ട്രാൻസ്ഫർ വിൻഡോ അടക്കാൻ കേവലം രണ്ടാഴ്ച്ച മാത്രം, കൂമാൻ നിർബന്ധമായും സൈൻ ചെയ്യാൻ ശ്രമിക്കുന്ന നാലു താരങ്ങൾ ഇവർ.

ഈ സീസണിലെ ട്രാൻസ്ഫർ ജാലകം അടക്കാൻ ഇനി കേവലം രണ്ടാഴ്ച്ച മാത്രമാണ് അവശേഷിക്കുന്നത്. കഴിഞ്ഞ സീസണിൽ തകർന്നടിഞ്ഞ ബാഴ്‌സ അതിൽ നിന്നും കരകയറാനായി ഒരൊറ്റ സൈനിങ്‌ പോലും നടത്തിയിട്ടില്ല എന്നതാണ് വിചിത്രം. ആർതറിന് പകരമായി പ്യാനിക്ക് എത്തിയതും കൂട്ടീഞ്ഞോ മടങ്ങിയെത്തിയതും മാറ്റി നിർത്തിയാൽ ബാഴ്സക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. പക്ഷെ ട്രാൻസ്ഫർ ജാലകം അടക്കുന്നതിന് മുമ്പ് നാലു പൊസിഷനുകളിലേക്ക് താരങ്ങളെ ബാഴ്‌സ എത്തിക്കേണ്ടതുണ്ട്.

ടീമിന്റെ മുൻകാലപ്രകടനങ്ങളിൽ നിന്നും കാര്യമായ വിത്യാസം വരണമെങ്കിൽ നാല് താരങ്ങളെ നിർബന്ധമായും സൈൻ ചെയ്യണമെന്നാണ് കൂമാൻ കരുതുന്നത്. ആദ്യമായി ഒരു റൈറ്റ് ബാക്കിനെയാണ് ബാഴ്സക്ക് ആവിശ്യം. സെമെഡോ ക്ലബ് വിട്ടു കഴിഞ്ഞാൽ സെർജിയോ റോബർട്ടോ തനിച്ചാവും ആ പൊസിഷനിൽ. അയാക്സ് താരം സെർജിനോ ഡെസ്റ്റിനെയാണ് കൂമാൻ കണ്ടുവെച്ചിരിക്കുന്നത്. അയാക്സ് 25 മില്യൺ ആവിശ്യപ്പെടുന്നതും ബയേണിന്റെ വെല്ലുവിളിയുമാണ് ബാഴ്സക്ക് മുന്നിലുള്ള തടസ്സം. കൂടാതെ നോർവിച്ച് താരം മാക്സ് ആരോൺസും കൂമാന്റെ പരിഗണനയിൽ ഉണ്ട്.

രണ്ടാമതായി ഒരു സെന്റർ ബാക്കിനെയാണ് കൂമാന് വേണ്ടത്. നിലവിൽ പിക്വേ, ലെങ്ലെറ്റ്, ഉംറ്റിറ്റി, ടോഡിബോ, അരൗജോ എന്നിവർ ഉണ്ടെങ്കിലും ഇവരൊന്നും തന്നെ കൂമാനെ തൃപ്തിപ്പെടുത്തുന്നവർ അല്ല. ബാഴ്സയുടെ ഏറ്റവും വലിയ ദൗർബല്യം എന്നുള്ളത് പ്രതിരോധനിരയാണ്. ആയതിനാൽ തന്നെ സിറ്റി താരം എറിക് ഗാർഷ്യയെയാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. കൂടാതെ ഒരു മിഡ്‌ഫീൽഡറെയും കൂമാന് വേണം. വലിയ തോതിൽ ആവിശ്യമില്ലെങ്കിലും വൈനാൾഡത്തെ സൈൻ ചെയ്യാൻ കൂമാൻ ശ്രമിച്ചിരുന്നു. എന്നാൽ ഫലം കണ്ടില്ല. അത്കൊണ്ട് തന്നെ നിലവിൽ മറ്റൊരു മിഡ്‌ഫീൽഡർ കൂമാന്റെ പരിഗണനയിൽ ഇല്ല. രണ്ട് മിഡ്ഫീൽഡർമാരെ മാത്രം ഉപയോഗിക്കുന്ന കൂമാന് ഡിജോങ്, ബുസ്ക്കെറ്റ്സ്, പ്യാനിക്ക്, അലേന, പുജ്‌ എന്നിവർ ഉണ്ട്.

ഇനി അവസാനമായി സൈൻ ചെയ്യേണ്ടത് ഒരു സ്‌ട്രൈക്കറെയാണ്. സുവാരസിന്റെ വിടവ് നികത്തുന്ന ഒരാൾ ആയിരിക്കണം വരേണ്ടത്. ലൗറ്ററോ മാർട്ടിനെസ്, ഡീപേ എന്നിവർ ആയിരുന്നു ബാഴ്‌സയുടെ പരിഗണനയിൽ ഉണ്ടായിരുന്നത്. എന്നാൽ രണ്ടും ഫലം കണ്ടിട്ടില്ല. സാമ്പത്തികപരമായ പ്രതിസന്ധികൾ തന്നെയാണ് ഈ ട്രാൻസ്ഫറുകൾക്കൊക്കെയും തടസമായി നിൽക്കുന്നത്.

Rate this post