തല പൊളിയാൻ സാധ്യതയുണ്ടായിട്ടും ടാക്ലിങ്, ബാഴ്‌സലോണ താരത്തിന്റെ ആത്മാർത്ഥതയെ പ്രശംസിച്ച് ആരാധകർ

സാവിയുടെ കീഴിൽ ഈ സീസണിൽ ലീഗ് കിരീടത്തിലേക്ക് കുതിക്കുകയാണ് ബാഴ്‌സലോണ. കഴിഞ്ഞ ദിവസം അത്‌ലറ്റിക് ബിൽബാവോക്കെതിരെ നടന്ന ലീഗ് മത്സരത്തിൽ വിജയം നേടിയതോടെ പോയിന്റ് ടേബിളിൽ റയൽ മാഡ്രിഡുമായുള്ള വ്യത്യാസം വർധിപ്പിക്കാൻ അവർക്ക് കഴിഞ്ഞു. നിലവിൽ ഒൻപതു പോയിന്റ് വ്യത്യാസത്തിലാണ് ബാഴ്‌സലോണ ലീഗിൽ മുന്നിൽ നിൽക്കുന്നത്.

മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയമാണ് ബാഴ്‌സലോണ നേടിയത്. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ ബ്രസീലിയൻ താരം റാഫിന്യയാണ് ബാഴ്‌സലോണയുടെ വിജയം കുറിച്ച ഗോൾ നേടിയത്. ലോകകപ്പിന് ശേഷം മികച്ച ഫോമിലാണെന്ന് റാഫിന്യ വീണ്ടും തെളിയിച്ചു. അതേസമയം മത്സരത്തിന് ശേഷം ബാഴ്‌സലോണ ആരാധകരുടെ പ്രശംസയേറ്റു വാങ്ങുന്നത് മധ്യനിര താരമായ ഗാവിയാണ്.

നേരത്തെ തന്നെ കളിക്കളത്തിലെ ആത്മാർത്ഥതയുടെ കാര്യത്തിൽ താരം പ്രശംസിക്കപ്പെട്ടിട്ടുണ്ട്. ഇന്നലെ നടന്ന മത്സരത്തിൽ അതിന്റെ ഏറ്റവും പൂർണമായ രൂപമാണ് ആരാധകർ കണ്ടത്. മത്സരത്തിനിടെ പന്ത് നേടിയെടുക്കാൻ ഏതറ്റം വരെയും പോകുമെന്ന് താരം തെളിയിച്ചു. രണ്ടു തവണയാണ് എതിരാളികളുടെ ചവിട്ട് തലക്ക് കിട്ടാൻ സാധ്യതയുണ്ടെന്ന് അറിഞ്ഞിട്ടും പന്തിനായി താരം ഹെഡ് ചെയ്യാൻ ശ്രമിച്ചത്.

ഗാവിയുടെ പ്രകടനത്തെ പ്രശംസിക്കുമ്പോഴും ആരാധകർ അതിലുള്ള ആശങ്കയും പങ്കു വെക്കുന്നുണ്ട്. പതിനെട്ടു വയസ് മാത്രമുള്ള ഗാവി ഇനിയും ഒരുപാട് വർഷങ്ങൾ ടീമിൽ കളിക്കേണ്ടതാണെന്നും ഇതുപോലെയൊക്കെ ചെയ്‌താൽ താരത്തിന് മാരകമായ പരിക്കേൽക്കാനും അത് കരിയറിനെ തന്നെ ബാധിക്കാനുമുള്ള സാധ്യതയുണ്ടെന്നും ആരാധകർ പറയുന്നു.

Rate this post