
❝ യൂറോക്ക് ശേഷം ട്രാൻസ്ഫർ മാർക്കറ്റിൽ ചലനം സൃഷ്‌ടിച്ച താരങ്ങൾ ❞
യൂറോ 2020 അവസാനിച്ചതോടെ ഗോള്‍ഡന്‍ ബൂട്ട് ക്രിസ്റ്റിയാനോ റൊണാള്‍ഡോ സ്വന്തമാക്കിയപ്പോള്‍ പ്ലയര്‍ ഓഫ് ദി ടൂര്‍ണ്ണമെന്റ് പുരസ്‌കാരം ഇറ്റാലിയന്‍ ഗോളി ഡൊണരുമ്മയും സ്വന്തമാക്കിയിരുന്നു. എന്നാല്‍ നിരവധി താരങ്ങള്‍ പ്രകടനം കൊണ്ട് ലോക ഫുട്‌ബോള്‍ ആരാധകരുടെ മനസ്സില്‍ ഇടം നേടിയിരുന്നു. പ്രീക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും സെമിയിലുമായി ഇവരുടെ ടീം പരാജയപ്പെട്ടെങ്കിലും ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ ഇവരാണ് മുന്നിലുള്ളത്.ജൂണ്‍ 9നാണ് സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ തുറന്നത്. ഇതിനൊപ്പം യൂറോയുമെത്തി. ഇതോടെ യൂറോയ്ക്ക് മുന്‍പ് ട്രാന്‍സ്ഫര്‍ വിപണിയില്‍ അനക്കമില്ലാതെ കിടന്ന പല ഫുട്‌ബോള്‍ താരങ്ങളേയും തേടി ക്ലബുകളുടെ പിടിവലിയും തുടങ്ങി.യൂറോ കപ്പിലൂടെ തങ്ങളുടെ കഴിവ് ലോകത്തിന് മുന്‍പിലേക്ക് വെച്ച ഒരുപിടി താരങ്ങളുമുണ്ട്.യൂറോ കപ്പിലൂടെ ട്രാന്‍സ്ഫര്‍ വിപണിയില്‍ ചലനം സൃഷ്ടിച്ച താരങ്ങള്‍ ഇവരാണ്
മാനുല്‍ ലോക്ടെല്ലി(ഇറ്റലി): മധ്യനിര താരമായ ലോക്ടെല്ലി മാര്‍ക്കോ വെറാറ്റിക്ക് പകരമായാണ് ടീമിലെത്തിയത്.ലഭിച്ച അവസരങ്ങളില്‍ മികവ് പ്രകടിപ്പിച്ച താരം രണ്ട് ഗോളും നേടിയിരുന്നു. ആദ്യ രണ്ട് ഗ്രൂപ്പ് മത്സരത്തിലും സ്റ്റാര്‍ട്ടിങ് ഇലവനില്‍ ലോക്കറ്റല്ലി ഇടംപിടിച്ചു. സ്വിറ്റ്‌സര്‍ലാന്‍ഡിനെ തകര്‍ത്തപ്പോള്‍ രണ്ട് ഗോളുകളാണ് ലോക്കറ്റെല്ലിയില്‍ നിന്ന് വന്നത്. 23കാരനായ സസുഓള താരത്തിനായി യുവന്റസും ആഴ്‌സണലുമാണ് മല്‍സരിക്കുന്നത്.
ഡെന്‍സെല്‍ ഡംഫ്രിസ്(നെതര്‍ലാന്റ്‌സ്): ഡച്ച് ക്ലബ്ബ് പിഎസ് വി ഐന്തോവന്‍ ക്യാപ്റ്റനായ ഡംഫ്രിസിനായി മുന്നിലുള്ളത് ബെനിറ്റ്‌സിന്റെ എവര്‍ട്ടണാണ്. യൂറോയിലെ ആദ്യ രണ്ട് മല്‍സരങ്ങളില്‍ ഓറഞ്ച് പടയ്ക്കായി സ്‌കോര്‍ ചെയ്തിരുന്നു.യൂറോയില്‍ ഏറെ ദൂരം മുന്‍പോട്ട് പോവാന്‍ സാധിച്ചില്ലെങ്കിലും ഡച്ച് പടയുടെ മുന്നേറ്റങ്ങളെല്ലാം ഈ താരത്തിലൂടെ ആയിരുന്നു.വലത് വിങ്ങിലെ ഡംഫ്രീസിന്റെ ഓട്ടം എതിരാളികളെ അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരുന്നു.

പാട്രിക്ക് ഷിക്ക്(ചെക്ക് റിപ്പബ്ലിക്ക്): യൂറോയിലെ വണ്ടര്‍ ഗോളിന്റെ ഉടമ. യൂറോയില്‍ അഞ്ച് ഗോളുകളാണ് താരം നേടിയത്. സ്‌കോട്ട്‌ലാന്റിനെതിരേയായിരുന്നു താരത്തിന്റെ വണ്ടര്‍ ഗോള്‍. ഗോള്‍ഡന്‍ ബൂട്ട് മല്‍സരത്തില്‍ റൊണാള്‍ഡോയ്ക്ക് ഒപ്പമായിരുന്നു. എന്നാല്‍ കൂടുതല്‍ അസിസ്റ്റുകളുടെ പിന്‍ബലത്തില്‍ റൊണാള്‍ഡോ ബൂട്ട് സ്വന്തമാക്കുകയായിരുന്നു. 25കാരനായ താരം ബയേണ്‍ ലെവര്‍കൂസിനായാണ് കളിക്കുന്നത്. ലിവര്‍പൂള്‍, എവര്‍ട്ടന്‍, ആസ്റ്റന്‍ വില്ല, ബയേൺ മ്യൂണിക്ക് ക്ലബുകളാണ് ഷിക്കിനെ ലക്ഷ്യമിടുന്നത്.
മിഖേല്‍ ഡംസ്ഗാര്‍ഡ്(ഡെന്‍മാര്‍ക്ക്): ഇറ്റാലിയന്‍ ക്ലബ്ബ് സംമ്പഡോറിയ ഫോര്‍വേഡിനായി വലവിരിച്ചിരിക്കുന്നത് പ്രധാനമായും മാഞ്ചസ്റ്റർ സിറ്റിയാണ് . 21 കാരനായ താരത്തിന് ലിവര്‍പൂളിനും താല്‍പ്പര്യമുണ്ട്.സെമി വരെയുള്ള ഡെന്‍മാര്‍ക്കിന്റെ കുതിപ്പിലെ പ്രധാനിയായിരുന്നു. സെമിയിലെ ഇംഗ്ലണ്ടിനെതിരായ താരത്തിന്റെ ഫ്രീകിക്ക് പ്രശ്‌സതമായിരുന്നു.
അലക്‌സാണ്ടര്‍ ഇസാക്ക് (സ്വീഡൻ ): ഇബ്രാഹിമോവിച്ച് ഉള്‍പ്പെടെയുള്ള വമ്പന്മാരോടാണ് സ്വീഡിഷ് താരം ഇസാക്കിനെ താരതമ്യപ്പെടുത്തുന്നത്. യൂറോയില്‍ ഗോള്‍ വല കുലുക്കാന്‍ സാധിച്ചില്ലെങ്കിലും കയ്യടി നേടിയാണ് താരത്തിന്റെ മടക്കം. സ്‌പെയ്‌നെ ഗോള്‍ രഹിത സമനിലയില്‍ കുരുക്കിയ കളിയിലും താരം കയ്യടി നേടി.21കാരനായ താരത്തിനായി ആഴ്‌സണല്‍ ട്രാന്‍സ്ഫര്‍ വിപണിയില്‍ ഇറങ്ങുന്നതായാണ് സൂചന

റോബിന്‍ ഗൊസന്‍സ്(ജര്‍മ്മനി) : യൂറോയിൽ ജർമനിയുടെ കുതിപ്പിൽ 26 കാരൻ ലെഫ്റ്റ് ബാക്ക് വഹിച്ച പങ്ക് ചെറുതല്ല. പോർചുഗലിനെതിരെയുള്ള മത്സരം മാത്രം മതിൽ അറ്റ്ലാന്റ താരത്തിന്റെ പ്രതിഭ മനസ്സിലാക്കാൻ. യൂറോയില്‍ രണ്ട് ഗോളും ഒരു അസിസ്റ്റു താരം നേടി. ബാഴ്സലോണ അടക്കമുള്ള വമ്പന്മാർ താരത്തിന്റെ പിന്നാലെ തന്നെയുണ്ടായിരുന്നു.
റെനറ്റോ സാഞ്ചസ്(പോര്‍ച്ചുഗല്‍) : യൂറോയിൽ പോർചുഗലിനായി തിളങ്ങിയായ മിഡ്ഫീൽഡർ റെനാറ്റോ സാഞ്ചെസിനെ ടീമിലെത്തിക്കാൻ ഒരുങ്ങുന്നത് ബാർസയാണ്. ലോണിലാവും താരം ക്യാമ്പ് നൗവിൽ എത്തുക. ഫ്രഞ്ച് ക്ലബ് ലില്ലെയുടെ താരമാണ്.
എമിൽ ഫോഴ്‌സ് ബെർഗ് (സ്വീഡൻ ): യൂറോയിൽ നാല് ഗോളുമായി സ്വീഡിഷ് നിരയിൽ തിളങ്ങിയ താരമാണ് ഫോഴ്‌സ്ബെർഗ്. ബയേൺ മ്യൂണിക്ക് ഈ ലൈപ്‌സിഗ് താരത്തിൽ തലപര്യം പ്രകടിപ്പിച്ചിരുന്നു.ലിവര്‍പൂള്‍, ആഴ്‌സണല്‍ ക്ലബ്ബുകളും താരത്തിൽ താല്പര്യം കാണിച്ചിരുന്നു.