“തകർപ്പൻ ജയങ്ങളുമായി മാഞ്ചസ്റ്റർ യുനൈറ്റഡും ,യുവന്റസും ,എ സി മിലാനും; ബയേണിന് സമനില”

തകർപ്പൻ ഫോമിൽ തിരിച്ചെത്തിയ സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയുടെ ഹാട്രിക് മികവിൽ പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ത്രസിപ്പിക്കുന്ന ജയം. ടോട്ടൻഹാമിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് റെഡ് ഡെവിൾസ് തകർത്തത്ത്‌. കളിയുടെ 12ആം മിനുട്ടിൽ ഒരു ലോങ് റേഞ്ചറിലൂടെ റൊണാൾഡോ ലോറിസിനെ കീഴ്പ്പെടുത്തി. ഈ ഗോളിന് 35ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ഹാരി കെയ്ൻ മറുപടി പറഞ്ഞു. അലക്സ് ടെല്ലസിന്റെ ഒരു ഹാൻഡ് ബോളിനായിരുന്നു ഈ പെനാൾട്ടി ലഭിച്ചത്.

38ആം മിനുട്ടിൽ റൊണാൾഡോ വീണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡിനെ മുന്നിൽ എത്തിച്ചു. സാഞ്ചോയുടെ പാസിൽ നിന്നായിരുന്നു റൊണാൾഡോയുടെ രണ്ടാം ഗോൾ. മത്സരത്തിന്റെ രണ്ടാം പകുതിയിൽ 72ആം മിനുട്ടിൽ സെൽഫ് ഗോളിലൂടെ സ്പർസ് വീണ്ടും യുണൈറ്റഡിനൊപ്പം എത്തി. മഗ്വയർ ആയിരുന്നു സെൽഫ് ഗോൾ വഴങ്ങിയത്.81ആം മിനുട്ടിൽ ടെല്ലസിന്റെ കോർണറിൽ നിന്ന് ഒരു പവർ ഫുൾ ഹെഡർ. സ്കോർ 3-2.2008ന് ശേഷം ആദ്യമായാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഹാട്രിക് സ്വന്തമാക്കുന്നത്. റോണോയുടെ ഇതിഹാസ തുല്യമായ കരിയറിലെ 59 ആം ഹാട്രിക് കൂടിയാണ് സ്പർസിനെതിരെ ഇന്ന് പിറന്നത്. ജയത്തോടെ 50 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് വീണ്ടും പ്രീമിയർ ലീഗിൽ നാലാം സ്ഥാനത്തെത്തി.

ഇറ്റാലിയൻ സിരി എ യിൽ സാംപ്‌ഡോറിയയിൽ 3-1ന് പരാജയപ്പെടുത്തി യുവന്റസ്. ജയത്തോടെ മാസിമിലിയാനോ അല്ലെഗ്രിയുടെ ടീം ഇപ്പോൾ സീരി എയിൽ നാലാം സ്ഥാനത്തേക്ക് ഉയർന്നു.ഇരട്ട ഗോളുകളുമായി മൊറാട്ട ഇന്ന് യുവന്റസ് ഹീറോ ആയി.മായ യോഷിദയുടെ സെൽഫ് ഗോളിൽ 23 ആം മിനുട്ടിൽ യുവന്റസ് ലീഡ് നേടി. 34 ആം മിനുട്ടിൽ പെനാൽറ്റിയിൽ നിന്നും മൊറാട്ട സ്കോർ 2 -0 ആക്കി ഉയർത്തി. 74 ആം മിനുട്ടിൽ ആഡ്രിയൻ റാബിയോട്ടിന്റെ ഹാൻഡ്‌ബോളിന് സാംപ്‌ടോറിയ പെനാൽറ്റി നേടിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. 84 ആം മിനുട്ടിൽ പകരക്കാരനായി ഇറങ്ങിയ അബ്ദുൽഹമിദ് സാബിരിയുടെ ഫ്രീകിക്ക് സാംപ്‌ഡോറിയയെ മത്സരത്തിലേക്ക് തിരികെ എത്തിച്ചെങ്കിലും 88 ആം മിനുട്ടിൽ മൊറാട്ടയുടെ ഗോൾ യുവന്റസിന്റെ വിജയമുറപ്പിച്ചു.ഈ വിജയത്തോടെ യുവന്റസ് ലീഗിൽ 56 പോയിന്റുമായി നാലാമത് നിൽക്കുകയാണ്.

മറ്റൊരു മത്സരത്തിൽ എംപോളിയെ എതിരില്ലാത്ത ഒരു ഗോളിന് കീഴ്പെടുത്തി ഒന്നാം സ്ഥാനം ഊട്ടിയുറപ്പിച്ചിരിക്കുകയാണ് എസി മിലൻ. 19 ആം മിനുട്ടിൽ പിയറി കലുലുവിന്റെ ഗോളിലാണ് മിലാൻ വിജയം നേടിയത്.വിജയത്തോടെ എസി മിലാൻ സീരി എയിൽ തങ്ങളുടെ ലീഡ് അഞ്ച് പോയിന്റായി ഉയർത്തി. ഒന്നാം സ്ഥാനത്തുള്ള മിലാണ് 29 മത്സരങ്ങളിൽ നിന്ന് 63 പോയിന്റാണുള്ളത് മിലാനേക്കാൾ രണ്ടു മത്സരം കുറവ് കളിച്ച ഇന്ററിന് 58 പോയിന്റും 28 മത്സരങ്ങളിൽ നിന്നും നാപോളിക്ക് 57 പോയിന്റുമുണ്ട്.

ബുണ്ടസ്‌ലിഗ ലീഡർമാരായ ബയേൺ മ്യൂണിക്കിനെ സമനിലയിൽ തളച്ച് എസ്ജി ഹോഫെൻഹൈം. ഇരു ടീമുകളും മത്സരത്തിൽ ഓരോ ഗോളാണ് നേടിയത്.തുടർച്ചയായ 10-ാം ലീഗ് കിരീടം പിന്തുടരുന്ന ബവേറിയൻസ്, കഴിഞ്ഞ ആഴ്ച ബയേർ ലെവർകൂസണുമായി സമനില വഴങ്ങുകയും ചെയ്തിരുന്നു.അവരുടെ അവസാന അഞ്ച് ലീഗ് മത്സരങ്ങളിൽ രണ്ടെണ്ണം മാത്രമാണ് ജയിക്കാനായത്.32-ാം മിനിറ്റിൽ ക്രിസ്റ്റോഫ് ബൗംഗാർട്ട്നറുടെ വോളിയിൽ ഹോഫെൻഹൈം ലീഡ് നേടി.ബയേണിന്റെ തോമസ് മുള്ളർ രണ്ടുതവണ പന്ത് വലയിലെത്തിചെങ്കിലും ഓഫ്‌സൈഡ് വിളിച്ചു.

ഒന്നാമത്തെ പകുതി അവസാനിക്കുന്നതിനു മുൻപ് ജോഷ്വ കിമ്മിച്ചിന്റെ കോർണറിൽ ഹെഡ് ചെയ്തു റോബർട്ട് ലെവൻഡോവ്‌സ്‌കി സമനില ഗോൾ നേടി.വിജയ ഗോൾ നേടാൻ നിരവധി അവസരങ്ങൾ ബയേണിന് ലഭിച്ചെങ്കിലും ഒന്നും മുതലാക്കാനായില്ല,26 മത്സരങ്ങളിൽ നിന്ന് 60 പോയിന്റുമായി ബയേൺ ഒന്നാമതും ബൊറൂസിയ ഡോർട്ട്മുണ്ട്, 24 ൽ നിന്ന് 50 പോയിന്റുമായി രണ്ടാമതുമാണ്.

Rate this post