❝ വിങ്ങുകളിൽ ചിറകു വിരിച്ചു പറക്കുന്ന ഡച്ച് ഇതിഹാസം❞; ആര്യൻ റോബൻ |Arjen Robben

ആധുനിക ഫുട്ബോളിലെ ഏറ്റവും മികച്ച വിങ്ങർമാരിൽ ഒരാളായിരുന്നു ആര്യൻ റോബൻ. ചെൽസി, റയൽ മാഡ്രിഡ്, ബയേൺ മ്യൂണിച്ച് എന്നിവിടങ്ങളിൽ വിജയകരമായ കരിയർ പടുത്തുയർത്തിയ റോബൻ ഡച്ച് ഇതിഹാസ താരങ്ങളുടെ ഗണത്തിലാണ് പെടുന്നത്.2018/19 സീസണിനുശേഷം ഫുട്ബോളിൽനോട് വിട പറഞ്ഞെങ്കിലും കോവിഡ് -19 നഷ്ടങ്ങളിൽ നിന്ന് കരകയറാൻ സഹായിക്കുന്നതിനായി സീസണിന്റെ തുടക്കത്തിൽ ബോയ്ഹുഡ് ക്ലബ് എഫ്.സി ഗ്രോനിൻ‌ഗെനുമായി അദ്ദേഹം വന്നിരുന്നു.എന്നാൽ രണ്ടാം വരവിനു ശേഷം റോബൻ പെട്ടെന്ന് തന്നെ കളി മതിയാക്കിയിരിക്കുകയാണ്.

മൊട്ടയടിച്ച കഷണ്ടിത്തലയും മിന്നൽ പോലെ കുതിക്കുന്ന വേഗതയും. കൂടുതൽ ഒന്നും പറയേണ്ട ഈ രണ്ട് വിശേഷണങ്ങൾ മാത്രം മതി ആര്യൻ റോബൻ എന്ന ഡച്ച് ഫുട്ബോളറെ ഫുട്ബോൾ പ്രേമികൾ എന്നും ഓർത്തിരിക്കാൻ.90 വാരയിൽ കുമ്മായ വരകളാൽ അതിർത്തി തിരിച്ച കളിക്കളങ്ങളിൽ അപാരമായ സ്പീഡും,ഡ്രൈബ്ലിങ്ങും കാഴ്ച വെച്ച് മുന്നേറിയിരുന്ന ഡച്ച് ഇതിഹാസം എന്നും ആരാധകരുടെ ഇഷ്ട താരം തന്നെയായിരുന്നു.സ്‌പ്രിംഗിംഗ് കഴിവ്, ആകർഷകമായ വേഗത, അതിശയകരമായ ഇടത് കാൽ ,ഡ്രിബ്ലിംഗ് കഴിവുകൾ, പന്ത് നിയന്ത്രണം, ലോങ്ങ് റേഞ്ച് ഷോട്ടുകൾ എന്നിവയിലൂടെ തന്റെ തലമുറയിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായും ലോകത്തിലെ ഏറ്റവും മികച്ച വിംഗർമാരിൽ ഒരാളായും 38 കാരൻ കണക്കാക്കപെട്ടു.

2000-01 ൽ ഡച്ച് ക്ലബ് ഗ്രോനിൻ‌ഗെനിലൂടെയാണ് റോബൻ തന്റെ പ്രൊഫെഷണൽ കരിയർ തുടങ്ങുന്നത്. ക്ലബിനായി റോബെൻ 52 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. രണ്ട് വർഷത്തിന് ശേഷം പി‌എസ്‌വിയിൽ എത്തിയ താരം നെതർലൻഡിന്റെ യംഗ് പ്ലെയർ ഓഫ് ദ ഇയർ ആയി മാറി .പിഎസ് വി യെ 2003 ലെ എറെഡിവിസി കിരീടത്തിലേക്ക് നയിച്ച റോബൻ അവർക്കായി 75 കളികളിൽ നിന്ന് 21 ഗോളുകൾ നേടിയിട്ടുണ്ട്. തന്റെ വേഗതകൊണ്ട് ആരെയും കീഴ്പ്പെടുത്തുന്ന റോബന്റെ മികവ് പെട്ടെന്ന് തന്നെ യൂറോപ്യൻ ക്ലബ്ബുകളുടെ നോട്ടപുള്ളിയാക്കി മാറ്റി. 2004 ലെ യൂറോ കപ്പിൽ 20 കാരനായ റോബന്റെ പ്രകടനം ഏറെ ശ്രദ്ദിക്കപ്പെട്ടതോടെ വമ്പൻ ക്ലബ്ബുകൾ താരത്തിന്റെ പിന്നാലെ കൂടി.

2004 ൽ ഇംഗ്ലീഷ് ക്ലബ് ചെൽസിയിൽ എത്തിയ റോബൻ പെട്ടെന്ന് തന്നെ ആരാധകരുടെ പ്രിയങ്കര താരമായി മാറി. റോബന്റെ ചെൽസിയുടെ അരങ്ങേറ്റം പരിക്കിനെത്തുടർന്ന് വൈകി, പക്ഷേ ഫിറ്റ്നസിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം തുടർച്ചയായി രണ്ട് പ്രീമിയർ ലീഗ് കിരീടങ്ങൾ സ്വന്തമാക്കാൻ ചെൽസിയെ സഹായിക്കുകയും 2005 നവംബറിൽ പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദ മാസ്റ്റർ ആയി മാറുകയും ചെയ്തു. മൂന്നു വര്ഷം ചെൽസിയിൽ ചിലവഴിച്ച റോബൻ അവർക്കൊപ്പം രണ്ട് പ്രീമിയർ ലീഗ് കിരീടങ്ങളും രണ്ട് ലീഗ് കപ്പുകളും എഫ്എ കപ്പും നേടി. 106 മത്സരങ്ങളിൽ വിങ്ങർ ബ്ലൂസിനായി ജേഴ്സിയണിഞ്ഞു.പിന്നീട് 35 മില്യൺ ഡോളർ വിലമതിക്കുന്ന കൈമാറ്റത്തിലൂടെ റയൽ മാഡ്രിഡിലേക്ക് മാറിയെങ്കിലും രണ്ട് വർഷത്തിനുള്ളിൽ വെറും 65 കളികൾ മാത്രമാണ് കളിച്ചത്. റയലിനൊപ്പം ഒരു ലാ ലീഗ്‌ കിരീടവും നേടി.

2009 ഓഗസ്റ്റിൽ റോബൻ 25 മില്യൺ ഡോളർ നിരക്കിൽ ബയേൺ മ്യൂണിക്കിലേക്ക് റോബൻ ഫ്രഞ്ച് താരം ഫ്രാങ്ക് റിബറിയുമായി മികച്ച കൂട്ട്കെട്ട് പടുത്തുയർത്തി . ഇരുവരുടെയും കൂട്ടുകെട്ടിനെ റോബ്ബറി എന്നാണ് വിളിച്ചിരുന്നത്.മ്യൂണിക്കിലെ തന്റെ ആദ്യ സീസണിൽ ബയേൺ ലീഗ് കിരീടം നേടി ജർമൻ ചാമ്പ്യന്മാർക്കൊപ്പം പത്ത്‌ സീസൺ കളിച്ച ഡച്ച് താരം 309 കളികളിൽ നിന്ന് 144 ഗോളുകൾ നേടി. 2019 ജൂലൈയിൽ വിരമിക്കുന്നതിനുമുമ്പ് ബയേൺ എട്ട് ബുണ്ടസ്ലിഗ കിരീടങ്ങളും അഞ്ച് ജർമ്മൻ കപ്പുകളും ചാമ്പ്യൻസ് ലീഗും ഉൾപ്പെടെ 20 ട്രോഫികൾ നേടി.2013 ലെ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റോബൻ വിജയ ഗോൾ നേടുകയും ചെയ്തു.

2014 ൽ, ഫിഫ്പ്രോ വേൾഡ് ഇലവൻ, യുവേഫ ടീം ഓഫ് ദ ഇയർ, ബാലൺ ഡി ഓറിൽ നാലാം സ്ഥാനം എന്നിവ നേടി. 2003 ൽ 19 വയസുകാരനായി അരങ്ങേറ്റം കുറിച്ച ശേഷം നെതർലാൻഡിനായി 97 മത്സരങ്ങളിൽ പങ്കെടുത്തു. 2010 ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് തോൽവി വഴങ്ങി നാല് വർഷത്തിന് ശേഷം ബ്രസീലിൽ മൂന്നാം സ്ഥാനത്തെത്തുകയും ചെയ്തു.2004, 2008, 2012 യുവേഫ യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിലും 2006, 2010, 2014 ഫിഫ ലോകകപ്പുകളിലും റോബൻ കളിച്ചു.

246 ഗോളുകൾ, 195 അസിസ്റ്റുകൾ, 30 ട്രോഫികൾ എന്നി കണക്കുകൾ ഉപയോഗിച്ച്റോബനെ ഒരിക്കലും അളക്കാൻ സാധിക്കുകയില്ല. കണക്കുകളേക്കാൾ മുകളിലാണ് റോബൻ കളിയിൽ വരുത്തിയ സ്വാധീനം. സ്ഥിതി വിവരകണക്കുകൾ ഒരിക്കലും റോബന്റെ കരിയറിന് നീതി കൊടുക്കുകയില്ല. അതിശയകരമാംവിധം ലോകത്തെ വിസ്മയിപ്പിക്കുന്ന ഒരു കരിയർ തന്നെയായിരുന്നു റോബന്റെ. കളിക്കളത്തിൽ നിന്നും വിരമിച്ചെങ്കിലും വിങ്ങുകളിലൂടെ ചാട്ടുളി പോലെ കുതിക്കുന്ന റോബന്റെ ഫുട്ബോൾ ചരിത്രം ലോകം അവസാനിക്കുന്നിടത്തോളം ഫുട്ബോൾ പാണന്മാർ പാടി നടക്കും എന്നുറപ്പാണ്.

Rate this post