ്പളം കൂടി വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കോവിഡ് പ്രതിസന്ധി മൂലം ബാഴ്‌സക്ക് അസാധ്യമായ ഒന്നാണ് അതും.

എന്നാൽ സുവാരസിന്റെ കാര്യത്തിൽ പ്യാനിച്ചിന്റെ അവതരണവേളയിൽ വ്യക്തമായ അഭിപ്രായം നൽകാൻ ബാഴ്‌സലോണയുടെ ടെക്നിക്കൽ സെക്രട്ടറിയായ റാമോസ് പ്ലാനെസും തയ്യാറായിട്ടില്ലെന്നതാണ് മറ്റൊരു വസ്തുത. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്. “സുവാരസ് ഇക്കാലയളവിലെല്ലാം ബാഴ്സയുടെ പ്രധാനപ്പെട്ട താരമാണ്. മുൻപൊരിക്കൽ ഞാൻ പറഞ്ഞത് പോലെ തന്നെ ബാഴ്‌സക്ക് എല്ലാം നൽകിയ താരങ്ങളെയെല്ലാം ഞങ്ങൾക്ക് ആദരവും ബഹുമാനവും നൽകേണ്ടതുണ്ട്. സീസണിന്റെ അവസാനം സംഭവിച്ചതെന്തെന്നു നമ്മൾ എല്ലാവരും കണ്ടതാണല്ലോ, ഞങ്ങൾ ഒരു മാറ്റത്തിന്റെ പാതയിലാണുള്ളത്.”

” പുതിയ പരിശീലകനും പുതിയ ആശയങ്ങളുമായി ഞങ്ങൾ അതിനു ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. താരങ്ങളെയും അവരുടെ കരാറിനെയും ബഹുമാനിക്കേണ്ടതുണ്ട്. വിപണി ഒക്ടോബർ 5നാണ് അവസാനിക്കുന്നത്. എന്തുവേണമെങ്കിലും സംഭവിക്കാം. പക്ഷെ അത് ക്ലബിനെയും താരങ്ങളെയും ബഹുമാനിച്ചുകൊണ്ടുള്ളതാവുമെന്നു മാത്രം.”റാമോസ് പ്ലാനെസ് വ്യക്തമാക്കി. ഇന്നു നടക്കുന്ന ജിറോണയുമായുള്ള മത്സരത്തിൽ സുവാരസിനെ കൂമാൻ ഇറക്കിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. താരങ്ങളെ വിൽക്കാൻ സാധിക്കാത്തതിനാൽ മെംഫിസ് ഡീപേ ഡീലും സ്തംഭനാവസ്ഥയിലായിരിക്കുകയാണ്.

Rate this post