മയ്യോർക്കക്കെതിരെയുള്ള വിജയത്തോടെ ഒന്നാം സ്ഥാനം നിലനിർത്തി റയൽ മാഡ്രിഡ് : സ്‌റ്റോപ്പേജ്-ടൈം ഗോളിൽ അത്ലറ്റിക്കോ മാഡ്രിഡിനെ വീഴ്ത്തി ജിറോണ

ലാ ലീഗയിൽ മല്ലോർക്കയ്‌ക്കെതിരെ ഒരു ഗോളിന്റെ വിജയം നേടി റയൽ മാഡ്രിഡ്. രണ്ടാം പകുതിയിൽ ഡിഫൻഡർ അന്റോണിയോ റൂഡിഗറിന്റെ ഗോളിനായിരുന്നു റയലിന്റെ ജയം. റയലിന്റെ ലീഗിലെ അപരാജിത റൺ 13 മത്സരങ്ങളിലേക്ക് നീട്ടാനും സാധിച്ചു.78-ാം മിനിറ്റിൽ കോർണറിൽ നിന്നും ഹെഡറിലൂടെയാണ് റൂഡിഗർ റയലിന്റെ വിജയ ഗോൾ നേടിയത്.

ജർമൻ ഡിഫെൻഡറുടെ സീസണിലെ ആദ്യ ഗോളായിരുന്നു ഇത്.പരുക്കിനെ തുടർന്ന് ദീർഘ കാലം പുറത്തായിരുന്നു വിനീഷ്യസ് ജൂനിയർ ടീമിലേക്ക് തിരിച്ചെത്തി എന്ന പ്രത്യേകതയും ഇന്നലത്തെ മത്സരത്തിനുണ്ട്.മാഡ്രിഡ് ഇപ്പോൾ 18 മത്സരങ്ങളിൽ തോൽവിയില്ലാതെ പോയിട്ടുണ്ട്. 19 മത്സരങ്ങളിൽ നിന്നും 48 പോയിന്റുമായി ഓണം സ്ഥാനത്താണ് റയൽ മാഡ്രിഡ്.

മറ്റൊരു മത്സരത്തിൽ ഇവാൻ മാർട്ടിന്റെ സ്‌റ്റോപ്പേജ്-ടൈം ഗോൾ ജിറോണ അത്ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തി.ആവേശകരമായ മത്സരത്തിൽ മൂന്നിനെതിരെ നാല് ഗോളിന്റെ ജയമാണ് ജിറോണ നേടിയത്. 19 മത്സരങ്ങളിൽ 48 പോയിന്റുമായി റയൽ മാഡ്രിഡിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് ജിറോണ. അത്‌ലറ്റിക്കോ സ്‌ട്രൈക്കർ അൽവാരോ മൊറാട്ട ഹാട്രിക്ക് നേടി.കളി തുടങ്ങി രണ്ട് മിനിറ്റിനുള്ളിൽ ബോക്‌സിന്റെ അരികിൽ നിന്ന് വലേരി ഫെർണാണ്ടസ് തൊടുത്ത മികച്ച ഷോട്ടിലൂടെ ജിറോണ സ്‌കോറിങ്ങ് തുറന്നു.

14-ാം മിനിറ്റിൽ മൊറാട്ടയിലൂടെ അത്‌ലറ്റിക്കോ സമനില പിടിച്ചു.26-ാം മിനിറ്റിൽ സാവിയോയുടെ ഗോളിൽ ജിറോണ ലീഡുയർത്തി.39-ാം മിനിറ്റിൽ ഡച്ച് ഡിഫൻഡർ ഡെയ്‌ലി ബ്ലൈൻഡ് ആതിഥേയരുടെ ലീഡ് ഉയർത്തി. ആദ്യ പകുതിയുടെ അവസാന മിനിറ്റിൽ മൊറാട്ട അത്‌ലറ്റിക്കോയ്ക്ക് വേണ്ടി ഒരു ഗോൾ മടക്കി.53-ാം മിനിറ്റിൽ മൊറാട്ട തന്റെ മൂന്നാം ഗോളും നേടി അത്ലറ്റിക്കോക്ക് സമനില നേടിക്കൊടുത്തു. എന്നാൽ ഇഞ്ചുറി ടൈമിലെ ഉജ്ജ്വലമായ ഒരു സ്‌ട്രൈക്കിലൂടെ മാർട്ടിൻ ജിറോണയ്‌ക്ക് വിജയം ഉറപ്പിച്ചു. 19 മത്സരങ്ങളിൽ നിന്നും 38 പോയിന്റുമായി അത്ലറ്റികോ മാഡ്രിഡ് മൂന്നാം സ്ഥാനത്താണ്.

Rate this post