കളിക്കാനവസരം ലഭിച്ചില്ല,ദേഷ്യം വാട്ടർ ബോട്ടിലിനോട് തീർത്ത് അസെൻസിയോ,പ്രതികരിച്ച് ആഞ്ചലോട്ടി.

കുറച്ചുമുമ്പ് ലാലിഗയിൽ നടന്ന മത്സരത്തിൽ വിജയം തുടരാൻ നിലവിലെ കിരീട ജേതാക്കളായ റയൽ മാഡ്രിഡിന് സാധിച്ചിരുന്നു. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് റയൽ മയ്യോർക്കയെ പരാജയപ്പെടുത്തിയത്. വാൽവെർദെ, വിനീഷ്യസ്, റോഡ്രിഗോ, ടോണി റൂഡിഗർ എന്നിവരാണ് റയലിന്റെ ഗോളുകൾ നേടിയത്. ആദ്യം ഒരു ഗോൾ വഴങ്ങിയതിനു ശേഷമായിരുന്നു റയൽ നാല് ഗോളുകൾ തിരിച്ചടിച്ചത്.

ഈ സീസണിൽ റയലിന്റെ വിങർമാരായ വിനീഷ്യസും റോഡ്രിഗോയും ഫെഡേ വാൽവെർദെയുമൊക്കെ മികച്ച രൂപത്തിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ സ്പാനിഷ് താരമായ അസെൻസിയോക്ക് അവസരങ്ങൾ ലഭിക്കാറില്ല. ഇന്നത്തെ മത്സരത്തിലും അസെൻസിയോക്ക് കളിക്കാനുള്ള അവസരം ലഭിച്ചിരുന്നില്ല.

താരം ഇറങ്ങാൻ വേണ്ടി വാം അപ്പ് നടത്തിയിരുന്നു. എന്നാൽ ആഞ്ചലോട്ടി താരത്തോട് ബെഞ്ചിലേക്ക് തിരികെ പോയി ഇരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിനുശേഷം വളരെയധികം ദേഷ്യത്തോടെ കൂടിയാണ് അസെൻസിയോ പെരുമാറിയിട്ടുള്ളത്. തന്റെ ബിബ് താരം ദേഷ്യപ്പെട്ട് വലിച്ചെറിയുകയായിരുന്നു. മാത്രമല്ല തൊട്ടടുത്ത് ഉണ്ടായിരുന്ന വാട്ടർ ബോട്ടിൽ ദേഷ്യം കൊണ്ട് തട്ടിത്തെറിപ്പിക്കുകയും ചെയ്തു.

ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കളിക്കാൻ അവസരം ലഭിക്കാത്തതിൽ വളരെയധികം ദേഷ്യവാനാണ് ഈ സ്പാനിഷ് സൂപ്പർതാരം. താരത്തിന്റെ ഈ പ്രവർത്തിയോട് റയൽ മാഡ്രിഡ് പരിശീലകൻ പ്രതികരിച്ചിട്ടുണ്ട്. എനിക്ക് ദേഷ്യം ഉണ്ട്. പക്ഷേ ഞാൻ അദ്ദേഹത്തെ അംഗീകരിക്കുന്നു. കാരണം ഈ സ്‌ക്വാഡിൽ ഏറ്റവും ബാധിക്കപ്പെട്ട താരം അദ്ദേഹമാണ്.അദ്ദേഹം വളരെ പ്രധാനപ്പെട്ട താരമാണ്. പക്ഷേ ഇത് ഞാൻ വരവ് വച്ചിട്ടുണ്ട് ‘ ആഞ്ചലോട്ടി പറഞ്ഞു.

കഴിഞ്ഞ 9 മത്സരങ്ങളിൽ നിന്ന് ആകെ 18 മിനിറ്റ് മാത്രമാണ് താരത്തിന് കളിക്കാൻ ലഭിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ഗോളുകൾ ഒന്നും നേടാൻ കഴിഞ്ഞിട്ടുമില്ല. ഏതായാലും ഈ പ്രവർത്തി താരത്തെയും ക്ലബ്ബിനെയും ഏതു രൂപത്തിൽ ബാധിക്കുമെന്ന് കണ്ടറിയണം.

Rate this post