ഖത്തറിനെതിരെ ഇക്വഡോർ നേടിയ ഗോൾ ഓഫ്‌സൈഡ് ആയതെങ്ങനെ ? |Qatar 2022

ഖത്തർ വേൾഡ് കപ്പിലെ ഉത്ഘാടന മത്സരത്തിൽ വിജയവുമായി ഇക്വഡോർ.അൽ ഖോലിലെ അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആതിഥേയരായ ഖത്തറിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇക്വഡോർ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ ഇന്നർ വലൻസിയ നേടിയ ഇരട്ട ഗോളുകളുടെ പിൻബലത്തിലാണ് ഇക്വഡോർ വിജയം നേടിയത്. രണ്ടാം പകുതിയിൽ ഖത്തർ ഗോൾ മടക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

മത്സരം ആരംഭിച്ച് 270 സെക്കന്റുകള്‍ക്കുളളില്‍ എക്വഡോര്‍ വലകുലുക്കി. എക്വഡോര്‍ സ്‌ട്രൈക്കര്‍ എന്നെര്‍ വലന്‍സിയയാണ് ഗോളടിച്ചത്. എക്വഡോര്‍ ആരാധകര്‍ ആഘോഷം തുടങ്ങി. എന്നാല്‍ ആരാധകരുടെ ആഘോഷങ്ങള്‍ക്ക് സെക്കന്റുകളുടെ ദൈര്‍ഘ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. റഫറി ഗോള്‍ നിഷേധിച്ചു. വാര്‍ പരിശോധനയില്‍ ഓഫ്‌സൈഡാണെന്ന് കണ്ടെത്തിയതോടെയാണ് ഗോള്‍ അനുവദിക്കാതിരുന്നത്.അതിന്റെ കാരണങ്ങളെ കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ ഉയർന്നു കൊണ്ടിരിക്കുന്നുണ്ട്.

ഗോളിലേക്കു തുടക്കം കുറിച്ച ഫ്രീ കിക്ക് ക്ലിയർ ചെയ്യാൻ ഖത്തർ ഗോൾകീപ്പർ മുന്നോട്ടു കയറിയപ്പോൾ ഗോളിന് അസിസ്റ്റ് നൽകിയ ഇക്വഡോർ താരം ഓഫ്‌സൈഡായി എന്നതാണ് ഗോൾ ഒഴിവാക്കാൻ കാരണമായത്. ഗോൾകീപ്പർ മുന്നിലേക്ക് കയറുമ്പോൾ അവസാനമുള്ള ഡിഫെൻഡറാണ് ഗോൾകീപ്പറുടെ സ്ഥാനത്ത് കണക്കാക്കപ്പെടുക. ഈ സാഹചര്യത്തിൽ രണ്ട് ഖത്തർ താരങ്ങൾ ഇക്വഡോർ അറ്റാക്കർക്ക് പിന്നിലുണ്ടെങ്കിലേ ഓഫ്‌സൈഡ് ഒഴിവാക്കപ്പെടുമായിരുന്നുള്ളൂ.

ഗോള്‍കീപ്പര്‍മാര്‍ മുന്നോട്ട് വരുന്ന ഘട്ടത്തില്‍ അവസാനത്തെ ഡിഫെന്‍ഡറുടെ പൊസിഷന്‍ നോക്കി ഓഫ്‌സൈഡ് കണക്കാക്കുന്നതാണ് പലപ്പോഴും തെറ്റദ്ധരിക്കാന്‍ കാരണമാകുന്നത്. ഓഫ്‌സൈഡ് നിയമപ്രകാരം ഓഫ്‌സൈഡ് പൊസിഷന്‍ കണക്കാക്കുന്നത് രണ്ടാമത്തെ അവസാനത്തെ ഡിഫെന്‍ഡറുടെ പൊസിഷന്‍ നോക്കിയാണ്. അതിനാലാണ് എക്വഡോര്‍ താരം മൈക്കല്‍ എസ്ട്രാഡ ഓഫ്‌സൈഡായതും ഗോള്‍ നിഷേധിക്കപ്പെട്ടതും.

Rate this post