അവസാന മിനുട്ടിലെ വണ്ടർ ഗോളിൽ ബ്രസീലിനെ പിടിച്ചുകെട്ടി വെനിസ്വേല |Brazil

ലോകകപ്പ് യോഗ്യത മത്സരത്തിൽ കരുത്തരായ ബ്രസീലിനെ സമനിലയിൽ തളച്ച് വെനിസ്വേല. ഇരു ടീമുകളും ഓരോ ഗോൾ വീതമാണ് മത്സരത്തിൽ നേടിയത്. 86 ആം മിനുട്ടിൽ എഡ്വേർഡ് ബെല്ലോ നേടിയ അക്രോബാറ്റിക് ഗോളാണ് വെനിസ്വേലക്ക് സമനില നേടിക്കൊടുത്തത്. വിരസമായ ആദ്യ പകുതിക്ക് ശേഷം ഗബ്രിയേലിന്റെ ഗോളാണ് ബ്രസീലിന് ലീഡ് നേടിക്കൊടുത്തത്.ഇതോടെ പരാഗ്വേക്കെതിരെ ഒരു ഗോൾ ജയം നേടിയ അര്ജന്റീന ബ്രസീലിനെ മറികടന്ന് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനം നേടുകയും ചെയ്തു.

ബ്രസീലിന്റെ മുന്നേറ്റത്തോടെ വെനിസ്വേലക്കെതിരായ മത്സരം ആരംഭിച്ചത് . വിനീഷ്യസ് ജൂനിയർ – നെയ്മർ – റോഡ്രിഗോ – റിചാലിസൺ എന്നിവരടങ്ങുന്ന ശക്തമായ മുന്നേറ്റ നിരയെയാണ് ബ്രസീൽ മത്സരത്തിൽ അണിനിരത്തിയത്. 13 ആം മിനുട്ടിൽ നെയ്മറുടെ മികച്ചൊരു ഷോട്ട് ക്രോസ്ബാറിന് മുകളിലൂടെ പോയി. 21 ആം മിനുട്ടിൽ ബോക്‌സിന് പുറത്ത് നിന്നും പാസ് സ്വീകരിച്ച് റോഡ്രിഗോ തൊടുത്ത ഷോട്ട് തടയാൻ വെനിസ്വേല കീപ്പർ റാഫേൽ റോമോ ഒരു റിഫ്ലെക്‌സീവ് സേവ് പുറത്തെടുത്തു.

ആദ്യ പകുതിയിൽ ബ്രസീലിന്‌ കാര്യമായ ഗോൾ അവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചില്ല. ബ്രസീലിയൻ മുന്നേറ്റങ്ങൾ വെനിസ്വേലയൻ പ്രതിരോധം വിദഗ്ദമായി തടയുകയും ചെയ്തു. എന്നാൽ രണ്ടാം പകുതിയിൽ മികച്ച ഫുട്ബോൾ കളിക്കുന്ന ബ്രസീലിനെയാണ് കാണാൻ കഴിഞ്ഞത്. 49 ആം മിനുട്ടിൽ നെയ്‌മറുടെ ഒരു ഗോൾ ശ്രമം വെനിസ്വേല കീപ്പർ റാഫേൽ റോമോ രക്ഷപെടുത്തുകയും ബ്രസീലിന് അനുകൂലമായി കോർണർ ലഭിക്കുകയും ചെയ്തു. നെയ്മർ എടുത്ത കോർണറിൽ നിന്നും ഗബ്രിയേലിന്റെ ക്ലോസ് റേഞ്ചിൽ നിന്നുള്ള ബുള്ളറ്റ് ഹെഡർ വെനിസ്വേലയൻ വല കുലുക്കുകയും ബ്രസീലിന് ലീഡ് നേടികൊടുക്കുകയും ചെയ്തു.

62 ആം മിനുട്ടിൽ കോർണറിൽ നിന്നും വെനിസ്വേലയൻ താരം വിൽക്കർ ഏഞ്ചലിന്റെ ഹെഡ്ഡർ തടയാൻ എഡേഴ്സൺ ഒരു മികച്ച റിഫ്ലെക്സ് സേവ് പുറത്തെടുത്തു. 72 ആം മിനുട്ടിൽ വിനീഷ്യസ് ജൂനിയർ ബ്രസീലിന്റെ രണ്ടാം ഗോൾ നേടിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. തൊട്ടു പിന്നാലെ വിനിഷ്യസിന്റെ പാസിൽ നിന്നുമുള്ള റോഡ്രിഗോയുടെ ഷോട്ട് പോസ്റ്റിനൊരുമി പുറത്തേക്ക് പോയി.

ബ്രസീലിനെ ഞെട്ടിച്ച് കൊണ്ട് 86 ആം മിനുട്ടിൽ മനോഹരമായ ഗോളിലൂടെ വെനിസ്വേല സമനില പിടിച്ചു. വലതു വിങ്ങിൽ നിന്നും ബോക്സിലേക്ക് കൊടുത്ത ക്രോസ്സ് എഡ്വേർഡ് ബെല്ലോ സിസർ കിക്കിലൂടെ ബ്രസീലിയൻ വലയിലെത്തിച്ചു. അവസാന മിനിറ്റുകളിൽ വിജയ ഗോളിനായി ബ്രസീൽ കഠിനമായി ശ്രമിച്ചുകൊണ്ടിരുന്നു.

2.5/5 - (2 votes)