ഞാൻ ചാടാനൊരുങ്ങിയപ്പോൾ എന്നെ പിടിച്ചു വലിച്ചു താഴെയിട്ടു, വിവാദ പെനാൽറ്റിയെ കുറിച്ച് റാമോസ് പറയുന്നു.

ഈ സീസണിലെ ആദ്യ എൽ ക്ലാസിക്കോ മത്സരത്തിൽ എഫ്സി ബാഴ്സലോണയെ തരിപ്പണമാക്കിയതിന്റെ ആശ്വാസത്തിലാണ് സിദാനും സംഘവും. തുടർച്ചയായ രണ്ട് തോൽവികൾക്ക് ശേഷം ക്യാമ്പ് നൗവിൽ ബാഴ്സയെ കീഴടക്കാൻ കഴിഞ്ഞത് റയൽ മാഡ്രിഡിനെ സംബന്ധിച്ചെടുത്തോളം വലിയ തോതിൽ ആത്മവിശ്വാസം പകരും.ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് റയൽ മാഡ്രിഡ്‌ ബാഴ്‌സയെ കീഴടക്കിയത്. മത്സരത്തിന്റെ അവസാനനിമിഷം റയൽ മാഡ്രിഡ്‌ കളി പിടിച്ചെടുക്കുകയായിരുന്നു.

റയലിന് വേണ്ടി വാൽവെർദെ, റാമോസ്, മോഡ്രിച്ച് എന്നിവർ ഗോൾ നേടിയപ്പോൾ ഫാറ്റിയാണ് ബാഴ്സയുടെ ഗോൾ നേടിയത്. എന്നാൽ മത്സരത്തിലെ രണ്ടാം ഗോൾ റയൽ നേടിയത് പെനാൽറ്റിയിലൂടെയായിരുന്നു. റാമോസിനെ ലെങ്ലെറ്റ്‌ ജേഴ്സി പിടിച്ചു വലിച്ചതിനെ തുടർന്നാണ് റയലിന് പെനാൽറ്റി ലഭിച്ചത്. VAR പരിശോധിച്ചതിന് ശേഷമാണ് റയലിന് റഫറി പെനാൽറ്റി അനുവദിച്ചത്. എന്നാൽ ഇത് പെനാൽറ്റിയല്ല എന്ന വാദം ഫുട്ബോൾ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ഉയർന്നു വന്നിരുന്നു.

എന്നാൽ ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് നായകൻ റാമോസ്. അത്‌ ക്ലിയറായ പെനാൽറ്റി തന്നെയാണ് എന്നാണ് റാമോസിന്റെ വാദം. താൻ ചാടാനൊരുങ്ങിയപ്പോൾ ലെങ്ലെറ്റ് തന്നെ പിടിച്ചു വലിച്ചു താഴെയിട്ടെന്നാണ് റാമോസിന്റെ വാദം. ക്ലിയറായ തീരുമാനം എടുത്തതിന് റഫറിയെ കുറ്റപ്പെടുത്തേണ്ട ആവിശ്യമില്ല എന്നും റാമോസ് കൂട്ടിച്ചേർത്തു.

” അത്‌ ക്ലിയറായ പെനാൽറ്റി തന്നെയാണ് എന്നാണ് ഞാൻ കരുതുന്നത്. ഞാൻ ചടാനൊരുങ്ങിയപ്പോൾ ലെങ്ലെറ്റ്‌ എന്നെ പിടിച്ചു വലിക്കുകയാണ് ചെയ്തത്. അത്‌ എല്ലാവർക്കും ക്ലിയറായ കാര്യമാണ്. ഒരു ക്ലിയറായ സംഭവത്തിൽ യഥാർത്ഥ തീരുമാനമെടുത്ത റഫറിയെ കുറ്റപ്പെടുത്തേണ്ട ആവിശ്യമില്ല ” റാമോസ് പറഞ്ഞു. മത്സരത്തിൽ മിന്നുന്ന പ്രകടനമായിരുന്നു റാമോസ് കാഴ്ച്ചവെച്ചത്. പ്രതിരോധത്തിലെന്ന പോലെ മുന്നേറ്റത്തിലും റാമോസ് മികച്ചു നിന്നിരുന്നു.

Rate this post