❝മഞ്ഞപ്പടയെക്കുറിച്ചും കേരള ബ്ലാസ്റ്റേഴ്സിനെക്കുറിച്ചും ഇവാൻ കലിയുഷ്‌നി❞|Kerala Blasters |Ivan Kaliuzhnyi

കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ മൂന്നാമത്തെ വിദേശ സൈനിങ്ങിനെ ഇന്ന് പ്രഖ്യാപിച്ചിരുന്നു. 24 കാരനായ യുക്രൈൻ താരം ഇവാൻ കലിയുഷ്‌നി വരുന്ന ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്‌സ് മധ്യനിരയിൽ പന്ത് തട്ടും.ഉക്രൈൻ അണ്ടർ 17, അണ്ടർ 18 ടീമുകൾക്കായി കളിച്ച താരം സൂപ്പർക്ലബായ ഡൈനാമോ കീവിന്റെ അക്കാദമി താരമാണ് . അഞ്ച് വർഷത്തോളം കീവിന്റെ ഭാ​ഗമായിരുന്നെങ്കിലും സീനിയർ ടീമിനായി ഇവാൻ കളിച്ചിട്ടില്ല.എഫ്‌കെ ഒലക്‌സാണ്ട്രിയയിൽനിന്ന്‌ വായ്‌പാടിസ്ഥാനത്തിലാണ്‌ യുവ മധ്യനിര താരം കേരള ബ്ലാസ്‌റ്റേഴ്‌സിൽ ചേരുന്നത്‌.

“ഇന്ത്യയിലെ ഏറ്റവും വലിയ ക്ലബ്ബിൽ ചേരുന്നതിൽ ഞാൻ ആവേശഭരിതനാണ്, എന്റെ പുതിയ വെല്ലുവിളിക്കായി വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പ്രശസ്തമായ മഞ്ഞപ്പടയെ കാണാനും അവർക്കും ക്ലബ്ബിനും വേണ്ടി എന്റെ എല്ലാം നൽകാനും എനിക്ക് അതിയായ ആവേശമുണ്ട്‐ ഇവാൻ കലിയൂഷ്‌നി പറഞ്ഞു.

‘ഞങ്ങളുടെ ക്ലബ്ബിൽ ചേർന്നതിന് ഇവാനെ അഭിനന്ദിക്കാനും അദ്ദേഹത്തെ കേരളത്തിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞതിലുള്ള വലിയ സന്തോഷം പ്രകടിപ്പിക്കാനും ഞാൻ ആഗ്രഹിക്കുന്നു. ഈ മികച്ച കളിക്കാരൻ ടീമിന് വലിയ കരുത്ത് നൽകും. ഇവാൻ ക്ലബ്ബുമായി വേഗത്തിൽ പൊരുത്തപ്പെടുകയും ഇവിടെ മികവ് പുലർത്തുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’‐ ഈ സീസണിലെ ബ്ലാസ്‌റ്റേഴ്‌സിന്റെ മൂന്നാമത്തെ വിദേശ താരവുമായുള്ള കരാറിനെക്കുറിച്ച്‌ സ്‌പോർടിങ്‌ ഡയറക്ടർ കരോലിസ്‌ സ്‌കിൻകിസ്‌ പറഞ്ഞു.

ഇരുപത്തിനാലുകാരനായ ഇവാൻ ഉക്രയ്‌ൻ ക്ലബ്ബ്‌ മെറ്റലിസ്‌റ്റ്‌ ഖാർകിവിനൊപ്പമാണ്‌ തന്റെ യൂത്ത്‌ കരിയർ ആരംഭിച്ചത്‌. തുടർന്ന്‌ ഉക്രയ്‌ൻ ഭീമൻമാരായ ഡൈനാമോ കീവിനുവേണ്ടിയും കളിച്ചു. ടീമിനായി യുവേഫ യൂത്ത്‌ ലീഗിൽ പ്രതിനിധീകരിക്കുകയും ചെയ്‌തു. മെറ്റലിസ്‌റ്റ്‌ 1925 ഖർകിവുമായി വായ്‌പാടിസ്ഥാനത്തിൽ തന്റെ സീനിയർ കരിയർ ആരംഭിച്ച അദ്ദേഹം ആദ്യ സീസണിൽ അവർക്കായി 27 മത്സരങ്ങളിലാണ് കളിച്ചത്. അടുത്ത സീസണിൽ ഉക്രയ്‌ൻ സംഘമായ റൂഖ്‌ ലിവിനൊവിൽ വായ്‌പാടിസ്ഥാനത്തിൽ കളിച്ച്‌ അദ്ദേഹം കൂടുതൽ അനുഭവ സമ്പത്ത്‌ നേടി. 32 കളിയിൽ രണ്ട്‌ ഗോളുകളടിക്കുകയും ചെയ്‌തു.

ഉക്രയ്‌ൻ ഫസ്റ്റ് ഡിവിഷനിൽ സ്ഥിരതയാർന്ന പ്രകടനം പുറത്തെടുത്ത ഊർജസ്വലനും ഓൾറൗണ്ട്‌ മധ്യനിരക്കാരനുമായ താരം 2021 ഫെബ്രുവരിയിൽ എഫ്‌കെ ഒലെക്‌സാണ്ട്രിയയിൽ എത്തി. ക്ലബ്ബിനൊപ്പം തന്റെ മികച്ച ഫോം തുടർന്ന അദ്ദേഹം 23 മത്സരങ്ങളിൽ രണ്ട്‌ ഗോളുകളടിക്കുകയും നാല്‌ ഗോളുകൾക്ക് വഴിയൊുക്കുകയും ചെയ്തു. ബ്ലാസ്‌റ്റേഴ്‌സിൽ ചേരുന്നതിന്‌ മുമ്പ്‌ ഉക്രയ്‌ൻ ലീഗ്‌ റദ്ദാക്കിയതിനാൽ കലിയൂഷ്‌നി കുറച്ചുകാലം ഐസ്‌ലൻഡ്‌ ടോപ്‌ ഡിവിഷൻ ക്ലബ്ബായ കെഫ്ളാവിക്‌ ഐഎഫിലും വായ്‌പാടിസ്ഥാനത്തിൽ കളിച്ചു.

ഈ സീസണിൽ ബ്ലാസ്‌റ്റേഴ്‌സിന് ചില വിടവാങ്ങലുകൾ നേരിട്ടു. വിൻസി ബാരെറ്റോയും അൽവാരോ വാസ്‌ക്വസും യഥാക്രമം ചെന്നൈയിൻ എഫ്‌സിയിലും എഫ്‌സി ഗോവയിലും ചേരാൻ ക്യാമ്പ് വിട്ടു. കുവൈറ്റിലെ അൽ ജഹ്‌റയിൽ ചേരാൻ എനെസ് സിപോവിച്ചും ക്ലബ് വിട്ടു. അതിനുപുറമെ ജോർജ്ജ് പെരേര ഡയസ് ക്ലബിലേക്ക് തിരിച്ചു വരുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല.വന്നവരിൽ അപ്പോസ്‌തോലോസ് ജിയാനോ ക്ലബ്ബിൽ ചേരുന്ന ആദ്യത്തെ വിദേശിയായി. രണ്ടമത്തായി കഴിഞ്ഞ സീസണിൽ ഒഡീഷ എഫ്‌സിക്ക് വേണ്ടി കളിച്ച വിക്ടർ മോംഗിൽ ആയിരുന്നു.

Rate this post