മെസിയുടെ റെക്കോർഡിന്റെ കഥകൾ അവസാനിക്കുന്നില്ല, ക്ളോസെ, റൊണാൾഡോ, മുള്ളർ എന്നിവർക്കൊപ്പമെത്തി അർജന്റീന നായകൻ |Qatar 2022 |Lionel Messi

ഖത്തർ ലോകകപ്പ് ഒരിക്കൽ കൂടി ലയണൽ മെസിയുടെ അസാമാന്യമായ പ്രകടനം കണ്ട ദിവസമായിരുന്നു ഇന്നലത്തേത്. ഒരു ഗോളും ഒരു അസിസ്റ്റുമായി നായകൻ നിറഞ്ഞാടിയ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയം അർജന്റീന സ്വന്തമാക്കി. ക്രൊയേഷ്യയെ കീഴടക്കിയതോടെ കരിയറിൽ രണ്ടാമത്തെ ലോകകപ്പിന്റെ ഫൈനലിൽ കളിക്കാനും ലയണൽ മെസിക്ക് കഴിഞ്ഞു. ഞായറാഴ്‌ച രാത്രി നടക്കുന്ന ഫൈനലിൽ കൂടി വിജയം നേടിയാൽ കരിയറിൽ ആദ്യമായി ലോകകപ്പിൽ മുത്തമിടാൻ ലയണൽ മെസിക്ക് കഴിയും.

ഇന്നലത്തെ മത്സരത്തിൽ തകർപ്പൻ പ്രകടനം നടത്തിയതോടെ നിരവധി റെക്കോർഡുകളാണ് മെസി സ്വന്തമാക്കിയത്. ഇതിൽ പല റെക്കോർഡുകളുടെയും വിവരങ്ങൾ അപ്പൊൾ തന്നെ പുറത്തു വന്നിരുന്നു. ലോകകപ്പിൽ ഏറ്റവുമധികം ഗോൾ നേടിയ അർജന്റീന താരമെന്ന ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോർഡിനെ മെസി മറികടന്നതും ലോകകപ്പിൽ ഏറ്റവുമധികം അസിസ്റ്റുകൾ നേടിയ അർജന്റീന താരമെന്ന മറഡോണയുടെ റെക്കോർഡിനൊപ്പം എത്തിയതും ഇതിൽ ഉൾപ്പെടുന്നു.

എന്നാൽ മെസിയുടെ കൂടുതൽ റെക്കോർഡുകളുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഇന്നലത്തെ മത്സരത്തോടെ ലോകകപ്പ് മത്സരങ്ങളിൽ പതിനൊന്നു ഗോളും എട്ട് അസിസ്റ്റുമാണ് മെസിക്ക് സ്വന്തമായുള്ളത്. ലോകകപ്പിൽ ഏറ്റവുമധികം ഗോളുകളിൽ പങ്കാളിയായ രണ്ടാമത്തെ താരമെന്ന റെക്കോർഡിനൊപ്പം മെസിയെത്തി. 16 ഗോളും മൂന്ന് അസിസ്റ്റുമുള്ള ക്ളോസെ, 15 ഗോളും 4 അസിസ്റ്റുമുള്ള റൊണാൾഡോ നാസറിയോ, 14 ഗോളും 5 അസിസ്റ്റുമുള്ള യെർദ് മുള്ളർ എന്നിവർക്കൊപ്പമാണ്‌ മെസി എത്തിയത്.

ഈ നേട്ടത്തിൽ ബ്രസീലിയൻ ഇതിഹാസം പേലെയാണ് മുന്നിലുള്ളത്. പന്ത്രണ്ട് ഗോളും എട്ട് അസിസ്റ്റും അദ്ദേഹം സ്വന്തമാക്കി. ഫൈനലിൽ ഒരു ഗോളോ അസിസ്റ്റോ നേടിയാൽ ഈ റെക്കോർഡിൽ പേലെക്കൊപ്പമെത്താൻ മെസിക്ക് കഴിയും. ഗ്രൂപ്പ് ഘട്ടത്തിലും നോക്ക്ഔട്ടിലെ ഓരോ മത്സരങ്ങളിലും ഗോൾ കണ്ടെത്തിയ മെസിക്ക് അതിനു കഴിയുമെന്നു തന്നെയാണ് ആരാധകർ വിശ്വസിക്കുന്നത്.

മറ്റൊരു നേട്ടം ഏറ്റവുമധിക ലോകകപ്പ് മത്സരങ്ങളിൽ ഗോളും അസിസ്റ്റും സ്വന്തമാക്കിയ താരമെന്നതാണ്. ഇതുവരെ നാല് ലോകകപ്പ് മത്സരങ്ങളിൽ മെസി ഗോളും അസിസ്റ്റും സ്വന്തമാക്കി. മറ്റൊരു താരത്തിനും ഇതിനു കഴിഞ്ഞിട്ടില്ല. അതിൽ മൂന്നു മത്സരങ്ങളും ഈ ലോകകപ്പിലാണ് നടന്നത്. ഇതിനു പുറമെ ഏറ്റവുമധികം ലോകകപ്പ് മത്സരങ്ങൾ കളിച്ച ജർമൻ താരം ലോതർ മാത്തേവൂസിനെ റെക്കോർഡിനൊപ്പവും മെസിക്കെത്താൻ കഴിഞ്ഞു. ഇരുപത്തിയഞ്ചു മത്സരങ്ങളാണ് രണ്ടു താരങ്ങളും കളിച്ചത്. ഫൈനലിൽ ഇതിനെ മറികടക്കാൻ മെസിക്ക് അവസരമുണ്ട്.

Rate this post