” യൂറോപ്പ ലീഗിൽ തകർപ്പൻ ജയവുമായി ബാഴ്സലോണ ; ഡോർട്മുണ്ട് പുറത്ത് ; ലാസിയോയെ മറികടന്ന് സെവിയ്യ “

ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതിന്റെ ക്ഷീണം യൂറോപ്പ ലീഗിൽ തീർത്ത് ബാഴ്സലോണ. ഇന്നലെ നടന്ന പ്ലെ ഓഫ് രണ്ടാം പാദ മത്സരത്തിൽ കരുത്തരായ നാപോളിയെ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബാര്സലോണ പരാജയപ്പെടുത്തിയത്.ആദ്യ പാദം 1-1 എന്ന നിലയിലായിരുന്നു അവസാനിച്ചിരുന്നത്. ബാഴ്സക്കായി ജോർഡി ആൽബ, ഫ്രാങ്കി ഡി യോങ്, ജെറാർഡ് പിക്വെ, പിയറി എമറിക് ഒബമയാങ് എന്നിവർ ലക്ഷ്യം കണ്ടു. ലോറൻസോ ഇൻസീന്യേയും പൊളിറ്റാനോയുമാണ് നാപ്പൊളിക്കായി സ്‌കോർ ചെയ്തത്.

നാപ്പൊളിയെ കളിയുടെ എല്ലാ മേഖലയിലും ബഹുദൂരം പിന്നിലാക്കുന്ന പ്രകടനമാണ് സാവിയുടെ ടീം പുറത്തെടുത്തത്. തകർപ്പൻ ക്രോസുകളുമായി വലത് വിങ്ങിൽ തിളങ്ങിയ അദാമ ട്രയോറെയാണ് ബാഴ്സയുടെ രണ്ട് ഗോളുകൾക്ക് വഴിയൊരുക്കിയത്. എട്ടാം മിനുട്ടിൽ തന്നെ ജോർദി ആൽബയിലൂടെ ബാഴ്സ ലീഡ് നേടി.13ആം മിനുട്ടിൽ ഡിയോങ് ബാഴ്സലോണയുടെ ലീഡ് ഇരട്ടിയാക്കി. മറ്റൊരു ജനുവരി സൈനിംഗ് ആയ ഫെറാൻ ടോറസ് ആണ് ഡിയോങ്ങിന്റെ ഗോൾ ഒരുക്കിയത്.

23ആം മിനുട്ടിൽ ഒസിമനെ വീഴ്ത്തിയതിന് ലഭിച്ച പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് ഇൻസീന്യേ സ്കോർ 2 -1 ആക്കി കുറച്ചു . ആദ്യ പകുതിയുടെ അവസാനത്തിൽ പിക്വെ സ്കോർ 3 -1 ആക്കി . 59ആം മിനുട്ടിലെ ഒബാമയങ് ഗോൾ ബാഴ്സലോണയുടെ സ്കോർ 4-1 ആക്കി. ഈ ഗോളും ട്രയോരെ ആയിരുന്നു ഒരുക്കിയത്. താരത്തിന്റെ ബാഴ്സലോണ രണ്ടാം വരവിലെ നാലാമത്തെ അസിസ്റ്റാണിത്. 87ആം മിനുട്ടിൽ പൊളിറ്റാനോ ഒരു ഗോൾ കൂടെ നാപോളിക്ക് ആയി നേടി എങ്കിലും വൈകിയിരുന്നു.

യൂറോപ്പ ലീഗിൽ നിന്നും ജർമൻ വമ്പന്മാരായ ഡോർട്ട്മുണ്ട് പുറത്തായി. റേഞ്ചേഴ്‌സിനോട് ആദ്യ പാദത്തിൽ 4-2 നു തോൽവി നേരിട്ട അവർ രണ്ടാം പാദത്തിൽ 2-2 ന്റെ സമനില പാലിക്കുക ആയിരുന്നു. ജെയിംസ് ടവനിയറിന്റെ ഇരട്ട ഗോളുകൾ സ്‌കോട്ടിഷ് വമ്പന്മാർക്ക് കരുത്ത് ആയപ്പോൾ ബെല്ലിങ്ഹാം, മാലൻ എന്നിവർ ആണ് ജർമ്മൻ ടീമിന് ആയി ആശ്വാസ ഗോളുകൾ നേടിയത്.

രണ്ടാം പാദത്തിൽ 2-2 ന്റെ സമനില പാലിച്ചെങ്കിലും ആദ്യ പദ്ധതിലെ വിജയത്തിന്റെ പിൻബലത്തിൽ ലാസിയോയെ മറികടന്നു എഫ് സി പോർട്ടോ .19 ആം മിനുട്ടിൽ ഇമ്മോബയിലിന്റെ ഗോളിൽ ലാസിയോ മുന്നിലെത്തി എങ്കിലും പോർട്ടോ തരമി, ഉറിബെ എന്നിവരിലൂടെ മത്സരത്തിൽ മുന്നിലെത്തി. 94 മത്തെ മിനിറ്റിൽ ഡാനിലോ കറ്റാൽഡി നേടിയ ഗോൾ ലാസിയോക്ക് പ്രതീക്ഷ നൽകി. സമനില ഗോളിന് ആയി അവർ പൊരുതിയെങ്കിലും പോർട്ടോ പിടിച്ചു നിൽക്കുക ആയിരുന്നു.ആദ്യ പദ്ധതിൽ പോർട്ടോ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയിച്ചിരുന്നു.

ആദ്യ പാദത്തിൽ റയൽ സോസിദാഡിനോട് 2-2 നു സമനില വഴങ്ങിയ ആർ.ബി ലൈപ്സിഗ് രണ്ടാം പാദത്തിൽ 3-1 നു ജയം കണ്ടു.ആദ്യ പാദത്തിൽ 3-2 നു സെനിറ്റിനോട് ജയിച്ച റയൽ ബെറ്റിസ് രണ്ടാം പാദത്തിൽ ഗോൾ രഹിത സമനില നേടി മുന്നോട്ടു പോയി.ആദ്യ പാദത്തിൽ ഒളിമ്പിയാക്യോസിനെ 2-1 നു തോൽപ്പിച്ച അറ്റലാന്റ രണ്ടാം പാദത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആണ് ജയിച്ചത്.ആദ്യ പാദത്തിൽ 3-1 നു ഡൈനാമോ സാഗ്രബിനോട് ജയിച്ച സെവിയ്യ ഇന്ന് പക്ഷെ അവരോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടെങ്കിലും അടുത്ത റൗണ്ടിലേക്ക് മുന്നേറി.ആദ്യ പാദത്തിൽ ഷെരീഫിനോട് 2 ഗോളുകൾക്ക് പരാജയപ്പെട്ട സ്പോർട്ടിങ് ബ്രാഗ രണ്ടാം പാദത്തിൽ 2 ഗോളുകൾ നേടി തിരിച്ചു വന്നു. തുടർന്ന് പെനാൽട്ടി ഷൂട്ട് ഔട്ടിൽ ഷെരീഫിനെ 3-2 നു മറികടന്ന അവർ അടുത്ത റൗണ്ട് ഉറപ്പാക്കുകയും ചെയ്തു.

Rate this post