ലൂയിസ് സുവാരസിനോട് പ്രതികാരം ചെയ്യാൻ ഒരുങ്ങി ഘാന |FIFA World Cup |Qatar 2022

“ദൈവത്തിന്റെ കൈ ഇപ്പോൾ എനിക്കുള്ളതാണ്,” തന്റെ ഗോൾലൈൻ ഹാൻഡ്‌ബോൾ ഘാനയുടെ അവസാന ഗോൾ ശ്രമം തടഞ്ഞുനിർത്തി ഉറുഗ്വേയെ 2010 ലോകകപ്പ് സെമിഫൈനലിലേക്ക് നയിച്ചതിന് ശേഷം ലൂയിസ് സുവാരസ് പറഞ്ഞു.”ചിലപ്പോൾ പരിശീലനത്തിൽ ഞാൻ ഒരു ഗോൾകീപ്പറായി കളിക്കും, അതിനാൽ അത് വിലമതിക്കുന്നു” വിവാദ രക്ഷപെടുത്തലിനു ശേഷം സുവാരസ് പറഞ്ഞു.

2010 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ, ഏതെങ്കിലും ലോകകപ്പിന്റെ സെമി ഫൈനലിലേക്ക് യോഗ്യത നേടുന്ന ആദ്യത്തെ ആഫ്രിക്കൻ ടീമെന്ന നേട്ടം സുവാരസ് ഘാനയ്ക്ക് നിഷേധിച്ചു. 2010 ൽ സൗത്ത് ആഫ്രിക്കയിൽ നടന്ന ലോകകപ്പ് ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നടന്ന ആദ്യ വേൾഡ് കപ്പായിരുന്നു. എന്നാൽ ആ ലോകകപ്പിൽ ഘാന മാത്രമായിരുന്നു ആഫ്രിക്കൻ രാജ്യങ്ങളിൽ നോക് ഔട്ടിലേക്ക് യോഗ്യത നേടിയത്.അവസാന 16-ൽ ദക്ഷിണ കൊറിയയെ പരാജയപെടുത്തിയാണ് ഘാന ക്വാർട്ടറിൽ ഉറുഗ്വേയെ നേരിടാനെത്തിയത്.

ലോക ഫുട്ബോളിൽ പുതിയ ചരിതം കുറിക്കാനുള്ള അവസരമാണ് ഘാനക്ക് മുന്നിൽ വന്നത്.മത്സരത്തിന്റെ 45 ആം മിനുട്ടിൽ സുല്ലി മുന്താരിയുടെ ഗോളിൽ ഘനയാണ് ആദ്യ മുന്നിലെത്തിയത്. രണ്ടാം പകുതിയിൽ ഡീഗോ ഫോർലാന്റെ ഫ്രീ കിക്ക് ഉറുഗ്വേക്ക് സമനില നേടിക്കൊടുത്തു. നിശ്ചിത സമയത്ത് സമനില ആയതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. എക്സ്ട്രാ ടൈമിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.മത്സരത്തിന്റെ 120 ആം മിനുട്ടിൽ ഘാനയുടെ ഗോളെന്നുറച്ച ഷോട്ട് ലൈനിൽ വെച്ച് അന്നത്തെ അയാക്സ് താരമായ ലൂയി സുവാരസ് കൈകൊണ്ട് തടുത്തിട്ടു.

റഫറി കണക്ക് ഘാനക്ക് അനുകൂലമായി പെനാൽറ്റി വിധിക്കുകയും സുവാരസിന് ചുവപ്പ് കാർഡ് നൽകുകയും ചെയ്തു.സ്പോട്ട് കിക്ക് ഗോളാക്കി മാറ്റിയാൽ ഘാനക്ക് സെമിയിൽ സ്ഥാനം പിടിക്കാനുള്ള അവസരം ലഭിക്കും. എന്നാൽ അസമോവ ഗ്യാൻ പന്ത് ക്രോസ്സ് ബാറിൽ അടിച്ചു പുറത്തു പോവുകയും ചെയ്തു. ഒരു നിമിഷം കൊണ്ട് വില്ലനായ ലൂയി സുവാരസ് നായകനായി മാറി. അതോടെ മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് കടന്നു. ഷൂട്ട് ഔട്ടിൽ ഘാന താരങ്ങളായ ഡൊമിനിക് ആദിയ്യ,ജോൺ മെൻസ എന്നിവർ പെനാൽറ്റി നഷ്ടപെടുത്തിയതോടെ ഉറുഗ്വേ സെമിയിലേക്ക് മാർച്ച് ചെയ്തു. കണ്ണീരുമായാണ് ഘാനയും ആഫ്രിക്കയും മത്സര ശേഷം കളം വിട്ടത്.

ഞങ്ങൾ ചതിക്കപ്പെട്ടു എന്നാണ് മത്സര ശേഷം പലരും അഭിപ്രായപ്പെട്ടത്.12 വർഷത്തിന് ശേഷം പ്രതികാരം ചെയ്യാനുള്ള അവസരം ഘാനയ്ക്ക് ലഭിച്ചിരിക്കുകയാണ്. ഖത്തർ വേൾഡ് കപ്പിൽ ഗ്രൂപ്പ് എച്ചിൽ പോർച്ചുഗലിനും ദക്ഷിണ കൊറിയയ്ക്കുമൊപ്പം ഇരുടീമുകളും ഒരുമിച്ച് മത്സരിക്കും.ഡിസംബർ 2 ന് ഗ്രൂപ്പ് ഘട്ടങ്ങളിലെ അവസാന മത്സരത്തിൽ പരസ്പരം ഏറ്റുമുട്ടും. 2010 ൽ തങ്ങളുടെ രാജ്യത്തിന് ഉറുഗ്വേയും സുവാരസും തീർത്ത മുറിവ് ഒണക്കനുള്ള ശ്രമത്തിലാണ് ഘാന.ബ്ലാക്ക് സ്റ്റാർസ് അവരുടെ ഉദ്ഘാടന മത്സരത്തിൽ നവംബർ 24 ന് പോർച്ചുഗലിനെ നേരിടും,നവംബർ 28 ന് ദക്ഷിണ കൊറിയയെ നേരിടും.

Rate this post