മെസ്സിയുടെ ബാഴ്സലോണയിൽ നിന്ന് പിഎസ്ജിയിലേക്കുള്ള ട്രാൻസ്ഫറും റൊണാൾഡോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള തിരിച്ചുവരവും ശരിയായ നീക്കങ്ങൾ ആയിരുന്നോ ?

2021 ൽ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെ ഞെട്ടിച്ചു കൊണ്ട് രണ്ടു ട്രാൻസ്ഫറുകൾ നടന്നു.ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള രണ്ട് കൂടുമാറ്റങ്ങള്‍ക്കാണ് ആരാധകര്‍ സാക്ഷ്യം വഹിച്ചത്. യൂറോപ്യന്‍ ക്ലബ്ബ് ഫുട്‌ബോളില്‍ മെസ്സിയെന്നാല്‍ ബാഴ്‌സലോണയും ബാഴ്‌സയെന്നാല്‍ മെസ്സിയുമായിരുന്നു. എന്നാല്‍ ഈ സമവാക്യത്തെ ചരിത്രമാക്കിക്കൊണ്ടാണ് സാക്ഷാല്‍ നെയ്മറും എംബപെയുമൊക്കെ പന്ത് തട്ടുന്ന പാരീസ് സെന്റ് ജെര്‍മയിന്റെ തട്ടകത്തിലേയ്ക്ക് മെസ്സിയെത്തുന്നത്.

മറ്റൊന്ന് സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പഴയ തട്ടകമായ മാഞ്ചസ്റ്റര്‍ യൂണൈറ്റഡിലേയ്ക്കുള്ള മടങ്ങിയെത്തലായിരുന്നു. റൊണാള്‍ഡോ യുവന്റസ് വിടാനൊരുങ്ങുന്നു എന്ന് കേട്ടതുമുതല്‍ ഇനി എവിടേയ്ക്ക് എന്ന ചോദ്യം ലോകം മുഴുവന്‍ ചോദിച്ചു കൊണ്ടിരുന്നു. എന്നാല്‍ അവസാന നിമിഷം വരെ സസ്‌പെന്‍സ് കാത്തു സൂക്ഷിച്ച് റൊണാള്‍ഡെ തന്റെ പഴയ തട്ടകമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേയ്ക്ക് തിരികെയെത്തി. ഇരുവരും പുതിയ ക്ലബ്ബുകളില്‍ എത്തിയെങ്കിലും ഇവരുടെ കുറഞ്ഞ നാളത്തെ കളിയുടെ അടിസ്ഥാനത്തിൽ ഇവരുടെ ട്രാൻസ്ഫർ വിജയമായിരുന്നു എന്ന് പൂര്‍ണ്ണ തോതില്‍ ഒരു വിലയിരുത്തല്‍ അസാധ്യമാണ്.

ഇതുവരെയുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ റൊണാൾഡോ മെസ്സിയെക്കാൾ മികവ് പുറത്തെടുത്തതായി കാണാൻ സാധിക്കും. ഇത്ര മത്സരങ്ങൾ കളിച്ചിട്ടും തന്റെ വരവറിയിക്കല്‍ നടത്താന്‍ മെസ്സിക്ക് സാധിച്ചില്ല എന്നത് സത്യമാണ്. ഒറ്റപ്പെട്ട ചില പ്രകടനങ്ങൾ മാത്രമാണ് മെസ്സിയുടെ ഭാഗത്തു നിന്നും ഇതുവരെ ഉണ്ടായത്. എന്നാൽ മെസ്സിയെന്ന വിസ്മയത്തെ വിലയിരുത്താന്‍ പക്ഷെ ഈ കളികള്‍ മതിയാവില്ല. ഇപ്പോള്‍ മിന്നിയില്ലെങ്കിലും നാളെ പിഎസ്ജിയുടെ തീപ്പന്തമാകാന്‍ മെസ്സിക്കാവുമെന്ന് ആരാധകര്‍ക്കുറപ്പാണ്.

ഇതുവരെ പിഎസ്ജി ക്കായി 15 മത്സരങ്ങൾ കളിച്ച മെസ്സി 6 ഗോളുകളും നാല് അസിസ്റ്റുകളും രേഖപെടുത്തി. മെസ്സിയുടെ ആറിൽ അഞ്ചു ഗോളുകളും പിറന്നത് ചാമ്പ്യൻസ് ലീഗിലാണ്. ലീഗിൽ 10 മത്സരങ്ങളിൽ നിന്നും ഒരു ഗോളും നാലും അസിറ്റും മെസ്സി നേടി.എന്നാല്‍ പൊന്നും വിലയ്ക്ക് പിഎസ്ജി കൊണ്ടുവന്ന താരത്തിന്റെ ഉത്തരവാദിത്വം യുവേഫ ചാമ്പ്യന്‍ ലീഗ് കിരീടം പാരീസിലെത്തിക്കുക എന്നതാണ്. അതെത്തിച്ചാല്‍ മാത്രമെ ട്രാന്‍സ്ഫര്‍ ജാലകത്തിലെ പിഎസ്ജിയുടെ നീക്കം കൃത്യമായിരുന്നോ എന്നു പറയാന്‍ സാധിക്കൂ.

എന്നാല്‍ മറുവശത്ത് മാഞ്ചസ്റ്റര്‍ യൂണൈറ്റഡിലെത്തിയ റൊണാള്‍ഡോയിലൂടെ അവര്‍ ലക്ഷ്യം വയ്ക്കുന്നത് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം തന്നെയാണ്. വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് ഒരു കിരീടത്തില്‍ മുത്തമിട്ടിട്ട്. ഇന്നിപ്പോള്‍ ആ ലക്ഷ്യം നിറവേറ്റാന്‍ ഏറ്റവും യോഗ്യനായ ആളെ തന്നെയാണ് അവർ എത്തിച്ചിരിക്കുന്നത്. എന്നാൽ റൊണാൾഡോ ഗോൾ കണ്ടെത്തുമ്പോഴും ടീമെന്ന നിലയിൽ യുണൈറ്റഡിന്റെ പ്രകടനം ദയനീയമാണ്.ആദ്യ കളിയില്‍ തന്നെ ഇരട്ടഗോളടിച്ചു തുടങ്ങിയ റൊണാള്‍ഡോ യൂണൈറ്റഡിനായി 19 മത്സരങ്ങളിൽ നിന്നും 13 ഗോളും 2 അസിസ്റ്റും രേഖപ്പെടുത്തി. ലീഗിൽ ഏഴും ചാമ്പ്യൻസ് ലീഗിൽ ആറും ഗോളുകളും നേടി.

ഈ സീസണിൽ പല അവസരങ്ങളിലും യുണൈറ്റഡിനെ അവസാന നിമിഷം തോൽ‌വിയിൽ നിന്നും രക്ഷിച്ച റൊണാൾഡോ അവരെ പല മത്സരങ്ങളിലും വിജയത്തിലെത്തിക്കുകയും ചെയ്തിട്ടുണ്ട്.നിലവിൽ പോയിന്റ് നിലയിൽ ആറാം സ്ഥാനത്തുള്ള യുണൈറ്റഡിന് ആദ്യ സ്ഥാനങ്ങളിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് റൊണാൾഡോ .റൊണാള്‍ഡോ മികച്ച ഫോം തുടര്‍ന്നാല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഈ സീസണ്‍ മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് ഒരു പക്ഷെ തങ്ങളുടേതാക്കി മാറ്റിയേക്കാം. റൊണാൾഡോയുടെ പ്രതിഭയും പരിചയ സമ്പത്തും യുണൈറ്റഡിന് ഒരു പോലെ സഹായകമാവുന്നുണ്ട്.

5/5 - (1 vote)