❝ ആരാധകരെ ആവേശത്തിലാക്കാൻ കോപ്പ അമേരിക്ക ജേതാക്കളും യൂറോ കപ്പ് ജേതാക്കളും തമ്മിൽ ഏറ്റുമുട്ടുന്ന സൂപ്പർ കപ്പ് ❞

ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ച കോപ്പ അമേരിക്ക യൂറോ കപ്പ് മത്സരങ്ങൾക്ക് ശേഷം വീണ്ടുമൊരു പോരാട്ടത്തിന് ഫുട്ബോൾ ലോകം സാക്ഷികളാവുന്നു.കോപ്പ അമേരിക്ക, യൂറോ കപ്പ് വിജയികൾക്കായി ഒരൊറ്റ മത്സരമായുള്ള ഒരു സൂപ്പർകപ്പ് പോരാട്ടം നടത്തണമെന്ന ആവശ്യം ദക്ഷിണ അമേരിക്കയിലെ ഫുട്ബോൾ ബോഡി യുവേഫയോട് അഭ്യർത്ഥിച്ചതായി ബാഴ്സ ബ്ലാഗ്രെയ്ൻസ് റിപ്പോർട്ട് ചെയ്തു. നേരത്തെ ഓരോ കോൺഫെഡറേഷൻ ടൂർണമെന്റിലും വിജയിക്കുന്നവർ ഫിഫ കോൺഫെഡറേഷൻ കപ്പിൽ പരസ്പരം മത്സരിക്കും. എന്നാൽ കോൺഫെഡറേഷൻ കപ്പ് ഫിഫ റദ്ദാക്കിയത് കൊണ്ടാണ് പുതിയൊരു ആശയം മുന്നോട്ട് വെച്ചത്.

ഈ ആശയത്തിന് വലിയ സ്വീകാര്യതയാണ് ആരാധകർക്കിടയിൽ നിന്നും ലഭിക്കുന്നത്. കോൺഫെഡറേഷൻ കപ്പിന്റെ അവസാന പതിപ്പ് 2017 ൽ റഷ്യയിൽ വെച്ചാണ് നടന്നത്. ജർമനി ആയിരുന്നു അതിൽ ചാമ്പ്യന്മാർ.സൂപ്പർ കപ്പ് പോരാട്ടത്തിനായി അർജന്റീനയും ലയണൽ മെസ്സിയും ഇറ്റലിക്കെതിരെ മത്സരിക്കാൻ കാത്തിരിക്കേണ്ടിവരും.ക്ലബ്ബ് ഫുട്ബോൾ ഷെഡ്യൂളിംങ്ങും, ആഗോള പകർച്ചവ്യാധിയും തിരക്കും കാരണം 2022 ലെ ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിന് മുന്നോടിയായി ആവും മത്സരം നടക്കുന്നത്. യൂറോപ്യൻ, തെക്കേ അമേരിക്കൻ ചാമ്പ്യൻമാർ പരസ്പരം കളിക്കുന്നു എന്ന ആശയം പുതിയതല്ല .

1985 ലും 1993 ലും ആർട്ടെമിയോ ഫ്രാഞ്ചി ട്രോഫി എന്ന പേരിൽ മത്സരം നടന്നിരുന്നു.ടൂർണമെന്റിലെ ആദ്യ വിജയികളാണ് ഫ്രാൻസ്.ഉറുഗ്വേയെ 2-0 ന് പരാജയപ്പെടുത്തിയാണ് ഫ്രാൻസ് ചാമ്പ്യന്മാരായത്.1993 ൽ ഡെൻമാർക്കിനെ പരാജയപ്പെടുത്തി അർജന്റീന ചാമ്പ്യന്മാരായി. യാദൃശ്ചികമായി അർജന്റീന അവസാനമായി കോപ്പ അമേരിക്ക കിരീടം നേടിയ 1993 ലാണ് ഇരു വൻ കരയിലെയും ചാമ്പ്യന്മാർ തമ്മിൽ ഏറ്റുമുട്ടിയത്.28 വർഷങ്ങൾക്ക് ശേഷം വീണ്ടും അർജന്റീന കോപ്പ കിരീടം നേടിയപ്പോൾ വീണ്ടും ഒരു ലാറ്റിനമേരിക്കൻ – യൂറോപ്യൻ പോരാട്ടത്തിന് കളമൊരുങ്ങുകയാണ്.

28 വർഷത്തിനിടെ അവരുടെ ആദ്യ അന്താരാഷ്ട്ര ട്രോഫിയിലേക്ക് നയിച്ച സൂപ്പർ താരം ലയണൽ മെസ്സിക്ക് വീണ്ടും ഒരു കിരീടത്തിലേക്ക് ദേശീയ ടീമിനെ നയിക്കാനുള്ള അവസരമാണ് വന്നു ചേർന്നിനിരിക്കുന്നത്.2021 ലെ കോപ്പ അമേരിക്കയിലെ മികച്ച കളിക്കാരനായ 34 കാരൻ നാല് ഗോളുകൾ 5 അസിസ്റ്റുകളും നേടി ടോപ് സ്കോറർ അവാർഡും മികച്ച കളിക്കാരനുള്ള അവാർഡും നേടി.കോപ അമേരിക്ക നേടിയ ശേഷം, ബാഴ്‌സലോണയുമായി പുതിയ രണ്ട് വർഷത്തെ കരാർ ഒപ്പിട്ടുകൊണ്ട് മെസ്സി സ്പെയിനിൽ തുടരും എന്ന് തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്.തന്റെ അന്താരാഷ്ട്ര കരിയറിൽ മെസ്സി ഇറ്റലിയെ നേരിട്ടിട്ടില്ല.

അന്തരിച്ച ഇതിഹാസം ഡീഗോ അർമാണ്ടോ മറഡോണയ്ക്ക് ഇരു രാജ്യങ്ങളുമായുള്ള ബന്ധം മുൻനിർത്തി മത്സരത്തിന് മറഡോണ സൂപ്പർ കപ്പ് എന്ന് പേരിടനം എന്ന ആവശ്യം മുന്നോട് വരുന്നുണ്ട്.അന്താരാഷ്ട്ര തലത്തിൽ അർജന്റീനയുമായും ഇറ്റലിയിലെ നാപോളിയുമായും ക്ലബ് തലത്തിൽ മികച്ച ബന്ധമുള്ളതിനാലാണ് ഈ ആവശ്യം ഉയർന്നിരിക്കുന്നത്.1986 ൽ അർജന്റീനയ്‌ക്കൊപ്പം ലോകകപ്പ് നേടിയ മറഡോണ ,1984 നും 1991 നും ഇടയിൽ നാപോളിക്ക് വേണ്ടി രണ്ട് ആഭ്യന്തര കിരീടങ്ങൾ നേടികൊടുക്കുകയും ചെയ്തു.

Rate this post