“ജംഷെഡ്പൂർ ആഞ്ഞുപിടിച്ചിട്ടും ബ്ലാസ്റ്റേഴ്സിന്റെ ഫൈനൽ പ്രവേശനം തടാനായില്ല ,ചരിത്രമെഴുതി കേരള ബ്ലാസ്റ്റേഴ്‌സ്”

ആവേശകരമായ പോരാട്ടത്തിനൊടുവിൽ കരുത്തരായ ജാംഷെഡ്പൂരിനെ സമനിലയിൽ തളച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിലേക്ക് യോഗ്യത നേടി. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയപ്പോൾ ഇരു പാദങ്ങളിലുമായി 2 -1 ന്റെ ജയമാണ് ബ്ലാസ്റ്റേഴ്‌സ് നേടിയത്. ഇത് മൂന്നാം തവണയാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലിലേക്ക് യോഗ്യത നെടുന്നത്.എന്നാൽ രണ്ടു തവണയും ഫൈനലിൽ പരാജയപെട്ടു. പ്ലെ മേക്കർ ലൂണയാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോൾ നേടിയത്.

ആദ്യ പാദത്തിൽ വിജയ ഗോൾ നേടിയ സഹൽ ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങിയത്. ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റങ്ങളോടെയാണ് മത്സരം ആരംഭിച്ചത്. രണ്ടാം മിനുട്ടിൽ ഡയസിന്റെ പാസിൽ നിന്നും ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കെ അൽവാരോ വാസ്‌ക്വാസിന് ഗോൾ നേടാൻ അവസരം ലഭിച്ചെങ്കിലും സ്പാനിഷ് താരത്തിന്റെ ലോഫ്റ്റഡ് ഷോട്ട് പുറത്തേയ്ക്ക് പോയി. എട്ടാം മിനുട്ടിൽ ഡയസിന്റെ ഒരു ബ്ലോക്കിൽ തട്ടി വന്ന ബോൾ ജാംഷെഡ്പൂർ ക്രോസ്സ് ബാറിൽ തെറിച്ചു പോയി. റീബൗണ്ടിൽ ഡയസ് വല ചലിപ്പിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു.

എന്നാൽ 18 ആം മിനുട്ടിൽ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തി.ഇടതു വിങ്ങില്‍ നിന്ന് ആല്‍വാരോ വാസ്‌ക്വസ് ഫ്‌ളിക് ചെയ്ത് നല്‍കിയ പന്ത് ലൂണ സ്വതസിദ്ധമായ ശൈലിയില്‍ പോസ്റ്റിന്റെ വലതു മൂലയിലേക്ക് പ്ലേസ് ചെയ്തു. ജംഷേദ്പുരിന്റെ രണ്ട് പ്രതിരോധ താരങ്ങളെ മറികടന്നെത്തിയ ആ ഷോട്ടിന് മുന്നില്‍ ഗോള്‍കീപ്പര്‍ ടിപി രഹ്നേഷിനും ഒന്നും ചെയ്യാനായില്ല.അഗ്രിഗേറ്റിൽ കേരള ബ്ലാസ്റ്റേഴ്സ് 2-0ന് മുന്നിലെത്തി.37ആം മിനുട്ടിൽ കേരളത്തെ ഞെട്ടിച്ച് ചിമ ജംഷദ്പൂരിനായി ഗോളടിച്ചു. ആദ്യം ഗോൾ അനുവദിച്ചു എങ്കിലും റെഫറിമാർ ചർച്ച നടത്തി ആ ഗോൾ ഓഫ്സൈഡ് ആണെന്ന് വിധിച്ചു.

രണ്ടാം പകുതിയിൽ ഗോൾ നേടാൻ ഉറച്ചിറങ്ങിയ ജംഷഡ്‌പൂർ നാല് മിനുട്ടിനു ശേഷം ഒരു ഗോൾ മടക്കി. സ്റ്റുവാർട്ട് എടുത്ത കോർണർ കിക്ക് പ്രൊനെയ് ഹാൽഡർ വലയിലെത്തിച്ചു സ്കോർ 1 -2 ആക്കി കുറച്ചു. തൊട്ടടുത്ത മിനുറ്റിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് ഗോളിന് അടുത്തയെങ്കിലും വസ്ക്വാസിനെ ഷോട്ട് ഗോൾ ലൈനിൽ വെച്ച് സാബിയ പന്ത് ക്ലിയർ ചെയ്തു അവരുടെ രക്ഷെക്കെത്തി. അതിനു ശേഷം ബ്ലാസ്റ്റേഴ്‌സില്‍ രണ്ടു മാറ്റങ്ങള്‍, രാഹുല്‍ കെപിയും ജീക്ക്‌സണ്‍ സിങ്ങും കളത്തില്‍ ഇറങ്ങി. 54 ആം മിനുട്ടിൽ ലൂണയുടെ ഫ്രീകിക്കിൽ നിന്നും ലെസ്കോവിക്സിന്റെ ഹെഡ്ഡർ പോസ്റ്റിനുരുമി പുറത്തേക്ക് പോയി.

63 ആം മിനുട്ടിൽ ജംഷഡ്‌പൂർ താരം ഇഷാൻ പണ്ഡിതയുടെ 25 വാര അകലെ നിന്നുള്ള മികച്ചൊരു ഷോട്ട് ഗില്ലിന്റെ മുഴു നീളൻ ഡൈവിലാണ് രക്ഷപെടുത്തിയത്. 65 ആം മിനുട്ടിൽ ഗ്രേയ്‌ഗ്‌ സ്റ്റുവർട്ട് എടുത്ത മികച്ചോരു ഫ്രീകിക്ക് ഗില്ലിൻറെ കയ്യി തട്ടി തിരിച്ചെങ്കിലും ഡയസിന്റെ സമയോചിതമായ ഇടപെടാം ഗോളിൽ നിന്നും ബ്ലാസ്‌റ്റേഴ്‌സിനെ രക്ഷിച്ചു. ജാംഷെഡ്പൂർ സമനില ഗോളിനായി കൂടുതൽ മുന്നേറി കളിച്ചുകൊണ്ടിരുന്നു. 71 ആം മിനുട്ടിൽ ഗോൾ നേടാൻ ഒരു അവസരം ബ്ലാസ്റ്റേഴ്സിന് ലഭിചെങ്കിലും മുതലാക്കാൻ ഡയസിനായില്ല.

മത്സരം പത്തു മിനുട്ടിൽ ഗോളിനായി ജാംഷെഡ്പൂർ കൂടുതൽ മുന്നേറി കളിച്ചപ്പോൾ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിലിറങ്ങി. ജാംഷെഡ്പൂർ മുന്നേറ്റങ്ങളെ ബ്ലാസ്റ്റേഴ്‌സ് തടഞ്ഞു നിർത്തുകയും കിട്ടിയ അവസരങ്ങളിൽ ആക്രമിക്കുകയും ചെയ്തു.

Rate this post