യുഎസ്എക്കെതിരെ വിരസമായ സമനിലയുമായി ഇംഗ്ലണ്ട് ,ഇക്വഡോറുമായി സമനിലയുമായി രക്ഷപെട്ട് നെതർലാൻഡ്സ് |Qatar 2022

ഖത്തർ ലോകകപ്പിൽ ഇന്നലെ നടന്ന മത്സരങ്ങളിൽ യൂറോപ്യൻ വമ്പന്മാരായ ഹോളണ്ടിനും ഇംഗ്ലണ്ടിനും സമനിലക്കുരുക്ക്. ഗ്രൂപ് ബി യിൽ അൽ ഖോറിലെ അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അമേരിക്ക ശക്തരായ ഇംഗ്ലണ്ടിനെ ഗോൾ രഹിത സമനിലയിൽ തളച്ചു. സമനില ആണെങ്കിലും രണ്ട് കളികളിൽ നിന്ന് നാല് പോയിന്റുമായി ടേബിളിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ഇംഗ്ലണ്ട്.

ആദ്യകളിയില്‍ ഇറാനെതിരേ നേടിയ തകര്‍പ്പന്‍ ജയത്തിന്റെ ആത്മവിശ്വാസത്തില്‍ ഇറങ്ങിയ ഇംഗ്ലണ്ടിനെതിരേ കൃത്യമായി ഗെയിം പ്ലാനോട് കൂടിയാണ് അമേരിക്ക ഇറങ്ങിയത്. ഇംഗ്ലണ്ടിന്റെ പേരുകേട്ട മുന്നേറ്റ നിരക്ക് ഒരു അവസരം നൽകാതെ അവർ വരിഞ്ഞു മുറുക്കി.മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ഇംഗ്ലണ്ട് മികച്ച അവസരം കണ്ടെത്തിയെങ്കിലും ക്യാപ്റ്റൻ ഹാരി കെയ്‌നിന്റെ ഹെഡ്ഡർ പോസ്റ്റിന് പുറത്തേക്ക് പോയി.യുഎസ്എയുടെ ആദ്യ മത്സരത്തില്‍ വല കുലുക്കിയ തിമോത്തി വിയ രണ്ടാമത്തെ കളിയിലും അവസരം സൃഷ്ടിച്ചു. വിയയില്‍ നിന്ന് ലഭിച്ച ക്രോസ് പക്ഷേ വെസ്റ്റണ്‍ മക്കെനിക്ക് ഗോള്‍വലയിലേക്ക് എത്തിക്കാനായില്ല.

ക്രിസ്റ്റിയന്‍ പുലിസിച്ചിന്റെ ഷോട്ടും പുറത്തേക്ക് പോയത് യുഎസ്എയ്ക്ക് തിരിച്ചടിയായി. രണ്ടാം പകുതിയില്‍ ഇംഗ്ലണ്ട്, യുഎസ്എ താരങ്ങള്‍ ഗോള്‍ അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഫലമുണ്ടായില്ല.ലോകകപ്പിൽ ഇതുവരെയും ഇംഗ്ലണ്ടിന് അമേരിക്കക്കെതിരെ വിജയിക്കാൻ കഴിഞ്ഞിട്ടില്ല .2022ൽ ഖത്തറിൽ നാല് പോയിന്റുള്ള ഹാരി കെയ്‌നിന്റെ ടീം ഗ്രൂപ്പ് ബി പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി. ഇത്രയും കളികളിൽ നിന്ന് രണ്ട് പോയിന്റുള്ള യുഎസ്എ മൂന്നാമതാണ്. വെള്ളിയാഴ്ച വെയ്ൽസിനെതിരെ ജയിച്ച ഇറാൻ മൂന്ന് പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.

ഗ്രൂപ്പ് എയിലെ നെതര്‍ലന്‍ഡ്‌സ്-ഇക്വഡോര്‍ പോര് 1-1നാണ് അവസാനിച്ചത്. ആറാം മിനിറ്റില്‍ ഗാക്‌പോ വല കുലുക്കി നെതര്‍ലന്‍ഡ്‌സിനെ മുന്‍പിലെത്തിച്ചു. സെനഗലിന് എതിരായ നെതര്‍ലന്‍ഡ്‌സിന്റെ ആദ്യ കളിയിലും ഗാക്‌പോ പന്ത് വലയിലെത്തിച്ചിരുന്നു. ആദ്യ മിനിറ്റുകളില്‍ തന്നെ ഗോള്‍ വഴങ്ങിയതോടെ സെനഗലും ആക്രമണം കടുപ്പിച്ചു. ആദ്യ പകുതിയുടെ അധിക സമയത്ത് ഇക്വഡോര്‍ സമനില ഗോള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഓഫ് സൈഡില്‍ തട്ടി അത് അകന്നു. പക്ഷേ രണ്ടാം പകുതി ആരംഭിച്ച ഉടനെ തന്നെ സമനില ഗോള്‍ പിടിക്കാന്‍ ഇക്വഡോറിന് സാധിച്ചു.

49ാം മിനിറ്റില്‍ വലെന്‍സിയയാണ് വല കുലുക്കിയത്.ഞായറാഴ്ച ആതിഥേയരായ ഖത്തറിനെതിരെ ഇക്വഡോറിന്റെ 2-0 ലോകകപ്പ് ഓപ്പണറിൽ രണ്ട് ഗോളുകളും നേടിയ വലൻസിയ ആറാം ലോകകപ്പ് ഗോൾ നേടി. ഗോണ്‍സാലോ പ്ലാറ്റയുടെ ഷോട്ട് ബാറില്‍ തട്ടിയകന്നില്ലായിരുന്നു എങ്കില്‍ നെതര്‍ലന്‍ഡ്‌സിന് എതിരെ ജയത്തിലേക്കും ഇക്വഡോറിന് എത്താന്‍ സാധിക്കുമായിരുന്നു.ഗ്രൂപ്പ് എയിൽ നാല് പോയിന്റുമായി ഇക്വഡോറും നെതർലാൻഡും ഒന്നാം സ്ഥാനം പങ്കിടുന്നു.

Rate this post